Saturday, March 17, 2012

മമ്മൂട്ടിക്ക് വയസ്സാകില്ല!

മമ്മൂട്ടിക്ക് വയസ്സാകില്ല !

ഇന്നുച്ചക്കു മഴയത്തൊരു നഗരപ്രദക്ഷിണം വച്ചുവന്ന് ഒന്നും ചെയ്യാനില്ലാതെ ഇരിക്കയായിരുന്നു. എന്നല്‍ റ്റീവിയില്‍ വല്ലതും കാണാന്‍
കൊള്ളാവുന്നതുണ്ടോന്നു നോക്കാം എന്നു കരുതി ചാനലുകള്‍ മാറ്റി മാറ്റി നോക്കി. ന്യൂസ് ചാനലുകളില്‍ ആകെ 20-20 മാത്രം. ശനിയാഴ്ചയാണല്ലൊ പടം എന്തേലുമുണ്ടോ എന്നു നോക്കിച്ചെന്നപ്പോ നമ്മുടെ സൂര്യഭഗവാന്റെ ചാനലില്‍ ആണെന്നു തോന്നുന്നു നമ്മുടെ മെഗാസ്റ്റാര്‍ ഒരു കാക്കിവേഷവും കോളറിലൊരു കൈലേസും തിരുകിവെച്ച വേഷത്തില്‍ ഒരു സീനില്‍ അദ്ദേഹത്തിന്റെ അമ്മയായി
അഭിനയിക്കുന്ന നടിയോട് സംസാരിക്കുകയാണ്. അമ്മ പപ്പടം കാച്ചുകയാണ്. മുഖം കാണാന്‍ വയ്യ. തലയില്‍ തട്ടമൊക്കെ ഇട്ട് മുസ്ലിം വേഷമാണ്.

മെഗാസ്റ്റാറിന്റെ ഡയലോഗ് കേട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയുടെ മുഖത്തേക്ക് കാമറചെല്ലുന്നു. ദൈവമേ! ഞാന്‍ ഞെട്ടിപ്പോയി! ഇതു നമ്മുടെ ബിന്ദുപണിക്കരല്ലേ? ബിന്ദുപണിക്കര്‍ മെഗാസ്റ്റാറിന്റെ അമ്മയായോ? (കുറച്ചു കഴിഞ്ഞ് പരസ്യത്തിന്റെ ഇടവേളയില്‍ മനസ്സിലായി മമ്മൂട്ടിയുടെ ബസ് കണ്ടക്റ്റര്‍ എന്ന പടമാണതെന്ന്.)

ഓര്‍മ്മകള്‍ പലവര്‍ഷങ്ങള്‍ പിന്നിലേക്കു മറക്കുമ്പോള്‍ കണ്ടു മടുക്കാത്ത ഒരു പടം നമുക്കോര്‍മ്മവരുന്നില്ലേ? അതേ നമ്മുടെ കൊച്ചിന്‍ ഹനീഫയുടെ ‘വാത്സല്യം’തന്നെ. മ്മടെ മേലേടത്ത് രാഘവന്‍ നായരേം കുടുംബത്തിനേം മറക്കാനൊക്കുമോ? എത്ര വര്‍ഷങ്ങളായി മേലേടത്ത് രാഘവന്‍ നായര്‍ മാതൃകാ കുടുംബസ്ഥനായി നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്നു. രാഘവന്‍ നായരുടെ
കുട്ടമ്മാമടെ കതിരുപോലിരുന്ന മകളേം ഓര്‍മ്മയില്ലേ? അതേ നമ്മടെ ബിന്ദു പണിക്കര്‍ അനശ്വരയാക്കിയ ആ കുട്ടി തന്നെ. മമ്മൂട്ടിയുടെ രാഘവന്‍ നായര്‍ സ്വന്തം പെങ്ങള്‍ക്കുവേണ്ടി പറഞ്ഞുവെച്ചിരുന്ന ചെറുക്കന് കല്യാണം കഴിച്ച് കൊടുത്തയച്ച ആ കുട്ടി 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ (വാത്സല്യം ഇറങ്ങിയത് 1993 ല്‍, ബസ് കണ്ടക്ടര്‍ 2005) മെഗാസ്റ്റാറിന്റെ അമ്മയാകാനുള്ള കോലമായി!
കഷ്ടം. ഞങ്ങളുടെ തൊഴില്‍ അഭിനയമാണ്, കഥാപാത്രത്തെയാണ് നോക്കുന്നത് എന്നൊക്കെ നടീനടന്മാര്‍ക്കു പറയാമെങ്കിലും ഓരോ കഥാപാത്രത്തേയും നെഞ്ചിലേറ്റി നടക്കുന്ന പ്രേക്ഷകന്റെ മനസ്സിനെയും വികാരങ്ങളേയും കൂടി ഒന്നാലോചിക്കണേ!
അല്ല മമ്മൂക്കാ അഭിനയം നിര്‍ത്തുന്നതിനു(!) മുന്‍പേ കുടുംബസ്ഥനായ ഒരു കഥാപാത്രത്തെയെങ്കിലും ഉടനേയെങ്ങാനും കാണാന്‍ പറ്റുമോ? അതോ ഇനിയും കല്യാണാലോചനാ സീനുകളും പ്രണയ രംഗങ്ങളും കാണേണ്ടിവരുമോ? ഈശ്വരോ രക്ഷതു!
ആള്‍ക്കൂട്ടത്തില്‍ തനിയെ യും, അനുബന്ധവും വടക്കന്‍ വീരഗാഥയും അഴകിയ രാവണനുമൊക്കെ ഇപ്പോളും ഒറ്റയിരുപ്പിനു കാണുന്ന ഒരുവളാണിതു പറയുന്നെ. എന്നുകൂടി പറയാന്‍ ആഗ്രഹിക്കുന്നു.

തീയറ്ററുകളില്‍ പോയി സിനിമകാണാനുള്ള ധൈര്യം ഇല്ലാ‍ത്ത കൊണ്ട് പലസിനിമകളും കാണാറില്ല. 2005 ലെ ബസ് കണ്ടക്റ്റരെ ഇപ്പോള്‍ കാണാനിടയായതും അക്കാരണത്താല്‍ തന്നെ. ചാനലുകാരുടെ ഔദാര്യത്തില്‍ വല്ലതും കാണുമ്പോളാണ് ഈ
വിധക്കാഴ്ച്ചകളും! കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാതിരിക്കാനുള്ള തീരുമാനം നല്ലതു തന്നെ, എന്ന് പല ചാനല്‍ സിനിമകളും കാണുമ്പോള്‍ തോന്നുന്നു.

No comments:

Post a Comment