Saturday, March 17, 2012

കാലില്‍ വീണ മഴത്തുള്ളികള്‍

SATURDAY, MAY 23, 2009

കാലില്‍ വീണ മഴത്തുള്ളികള്‍

ഇവിടെ മഴ തന്നെ. ആകെ നനഞ്ഞു നില്‍ക്കുന്നു, ഞാനും നനഞ്ഞപോലെ തന്നെ. ചുറ്റും വെളിച്ചം കുറവാണ്. മേഘങ്ങള്‍ കയ്യെത്താവുന്ന പോലെ താഴെ വന്നു നില്‍ക്കുന്നുണ്ട്. പകല്‍ ഇടിമുഴക്കം കേള്‍ക്കാം. ഓര്‍മ്മകളില്‍ നിന്നോ
ഓര്‍മ്മക്കേടില്‍ നിന്നോ ഉണര്‍ത്തുന്നത് ഇടിമുഴക്കങ്ങള്‍ ആണ്. മക്കള്‍ രാവിലെ പോയാല്‍ മുതല്‍ നിശ്ശബ്തത ചുറ്റിപ്പറ്റി നില്‍ക്കും.

മഴ നനയാന്‍ വല്ലാത്ത മോഹം തോന്നുന്നു. ഇന്നു മഴ കണ്ട് കൊതിപൂണ്ട് ഞാന്‍ കടയില്‍ പോകുവാന്‍ തീരുമാനിച്ചു. പകല്‍ മഴയത്ത് ഇറങ്ങി നനഞ്ഞ് നമ്മുടെ തലക്കു സ്ഥിരമില്ലായ്മ ആള്‍ക്കാരെ കാണിക്കണ്ടല്ലോ. സ്പെന്‍സേര്‍സില്‍ നിന്നും
സൌജന്യമായി കിട്ടിയ ഓറഞ്ചും വെള്ളയും നിറമുള്ള കുടയും ചൂടി ഞാന്‍ സ്പെന്‍സേര്‍സിലേക്കു തന്നെ പോയി. മഴത്തുള്ളികള്‍ കാലില്‍ വീണു കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു. (അങ്ങനെയാണ് എനിക്കു തോന്നിയത്) വേറെയും വ്യാഖ്യാനിക്കാം. കാലെങ്കിലും തണുപ്പിച്ച്തരുവാ‍ന്‍ അവ കരുണകാണിക്കുകയായിരുന്നിരിക്കയും ആവാം അല്ലെ? വഴിയില്‍ വെള്ളം ചാലുകളായി
ഒഴുകി ഓടയിലേക്കു ചെന്നു ചേരുന്നു. മൂന്നു നാലുദിവസമായി സൂര്യന്‍ പിണങ്ങിയിരിക്കുന്ന കൊണ്ട് ആകെ ഒരു മടുപ്പിയ്ക്കുന്ന മണം ചുറ്റും ഉണ്ട്. വഴിയരികിലെ മാലിന്യങ്ങളുടേയും ആകെത്തന്നെ നനഞ്ഞ തുണികളുടേയും ഒക്കെ ഒരു ഗന്ധം. എന്നാലും കുടപ്പുറത്ത് വീഴുന്ന മഴത്തുള്ളികളെ മനസ്സിലേക്കാവാഹിച്ചു കൊണ്ട് ഞാന്‍ നടന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കു
തന്നെ. മഴവെള്ളം തെറിപ്പിച്ച് പാഞ്ഞു പോകുന്നു.

കടയില്‍ സാബിര്‍ എന്ന ഒരു കുട്ടിയെ കണ്ടു. പ്രത്യേകം പറയാന്‍ കാരണം ഒറ്റനോട്ടത്തില്‍ അവന്റെ പൊണ്ണത്തടി കാരണം ആരും ഒന്നുകൂടി നോക്കും. പ്രത്യേകിച്ചും വയറു ഭാഗം. കയ്യില്ലാത്ത ഒരു സ്പോര്‍ട്സ് ബനിയന്‍ ആണ് അവന്‍ ഇട്ടിരുന്നത്. വെട്ടിയെടുക്കാവുന്ന പോലെ മാംസപാളികള്‍ കയ്യില്‍ തൂങ്ങിക്കിടക്കുന്നു. വലിയ വയര്‍ ആ ബനിയനകത്ത് ചുരുണ്ടുകിടക്കുന്ന ഒരു
മലമ്പാമ്പിനെപ്പോലെ. ഇടയ്ക്ക് തുള്ളിക്കളിച്ച് പുറത്തുചാടാന്‍ വെമ്പുന്നപോലെ.എവിടെനിന്നോ വെട്ടിയെടുത്ത് ഒട്ടിച്ചു വെച്ചപോലെ ഒരു കുഞ്ഞി മൂക്ക്.

തലമുടി പറ്റെ വെട്ടിയിരിക്കുന്നു.ഒരുപക്ഷേ നാലുദിവസം മുന്‍പുവരെ ചൂടുംകൊണ്ടുനടന്നിരുന്ന വേനലിനെ തോല്‍പ്പിക്കാന്‍ ആയിരിക്കാം. പെയ്മെന്റ് കൌണ്ടറില്‍ വച്ച് അവന്‍ പിന്നെയും അല്‍ഭുതപ്പെടുത്തി, വാങ്ങിച്ച ഓരോ സാധനത്തിന്റെയും വില അവന്‍ ഒന്നു നോക്കിയിട്ടാണ് കടയിലെ പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുക്കുന്നത്. ഒന്നു രണ്ടു സാധനംകഴിഞ്ഞപ്പോള്‍ അവന്‍ എടുത്ത
ഒരു ‘കോമ്പ്ലാന്‍’ പാക്കറ്റ് ആണ് അടുത്തത്. അവന്‍ വില ഒന്നു നോക്കി. 92 രൂപ (250ഗ്രാം ആണെന്നു തോന്നുന്നു) അവനൊറ്റ ഞെട്ടല്‍. ‘അയ്യൊ ഇതു വലിയ വില ആണല്ലൊ, ഇതു വേണ്ടാ‘ എന്നു ഒരു പറച്ചില്‍, എന്നിട്ട് ആ പാക്കറ്റ്
എടുത്തിറ്റത്തു തന്നെ കൊണ്ടുവച്ചിട്ടു വന്നു. എനിക്കു വളരെ കൌതുകം തോന്നി. എത്രയിലാ പഠിക്കുന്നേ എന്നു ഞാന്‍ ചോദിച്ചു. ‘ഇനി 8ലേക്ക്‘ എന്നവന്‍ പറഞ്ഞു, എവിടെയാ എന്ന ചോദ്യത്തിന് സ്കൂളിന്റെ പേരും പറഞ്ഞു. എന്നോടു
സംസാരിക്കുമ്പോളും അവന്റെ കണ്ണുകള്‍ കടയിലെ പെണ്‍കുട്ടി ബില്ലടിക്കുന്നതിലായിരുന്നു. എനിക്കു സ്വയം കുറച്ചു ലജ്ജയും തോന്നി.
കാരണം കടയില്‍ പോയി സാധനം വാങ്ങുക എന്നല്ലാതെ ഒരു കിലോ പഞ്ചസാരക്കു പോലും എന്താണ് വില എന്നു ഞാന്‍ നോക്കാറില്ല. ആവശ്യമുള്ള സാധനം വാങ്ങുന്നു, കയ്യില്‍ കാശുള്ളകൊണ്ട് ബില്ലു കൊടുത്ത് പോരുന്നു. ലജ്ജാവഹം. അവസാനം പാല്‍പ്പാക്കറ്റ് എടുത്ത് സാഹില്‍ അതു ലീക് ഉണ്ടോ എന്നുകൂടി നോക്കിയിട്ടാണ് സഞ്ചിയില്‍ വയ്ക്കുന്നത്. ഇത്രയും ഉത്തരവാദിത്വമുള്ള കുട്ടികളെ കാണാന്‍ കിട്ടില്ല എന്നുതന്നെ പറയാം. അവന്റെ അമ്മയ്ക് അഭിമാനിക്കാം. അവന്റെ പൊണ്ണത്തടി കുറപ്പിക്കാന്‍ കൂടി അവരൊന്നു പരിശ്രമിച്ചെങ്കില്‍! (സാഹില്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ആദ്യമായി ബില്ലടിക്കുന്നതിലേക്കു നോക്കി, നല്ല കാര്യങ്ങള്‍ തീര്‍ച്ചയായും മാതൃകയാക്കാമല്ലോ)

കടയില്‍ നിന്നിറങ്ങിയപ്പോള്‍ എന്നെ കാത്തുനിന്നപോലെ വീണ്ടും മഴ പെയ്തു. അകലെ മഴനൂലുകള്‍ക്കിടയിലൂടെ കുടയും ചൂടി നടന്നടുക്കുന്ന രൂപത്തിന് ജന്മങ്ങള്‍ക്കപ്പുറത്തു നിന്ന് മോഹിച്ച ഒരു സ്നേഹരൂപമുണ്ടോ?

1 comment: