Sunday, November 23, 2014

ശ്രീരാമുലു നായിഡു


ശ്രീരാമുലു നായിഡു, ഇന്ത്യയില്‍ , അഥവാ ലോകത്താകമാനം നോക്കുമ്പോള്‍ ആദ്യമായി മൂന്നു സിനിമാ നിര്‍മാണ സ്റ്റുഡിയോകള്‍ നടത്തിയിരുന്ന മഹാനുഭാവന്‍ ; ഒന്നിലധികം ഭാഷയില്‍ സിനിമകള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത കലാസ്നേഹി. അത് മാത്രമല്ല, 1954 ല്‍ മാലൈക്കള്ളന്‍ എന്ന ചിത്രം മൂലഭാഷയായ തമിഴ് ഉള്‍പ്പടെ ആറ് ഭാഷകളില്‍ നിര്‍മ്മിച്ച്‌ ചരിത്രം സൃഷ്‌ടിച്ച ആള്‍ .

തെന്നിന്ത്യയില്‍ ചരിത്രം എഴുതിയ ‘മാലൈക്കള്ളന്‍ ‘ ഹിന്ദിയില്‍ ആസാദ് ആയി. ദിലീപ് കുമാറിനെയും മീനാ കുമാരിയേയും സൃഷ്ടിച്ചു.

കോയമ്പത്തൂര്‍ സിനിമാ മുഗള്‍ രാജാവ് എന്നറിയപ്പെട്ട ആ ഉജ്വല പ്രതിഭാധനന്‍ ആണ് എസ് എം ശ്രീരാമുലു നായിഡു. തെന്നിന്ത്യയില്‍ സിനിമയുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും ചുക്കാന്‍ പിടിച്ച ആളാണ്‌ ശ്രീരാമുലു നായിഡു.

1910 ല്‍ തിരുച്ചിയില്‍ സ്റേഷന്‍ മാസ്റെര്‍ ആയിരുന്ന മുനുസ്വാമി നായിഡുവിന്റെ മകനായി ജനിച്ചു. അന്ന് തൃശ്ശിനാപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സൌത്ത് ഇന്ഡ്യന്‍ റെയില്‍‌വേ കമ്പനി ഉദ്യോഗസ്ഥനായിരുന്നു മുനുസ്വാമി നായിഡു.

ജോലിയില്‍ നിന്നും വിരമിച്ചതിനുശേഷം മുനുസ്വാമി നായിഡു കോയമ്പത്തൂരില്‍ താമസമാക്കി. ഡേവി ആന്‍ഡ് കമ്പനിയുടെ കീഴില്‍ അതേ മാതൃകയില്‍ ഒരു ബേക്കറിയും ഡേവി ഹോട്ടലും കോയമ്പത്തൂര്‍ റെയില്‍‌വേ സ്റ്റേഷന് എതിര്‍വശം സ്ഥാപിച്ചു. ശ്രീരാമുലു നായിഡു ഇന്റര്‍ മീഡിയറ്റ് പഠനശേഷം അച്ഛനെ സഹായിക്കാനെത്തി. ഒരു ജോലിഭ്രാന്തനായ അദ്ദേഹം ബേക്കറിക്കുവേണ്ടി രാപ്പകല്‍ വിയര്‍പ്പൊഴുക്കി. കേക്കുകളുണ്ടാക്കി. ആശാരിപ്പണി ചെയ്തു. കായികാദ്ധ്വാനം ആവശ്യമുള്ള ധാരാളം ജോലികളും ചെയ്തു. കര്‍ശനമായ അച്ചടക്കവും ചിട്ടയുമുള്ള ഒരു മുരട്ടു മനുഷ്യന്‍ തന്നെയായിരുന്നു നായിഡു.

ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ ധാരാളം സാമൂഹിക ബന്ധങ്ങളുള്ള ആളായിരുന്നു നായിഡു. അദ്ദേഹം തന്റെ ഇരുപതുകളില്‍ത്തന്നെ കോയമ്പത്തൂര്‍ കോസ്മോപോളിറ്റന്‍ ക്ലബില്‍ ചേര്‍ന്നു. 1932 ല്‍ ആയിരുന്നു ഇത്. അദ്ദേഹം തന്നെ സ്വയം ‘ബേക്കര്‍ ‘ എന്നു വിളിച്ചു. തമിഴ് ഭാഷയിലെ ആദ്യ സിനിമ ‘കാളിദാസ്’ ആയിരുന്നു. 1931 ല്‍ എച് എം റെഡ്ഡി എന്ന അതികായനാണ് ഇത് സംവിധാനം ചെയ്തത്. ആര്‍ദേഷിര്‍ എം ഇറാനിയാണ് ബോംബെയില്‍ ഇത് നിര്‍മ്മിച്ചത്. അന്നൊക്കെ തമിഴ് സിനിമകള്‍ വളരെ കുറവായിരുന്നു. ഉള്ളവ തന്നെ ബോംബെ, കല്‍ക്കട്ട, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ വച്ചായിരുന്നു നിര്‍മ്മിച്ചിരുന്നത്. 1934 വരെ ഇതായിരുന്നു സ്ഥിതി.

1933ല്‍ കല്‍ക്കട്ടയില്‍ നിര്‍മ്മിച്ച ‘വള്ളിത്തിരുമണ’ വുമായി സാമിക്കണ്ണ് വിന്‍സന്റ് എത്തി. നായിഡു ഈ സമയത്താണ് ചലച്ചിത്ര രംഗത്തേക്ക് ചുവടുവയ്ക്കാന്‍ തീരുമാനിക്കുന്നത്. കോയമ്പത്തൂര്‍ പ്രീമിയര്‍ സിനിട്ടോണ്‍ സ്റ്റുഡിയോയില്‍ നിന്ന് അദ്ദേഹം സിനിമാ നിര്‍മ്മാണത്തില്‍ പരിശീലനം നേടി. ഇവിടെ വച്ച് അദ്ദേഹത്തിന് അന്നത്തെ മിക്ക സിനിമാപ്രവര്‍ത്തകരുമായും പരിചയവും ആജീവനാന്ത ബന്ധവുമായി. അവരില്‍ ഒരാളായിരുന്നു ആര്‍ കെ രാമകൃഷ്ണന്‍ ചെട്ടിയാര്‍ (ആര്‍ കെ ഷണ്മുഖം ചെട്ടിയാരുടെ സഹോദരന്‍ ) രാമകൃഷ്ണന്‍ ചെട്ടിയാരുമൊത്താണ് നായിഡുവും മറ്റുള്ളവരും ചേര്‍ന്ന് പ്രശസ്തമായ കോയമ്പത്തൂര്‍ സെന്‍‌ട്രല്‍ സ്റ്റുഡിയോസ് സ്ഥാപിച്ചത്.

നായിഡുവിന്റെ മറ്റൊരു സുഹൃത്തായിരുന്നു മദിരാശിയിലെ കെ എസ് നാരായണ അയ്യങ്കാര്‍ . അദ്ദേഹമാണ് പില്‍ക്കാലത്ത് പക്ഷിരാജ ഫിലിംസ് എന്ന് പ്രശസ്തമായ നാരായണന്‍ ആന്ഡ് കമ്പനി സ്ഥാപിച്ചത്. ആദ്യകാലങ്ങളില്‍ നായിഡും അയ്യങ്കാരുടെ ഏജന്റ് ആയിരുന്നു. ഒപ്പം അദ്ദേഹം കോയമ്പത്തൂരിലെ തന്റെ ബിസിനസ്സും നോക്കി നടത്തിയിരുന്നു. പിന്നീട് അദ്ദേഹം പക്ഷിരാജാ ഫിലിംസിന്റെ പാര്‍ട്ട്ണര്‍ ആയി. എന്നാല്‍ അദ്ദേഹം അവിടെനിന്നും പിരിഞ്ഞ് കന്ധന്‍ സ്റ്റുഡിയോ ഏറ്റെടുത്ത് ‘പക്ഷിരാജാ സ്റ്റുഡിയോ’ സ്ഥാപിച്ചു. തന്റെ ആശയത്തിനും സ്വപ്നത്തിനും അനുസൃതമായി അദ്ദേഹം പക്ഷിരാജാ സ്റ്റുഡിയോ നോക്കി നടത്തി. അന്നുവരെ കണ്ടിട്ടില്ലാത്ത അച്ചടക്കവും, ശുചിത്വവുമായിരുന്നു പക്ഷിരാജാ സ്റ്റുഡിയോയില്‍ കാണാനായത്. ഒരു ബീഡിക്കുറ്റിയോ സിഗരറ്റു കുറ്റിയോ കാണാന്‍ പറ്റാത്ത വിധം അത്ര വൃത്തിയും വെടുപ്പും

1938ല്‍ സെന്‍‌ട്രല്‍ സ്റ്റുഡിയോസ് അവരുടെ ആദ്യ ചിത്രം തുക്കാറാം തമിഴിലും തെലുങ്കിലും നിര്‍മ്മിച്ചു. തമിഴില്‍ തുക്കാറാം ആയി അഭിനയിച്ചത് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ മുസിരി സുബ്രഹ്മണ്യ അയ്യര്‍ ആയിരുന്നു. തെലുങ്കില്‍ സി എസ് ആര്‍ ആഞ്ജനേയലുവും. 1940 കള്‍ പിറന്നപ്പോള്‍ നായിഡുവും അയ്യങ്കാരും സിനിമാനിര്‍മ്മാണ മേഖലയില്‍ കാലെടുത്തു വച്ചു. അവരുടെ ആദ്യ സിനിമ 1941 ല്‍ ആര്യമാല ആയിരുന്നു. സെന്‍‌ട്രല്‍ സ്റ്റുഡിയോസില്‍ പക്ഷിരാജാ ഫിലിംസ് നിര്‍മ്മിച്ച ആര്യമാലയുടെ മുഴുവന്‍ മേല്‍ നോട്ടവും നായിഡുവിനായിരുന്നു. കാത്തവരായന്‍ നാടോടിക്കഥയാണ് ആര്യമാല ആയത്. പുതുമുഖ ഗായകനായ പി യു ചിന്നപ്പാ ആയിരുന്നു അതിലെ നായകന്‍ . നായിക എം എസ് സരോജിനിയും. തമിഴിലെ മറ്റൊരു നടിയായിരുന്ന എം എസ് മോഹനാംബാളുടെ സഹോദരിയായിരുന്ന എം എസ് സരോജിനി അക്കാലത്ത് ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. സരോജിനിയ്ക്ക് നായിഡു നായികാ വേഷം നല്ല്കി. ടി എസ് ബാലയ്യ, എം ആര്‍ സന്താനലക്ഷ്മി, എന്‍ എസ് കൃഷ്ണന്‍ , ടി എ മധുരം എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ആര്യമാല ഒരു വന്‍ വിജയമായിരുന്നു. അതിശയമെന്നു പറയട്ടെ, ഇതില്‍ സംവിധായകന്റെ പേര് കാണിച്ചിരുന്നില്ല. എന്നാല്‍ പാട്ടു പുസ്തകത്തില്‍ അന്നത്തെ പ്രമുഖ ഛായാഗ്രാഹകനായ ബൊമ്മന്‍ ഇറാനിയായിരുന്നു സംവിധായകനെന്ന് അടിച്ചു വന്നു. ഈ ചിത്രത്തിന്റെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നായിഡു 1943 ല്‍ തന്റെ രണ്ടാമത്തെ ചിത്രം ശിവകവി അവതരിപ്പിച്ചു. എം കെ ത്യാഗരാജഭാഗവതര്‍ ആയിരുന്നു നായകന്‍ . ഈ ചിത്രം സംവിധാനം ചെയ്യാന്‍ തുടങ്ങിയത് രാജാ സാന്‍ഡോ ആയിരുന്നു. അദ്ദേഹം നായിഡുവുമായി തെറ്റിപ്പിരിഞ്ഞപ്പോള്‍ നായിഡു ഈ ചിത്രം സംവിധാനം ചെയ്തു പൂര്‍ത്തിയാക്കി. ശിവകവിയും ഒരു വമ്പന്‍ വിജയം ആയിരുന്നു.

അങ്ങനെ സിനിമാലോകം ഒരു മാന്ത്രികന്റെ കയ്യിലെന്നപോലെ നായിഡുവിന്റെ കൈകളില്‍ ജാലവിദ്യകളിലേര്‍പ്പെട്ടിരിക്കെയാണ് ദൌര്‍ഭാഗ്യം ഒരു കൊലപാതകക്കേസിന്റെ രൂപത്തില്‍ നായിഡുവിനെ പിടികൂടുന്നത്. സി എന്‍ ലക്ഷ്മീകാന്തത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1944ല്‍ നായിഡു അറസ്റ്റിലായി. എന്തായാലും തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ വിട്ടയച്ചു.

ഇതിനു ശേഷമാണ് പക്ഷിരാജാ ഫിലിംസ് വിട്ട് അദ്ദേഹം കന്ധന്‍ സ്റ്റുഡിയോ ഏറ്റെടുത്ത് പക്ഷിരാജാ സ്റ്റുഡിയോ സ്ഥാപിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, സിംഹളം മുതലായ ഭാഷകളില്‍ ഇവിടെനിന്ന് നിരവധി സിനിമകളിറങ്ങി. 1947 ല്‍ പക്ഷിരാജായില്‍ നിര്‍മ്മിച്ച ആദ്യചിത്രം കന്നിക ഒരു പരാജയമായിരുന്നു.

ഏഴൈ പാടും പാട്ട് വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു. 1950 ലെ ഈ ചിത്രത്തില്‍ ചിറ്റൂര്‍ വി നാഗയ്യ ജീന്‍ വാല്‍ ജീനിനെ അവതരിപ്പിച്ചു. തിരുവിതാംകൂര്‍ സഹോദരിമാരായ ലളിതയും പത്മിനിയും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ കുമാരി രാജം അവതരിപ്പിച്ച, രാധാ ജയലക്ഷ്മിമാര്‍ ആലപിച്ച വിധിയില്‍ വിളൈവാല്‍ എന്ന ഗാനം ഒറ്റ ടേക്കില്‍ കട്ടുകളില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്നും ചിത്രസംയോജകര്‍ അത്ഭുതത്തോടെയും ആദരവോടെയും നോക്കിക്കാണുന്നതാണ് ഈ ഗാനചിത്രീകരണം.

കാഞ്ചന (1952- തമിഴ്, മലയാളം), പൊന്നി (1952) ,ദേശഭക്തന്‍ (1952) എന്നിവയ്ക്കു ശേഷമാണ് വിഖ്യാതമായ മാലൈക്കള്ളന്‍ (1954) എന്ന സിനിമ നായിഡു സംവിധാനം ചെയ്യുന്നത്. എം ജി രാമചന്ദ്രന്‍ ഒരു ബോക്സ് ഓഫീസ് നായകനാവുന്നത് ഈ ചിത്രത്തിലൂടെയാണ്. മലയാളത്തില്‍ പിന്നീട് അദ്ദേഹം ‘തസ്കര വീരന്‍ ‘ എന്ന സിനിമയായും ഹിന്ദിയില്‍ ആസാദ് ആയും മാലൈക്കള്ളന്‍ പുനര്‍ജ്ജനിച്ചു. ദിലീപ് കുമാറും മീനാകുമാരിയുമായിരുന്നു ആസാദില്‍ അഭിനയിച്ചത്. അന്ന് കോയമ്പത്തൂരില്‍ സ്റ്റാര്‍ ഹോട്ടലുകളൊന്നും ഇല്ലാതിരുന്നതിനാല്‍ അവര്‍ പക്ഷിരാജാ സ്റ്റുഡിയോയില്‍ തന്നെയാണ് താമസിച്ചത്. രാജേന്ദ്ര കിഷന്റെ ഗാനങ്ങള്‍ക്ക് സി രാമചന്ദ്ര സംഗീതം പകര്‍ന്ന ഗാനങ്ങളായിരുന്നു ആസാദില്‍ .

സെന്‍‌ട്രല്‍ സ്റ്റുഡിയോവില്‍ നായിഡുവിന്റെ ഹാര്‍മോണിയം അസിസ്റ്റന്റ് ആയിരുന്നു ഇന്നത്തെ വിഖ്യാത സംഗീത സംവിധായകന്‍ എം എസ് വിശ്വനാഥന്‍ .

1950 ല്‍ പ്രസന്ന എന്ന ചിത്രവും പിന്നീട് ശബരിമല അയ്യപ്പന്‍ എന്ന ചിത്രവും നായിഡു മലയാളത്തില്‍ സംവിധാനം ചെയ്തു. പലകാരണങ്ങള്‍ കൊണ്ടും അദ്ദേഹത്തിന് കോയമ്പത്തൂര്‍ വിടേണ്ടി വന്നു. ബാംഗളൂരില്‍ അദ്ദേഹം ചാമുണ്ഡേശ്വരി സ്റ്റുഡിയോ ഏറ്റെടുത്തു. പക്ഷേ അദ്ദേഹത്തിന്റെ സുവര്‍ണ്ണകാലം അസ്തമിക്കാന്‍ തുടങ്ങിയിരുന്നു. പ്രായവും അധികരിച്ചു തുടങ്ങിയതോടെ ചാമുണ്ഡേശ്വരി സ്റ്റുഡിയോ അദ്ദേഹം മരുമകനു നല്‍കി. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല.

നായിഡുവിന്റെ അവസാനകാലം ദുഃഖകരമായിരുന്നു. അറുപത്തിയാറാമത്തെ വയസ്സില്‍ 1976 ല്‍ അദ്ദേഹം അന്തരിച്ചു. ശ്രീരാമുലു നായിഡുവിന്റെ സംഭാവനകള്‍ ആരും മനസ്സിലാക്കിയിട്ടില്ല എന്നുള്ളത് വളരെ ദുഃഖകരമായ ഒരു സത്യമാണ്. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ഇന്‍ഡ്യന്‍ സിനിമാ വിജ്ഞാന കോശത്തില്‍ നായിഡുവിന്റെ പേരില്ലെന്നുള്ളതും, അദ്ദേഹത്തെക്കാള്‍ വളരെ താഴേക്കിടയിലുള്ളവരുടെ പലരുടെയും പേരുകള്‍ ഉണ്ടെന്നുള്ളതുമായ ഒരൊറ്റ കാര്യം മതി ആ മഹാനുഭാവനോട് ഉള്ള അനാദരവിന് ഉദാഹരണമായി.

മുന്‍ഷി പരമുപിള്ള



'കേരള ബര്‍ണാഡ് ഷാ' എന്ന് വിളിക്കപ്പെട്ടിരുന്ന പ്രതിഭാധനന്‍ ആയിരുന്നു മുന്‍ഷി പരമുപിള്ള. നാടകകൃത്ത്, പത്ര പ്രവര്‍ത്തകന്‍ , ഹാസ്യകാരന്‍ , തിരക്കഥാകൃത്ത് , നടന്‍ , സംഘാടകന്‍ , അദ്ധ്യാപകന്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുന്‍ഷി പരമുപിള്ള.

മലയാള നാടകരംഗത്ത്‌ 1940 മുതല്‍ അറുപതു വരെ വെന്നിക്കൊടി പാറിക്കുവാന്‍ മുന്‍ഷി പരമു പിള്ളയ്ക്ക് കഴിഞ്ഞു. സമൂഹത്തില്‍ അക്കാലത്ത് നില നിന്നിരുന്ന ഉച്ച നീചത്വങ്ങളും അനാചാരങ്ങളും അദ്ദേഹത്തിന്‍റെ ആക്ഷേപ ഹാസ്യ തൂലികയ്ക്ക് മഷിയായി. അവ നാടക സംഭാഷണങ്ങളിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി.

അടൂര്‍ പെരിങ്ങനാട് അമ്മകണ്ട കരയില്‍ കോപ്പാരേത്തു വീട്ടില്‍ കൊച്ചുകുഞ്ഞു പിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി കൊല്ലവര്‍ഷം 1069 (AD1894) മിഥുന മാസത്തിലെ ചതയം നാളില്‍ അദ്ദേഹം ജനിച്ചു. യഥാര്‍ത്ഥ പേര് കെ ആര്‍ പരമേശ്വരന്‍ പിള്ള. പെരിങ്ങനാട്ടെയും വടക്കടത്തു കാവിലെയും പള്ളിക്കൂടങ്ങളില്‍ പഠിച്ചു. സാക്ഷാല്‍ ഇ വി കൃഷ്ണപിള്ള അദ്ദേഹത്തിന്‍റെ അയല്‍വാസിയും ആത്മ മിത്രവുമായിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു പഠനവും കൌമാര യൌവന കാലങ്ങളും. ഏഴാം ക്ലാസ് ജയിച്ചു കഴിഞ്ഞപ്പോള്‍ പരമു പിള്ളയ്ക്ക് ജോലി കിട്ടി. ഏഴു രൂപ ആയിരുന്നു ശമ്പളം. ജോലിയില്‍ അതൃപ്തനായിരുന്ന അദ്ദേഹം തന്റെ കലാരംഗത്തെ അഭിരുചികളും കഴിവുകളും പ്രകടിപ്പിക്കുവാന്‍ വെമ്പി.
അങ്ങനെ അദ്ദേഹം പെരിങ്ങനാട്ടു പള്ളിപ്പാട് ഗോവിന്ദന്‍ ആശാന്‍ നടത്തിയിരുന്ന നാടകക്കളരിയില്‍ എത്തിച്ചേര്‍ന്നു. തനിക്കു നാടകാഭിനയത്തില്‍ അതീവ താല്പര്യം ഉണ്ടെന്നു ആശാനെ അറിയിച്ചു. അങ്ങനെ കെ സി കേശവ പിള്ളയുടെ 'സദാരാമ' നാടകത്തില്‍ അഭിനയിച്ചു പ്രശംസ നേടി.
ഇടക്കാലത്ത് കലാ ഭ്രമം കയറി അധ്യാപക വൃത്തി ഉപേക്ഷിച്ചെങ്കിലും, വീണ്ടും ജോലിക്ക് കയറി. ജോലിയില്‍ ഇരുന്നാണ് അദ്ദേഹം പിന്നീട് തന്റെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയതും, സാഹിത്യ വൃത്തി തുടര്‍ന്നതും. അദ്ദേഹത്തിന്റെ നാടകങ്ങള്‍ പ്രശസ്ത നാടകക്കമ്പനികള്‍ നൂറുകണക്കിന് വേദികളില്‍ അവതരിപ്പിക്കുകയും, നാടക കൃത്ത് , ഹാസ്യകാരന്‍ എന്നീ നിലകളില്‍ അദ്ദേഹം വിഖ്യാതനാവുകയും ചെയ്തു.
അക്കാലത്തെ സാധാരണ നാടകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ നാടക പ്രമേയവും അവതരണവും. സുപ്രഭ, ആറടിമണ്ണ്, തിരിച്ചടി, കള്ളന്‍ ഞാനാ എന്നിങ്ങനെ ഒട്ടനവധി നാടകങ്ങള്‍ അന്ന് കലാസ്നേഹികളുടെ ആദരം പിടിച്ചു പറ്റിയിരുന്നു.
മലയാള സിനിമയുടെ ആദ്യകാല കഥാകൃത്ത് കൂടിയായിരുന്നു മുന്‍ഷി. പ്രസന്ന എന്ന ചിത്രം പക്ഷിരാജ സ്ടുഡിയോസ് മലയാളത്തിലും തമിഴിലും നിര്‍മ്മിച്ചപ്പോള്‍ മുന്‍ഷി ആയിരുന്നു മലയാളം തിരക്കഥ എഴുതിയത്. അത് കൂടാതെ വനമാല, സന്ദേഹി, കാഞ്ചന, കാലംമാറുന്നു, തസ്കരവീരന്‍ എന്നീ സിനിമകള്‍ക്കും കഥ, തിരക്കഥ, സംഭാഷണം, എന്നിവയൊക്കെ അദ്ദേഹമായിരുന്നു എഴുതിയത്.
തമിഴിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ സിനിമകളില്‍ ഒന്നായ 'മണമകള്‍ ' ക്ക് കഥ എഴുതിയത് മുന്‍ഷി പരമു പിള്ള ആയിരുന്നു. സംഭാഷണം കെ കരുണാനിധിയും.
എഴുത്തില്‍ അദ്ദേഹത്തിന്‍റെ ഗുരു സി വി കുഞ്ഞുരാമന്‍ ആയിരുന്നു. സി വിയുടെ നവജീവനില്‍ ആണ് മുന്‍ഷി എഴുതിത്തുടങ്ങിയത്.
പ്രസന്നകേരളം, നവസരസന്‍ , ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു മുന്‍ഷി. സരസന്‍ മാസികയിലൂടെ മുന്‍ഷി നടത്തിയ സാമൂഹ്യ വിമര്‍ശനം അന്നത്തെ ഭരണാധികാരികളുടെ ഉറക്കം കെടുത്തി. ഉത്തരവാദ ഭരണ കാലത്ത് സര്‍ സി പിയെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം എഴുതിയതിനു മാസിക പലതവണ നിരോധിക്കപ്പെട്ടു. ഓരോ തവണയും അദ്ദേഹം പുതിയ പേരുകളില്‍ മാസിക ഇറക്കി.
ഇ വി കൃഷ്ണപിള്ളയുടെ ആത്മകഥയായ ജീവിത സ്മരണകളില്‍ തന്റെ ആത്മ മിത്രമായ പരമുവിനെക്കുറിച്ചും തങ്ങളുടെ ബാല്യ കൌമാര കാലങ്ങളെക്കുറിച്ചും ഹൃദയ സ്പര്‍ശിയായി ഇ വി എഴുതിയിരിക്കുന്നു.
സാഹിത്യത്തിലെ ഈ മുടിചൂടാ മന്നന്റെ കുടുംബ ജീവിതം പ്രക്ഷുബ്ധമായിരുന്നു. അദ്ദേഹം മൂന്നു വിവാഹങ്ങള്‍ കഴിച്ചു. ആദ്യ ഭാര്യയിലെ മകന്‍ ജി എസ് ഉണ്ണിത്താന്‍ സാഹിത്യകാരന്‍ ആയിരുന്നു. അദ്ദേഹം കുറച്ചു നാള്‍ മുന്‍പ് അന്തരിച്ചു.
രണ്ടാമത്തെ ഭാര്യ രത്നമയീദേവി. മൂന്നു മക്കള്‍ ആയിരുന്നു അവര്‍ക്ക്. ശാരദാ മണി ദേവി, ജ്യോതീന്ദ്ര നാഥ ദീക്ഷിത്. നരേന്ദ്ര നാഥ ദീക്ഷിത്. എന്നിവര്‍ , ജെ എന്‍ ദീക്ഷിത് എന്ന ജ്യോതീന്ദ്ര നാഥ ദീക്ഷിത് ഇന്ത്യന്‍ നയതന്ത്ര വിദഗ്ദ്ധന്‍ ആയിരുന്നു. രത്നമയീദേവിയുമായി മുന്‍ഷി അകന്നു കഴിഞ്ഞപ്പോള്‍ അവര്‍ സീതാ ചരൺ ദീക്ഷിത് എന്ന സഹപ്രവര്‍ത്തകനെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ സര്‍ നെയിം ആണ് മുന്‍ഷിയുടെ മക്കള്‍ക്കും നല്‍കിയത്.
അവസാന കാലത്ത് അദ്ദേഹം മുറപ്പെണ്ണായ ലക്ഷ്മിക്കുട്ടി അമ്മയെ വിവാഹം കഴിച്ചു.
മലയാള സിനിമയുമായി മുന്‍ഷിക്ക് ആഴത്തിലുള്ള ബന്ധം ഉണ്ടായിരുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായരെ സിനിമയില്‍ കൊണ്ട് വന്നത് മുന്‍ഷി ആണ്. എം ജി ആറിന്റെ സെക്രട്ടറി ആയിരുന്ന പീലിക്കോട് അപ്പുക്കുട്ടന്‍ നായര്‍ എന്ന പീലിക്കോടന്‍ മുന്‍ഷിയുടെ അടുത്ത സുഹൃത്ത് ആയിരുന്നു. പ്രശസ്ത തമിഴ് നടന്‍ എന്‍ എസ് കൃഷ്ണനെ സ്വന്തം മകനെ പോലെയായിരുന്നു അദ്ദേഹം കരുതിയിരുന്നത്.
മുന്‍ഷിയുടെ സാഹിത്യ രചനകള്‍ ഒന്നും ഇപ്പോള്‍ ലഭ്യമല്ല. പ്രസിദ്ധീകരിച്ചതില്‍ ഏറെ പ്രസിദ്ധീകരിക്കാതെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. പഴയ പത്ര മാസികകളില്‍ ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ ഒന്നിച്ചു കൂട്ടിയെടുത്താല്‍ മലയാള സാഹിത്യത്തിനു തന്നെ അതൊരു മുതല്‍ക്കൂട്ടായിരിക്കും. ശ്രീ എസ് സലിം കുമാര്‍ മുന്‍ കൈ എടുത്തു മുന്‍ഷി പരമു പിള്ള സ്മൃതി കേന്ദ്രം എന്ന സ്ഥാപനത്തില്‍ ഇതിനു വേണ്ട ശ്രമങ്ങള്‍ നടക്കുന്നു. പലതും ഇതിനകം അവര്‍ ശേഖരിച്ചു കഴിഞ്ഞു. സലിം കുമാറിന്റെ “മുന്‍ഷി പരമു പിള്ള വ്യക്തിയും ജീവിതവും“ എന്ന പുസ്തകത്തില്‍ അദ്ദേഹത്തെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ എല്ലാം ചേര്‍ത്തിരിക്കുന്നു.

1962 ജൂണ്‍ 16 നു മുന്‍ഷി പരമു പിള്ള പന്തളം മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചു.

Wednesday, November 19, 2014

വെള്ളനാട് നാരായണന്‍



എണ്‍പതുകളില്‍ കൌമാരമനസ്സുകളെ ഒട്ടേറെ സ്വാധീനിച്ച ഒരു ഗാനമാണ് നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ... എന്ന യേശുദാസ് ഗാനം. ‘സരസ്വതീയാമം എന്ന ചിത്രത്തിലെ ഈ ഗാനം ഒട്ടേറെ നിരാശകാമുകന്മാര്‍ക്ക് നഷ്ടപ്രണയത്തിന്റെ തീവ്രനൊമ്പരത്തിന് രൂപവും ഭാവവും പകരാന്‍ പ്രചോദനമായി. ജീവിതത്തിന്റെ അനന്തയാത്രാപഥങ്ങളില്‍ ഇടയ്ക്കെങ്കിലും ഈ ഗാനം മനസ്സിലേക്ക് കടന്നുവരാറുണ്ട്. ഈ ഗാനത്തിന്റെ രചയിതാവിനെ അന്വേഷിച്ചുള്ള ഒരു യാത്രയുടെ വിശേഷങ്ങളിലേക്ക്. വെള്ളനാട് നാരായണന്‍ എന്ന മനുഷ്യനിലേക്ക്. ജീവിതത്തിന്റെ കാഴ്ചപ്പാടുകളിലേക്ക്.

ചെമ്മണ്ണു നിറഞ്ഞ പാതയിലൂടെ കരി നിറച്ച് കത്തിച്ച് ഓടുന്ന നീളന്‍ മൂക്കുള്ള ബസ്സിനു പിന്നാലെ അല്‍ഭുതത്തോടെ കൂക്കിവിളിച്ചോടിയിരുന്ന കുറുമ്പന്‍ പിള്ളാരില്‍ ഒരുവന്‍ . വെള്ളനാട് എന്ന കുഗ്രാമത്തില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ കയറ്റിറക്കങ്ങള്‍ കയറി നെടുമങ്ങാട് ഹൈസ്കൂളില്‍ ചെന്നു പഠിച്ചു. അവന്റെ നാട്ടിന് കലയോടും സാഹിത്യത്തോടും പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടായിരുന്നു. ഇരുന്നൂറുവര്‍ഷങ്ങളായി മുടങ്ങാതെ കഥകളി നടക്കുന്ന അമ്പലപ്പറമ്പുണ്ടായിരുന്നു. ഇരുന്നൂറുവര്‍ഷം മുന്‍പ് സ്ഥാപിച്ച സഹൃദയ കലാസമിതി ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറിയും ഉണ്ടായിരുന്നു. അവിടെ അവന്‍ പുസ്തകങ്ങള്‍ പൊടിതുടച്ചുവച്ചു. ഭംഗിയില്‍ അടുക്കിപ്പെറുക്കിവച്ചു. സ്നേഹമുള്ള അദ്ധ്യാപകര്‍ അവന് വായിക്കുവാന്‍ പുസ്തകങ്ങള്‍ പറഞ്ഞുകൊടുത്തു. വെള്ളനാട് പുരമ്പിന്‍ കോണത്തുവീട്ടില്‍ പൊന്നന്റെയും തങ്കമ്മയുടെയും മകന്‍ നാരായണന് പുസ്തകജാലകങ്ങളിലൂടെ അറിവിന്റെ സൂര്യതേജസ്സ് മനസ്സില്‍ നിറഞ്ഞു. ഭാരതീയപുരാണങ്ങളിലൂടെയും, ലോകചരിത്രത്തിലൂടെയും ലോകക്ലാസ്സിക്കുകളിലൂടെയുമുള്ള യാത്രയായിരുന്നു നാരായണന് പിന്നീടിങ്ങോട്ട്.

മനസ്സില്‍ നിറഞ്ഞ അറിവ് ഭാവനയുടെ നിറക്കൂട്ടുകളില്‍ ചാലിച്ചു ചേര്‍ത്താണ് നാരായണന്‍ തന്റെ എഴുത്തുകള്‍ ആരംഭിക്കുന്നത്. എന്നാല്‍ എഴുത്തിലൂടെയല്ല നാരായണന്‍ കലാരംഗത്ത് എത്തുന്നത്. വെള്ളനാട് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് വിഖ്യാത നാടകകാരന്‍ ഓച്ചിറവേലുക്കുട്ടിയുടെ സുഹൃത്തായ ബാലന്‍ മാസ്റ്ററുടെ ‘ജേതാക്കള്‍ ‘ എന്ന നാടകത്തില്‍ ഒരു വേഷമിട്ട് അന്ന് ഒന്‍പതുവയസ്സുകാരനായ നാരായണന്‍ കലാദേവതയ്ക്ക് ദക്ഷിണയര്‍പ്പിച്ച് ശിഷ്യപ്പെട്ടു. 1952 ല്‍ ആണത്. ജനങ്ങള്‍ നോട്ടുമാലയിട്ട് കൊച്ചുകലാകാരനെ ആദരിച്ചു. ‘നാടകത്തിന് ഉച്ചഭാഷിണി ഉണ്ടായിരിക്കും’ എന്ന് നോട്ടീസില്‍ പ്രത്യേകം അച്ചടിക്കുന്ന ആ കാലത്തെപ്പറ്റി നാരായണന്‍ ഓര്‍ക്കുന്നത് വളരെ വികാരഭരിതനായാണ്.

സ്കൂള്‍ പഠനത്തിനു ശേഷം തിരുവനന്തപുരം എം ജി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാരനായി ജോലി നോക്കി. കലയുമായുള്ള ബന്ധം അമച്വര്‍ നാടകരംഗത്തു തുടര്‍ന്നു. ‘ജ്വാലാമുഖം’ എന്ന ഏകാങ്കമാണ് ആദ്യമെഴുതിയ നാടകം. ആദ്യമായി എഴുതിയ രണ്ടരമണിക്കൂര്‍ നാടകം വര്‍ഷമേഘങ്ങള്‍ ആണ്. എഴുതിയ നാടകങ്ങളെല്ലാം തന്നെ ഉജ്വല വിജയവും നിരവധി അവാര്‍ഡുകളും നേടി. ‘അര്‍ഥാന്തരം‘, ‘ആദിത്യഹൃദയം‘ എന്നിവയും നാരായണന് ഇഷ്ടപ്പെട്ട നാടകങ്ങള്‍ തന്നെ. ‘അര്‍ഥാന്തരം‘ നാടകം കണ്ടിട്ട് നാടകാചാര്യന്‍ എന്‍ എന്‍ പിള്ള അഭിനന്ദിച്ച കാര്യം നാരായണന്‍ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.
തമിഴരുടെ ‘കീമായണ’ ത്തിലെ കഥയെ ആസ്പദമാക്കി രചിച്ച നാടകമാണ് ‘ശൂര്‍പ്പണഖാ ശപഥം‘.
നിരവധി ബാലേകളും നാരായണന്‍ രചിച്ചിട്ടുണ്ട്. ബാലെ എഴുതുന്നതിനെക്കാള്‍ നാടകമെഴുതുന്നതാണ് അദ്ദേഹത്തിന് താല്പര്യമായിരുന്നത്. ബാലേകളില്‍ കവിതയ്ക്കും സംഗീതത്തിനും പ്രാമുഖ്യമുണ്ടായിരുന്നെങ്കില്‍ നാടകത്തില്‍ നാരായണന് ഏറെ ഇഷ്ടമായിരുന്ന സംഭാഷണങ്ങളായിരുന്നു മുന്‍‌പന്തിയില്‍ . കേരളത്തിലങ്ങോളമിങ്ങോളമുള്ള എല്ലാ പ്രമുഖനാടകകാരന്മാരുമായും സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്ന് അദ്ദേഹം വിനയപൂര്‍വം പറയുന്നു.


നാടകത്തില്‍ നിന്നും ബാലെയില്‍ നിന്നും എങ്ങനെയാണ് നാരായണന്‍ സിനിമയില്‍ എത്തിയത്?
സുഹൃത്തായ കല്ലയം കൃഷ്ണദാസ് മുഖേനയാണ് നാരായണന്‍ ‘അവളെന്റെ സ്വപ്നം’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥയെഴുതാനായി സിനിമയിലെത്തുന്നത്. ആ സിനിമ പക്ഷേ റിലീസ് ആയില്ല.
തുടര്‍ന്ന് ‘സരസ്വതീയാമം’ എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതി. നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ എന്ന ഗാനം ഹിറ്റായി. എങ്കിലും അദ്ദേഹത്തിന് ഇഷ്ടമായ ഗാനം സരസ്വതീയാമത്തിലെ തന്നെ ‘ശ്രീരഞ്ജിനി സ്വരരാഗിണീ’ എന്ന ഗാനമാണ്. അന്ന് ഈ ഗാനങ്ങളൊക്കെ പലരും പാടി നടന്നെങ്കിലും ഇന്നവയെല്ലാം മറവിയില്‍ വീണടിഞ്ഞുപോയിരിക്കുന്നു എന്ന് അദ്ദേഹം ദുഃഖത്തോടെ ഓര്‍ക്കുന്നു..ഓരോ പൂവിലും എന്ന ചിത്രത്തിലെ ‘പൂവേ പൊലി പാടാന്‍ വരും പൂവാലിക്കിളിയേ‘ എന്ന ഗാനം പിറവിയെടുത്തതും സംഭാഷണങ്ങളില്‍ അദ്ദേഹം ഓര്‍മ്മിച്ചെടുത്തു.


‘പൌരുഷം‘ എന്ന ചിത്രവും ഗാനങ്ങളുമാണ് നാരായണന് കുറച്ചുകൂടി പേരു നേടിക്കൊടുത്തത്.
പ്രശസ്തഗാനരചയിതാവ് പാപ്പനം കോട് ലക്ഷ്മണനും നാരായണനും അടുത്ത സുഹൃത്തുക്കളായിരുന്നു. സംവിധായകന്‍ ശശികുമാര്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യുവാനായി കഥയ്ക്കുവേണ്ടി അന്വേഷിക്കുന്നു. ലക്ഷ്മണന്‍ ശശികുമാറിനോട് നാരായണന്റെ പേര് നിര്‍ദ്ദേശിക്കുന്നു. അര്‍ഥാന്തരം എന്ന നാടകം കണ്ടിട്ടുണ്ടായിരുന്ന ശശികുമാര്‍ വേറൊന്നാലോചിച്ചില്ല. നാരായണന്‍ എത്തുന്നു. സെറ്റിലിരുന്നാണ് പൌരുഷത്തിന്റെ കഥ എഴുതുന്നത്. എഴുതിയത് എഴുതിയത് ഷൂട്ട് ചെയ്തു. പ്രശസ്തമായ സുദര്‍ശന്‍ ചിറ്റ് ഫണ്ട്സ് പൊളിഞ്ഞ കഥയാണ് പൌരുഷത്തിന് ആധാരം. തമ്പി കണ്ണന്താനമായിരുന്നു അന്ന് സഹസംവിധായകന്‍ . ‘ഇനിയും ഇതള്‍ ചൂടി വിരിയും’ എന്ന ഗാനത്തിന്റെ പിറവിയും വളരെ കൌതുകകരമായി അദ്ദേഹം പറഞ്ഞുതന്നു.

ഇറങ്ങിയ പടങ്ങളെക്കാള്‍ ഇറങ്ങാത്ത പടങ്ങളാണ് തന്റേതായി ഉള്ളതെന്ന് നാരായണന്‍ . ഇരുപത്ത് എട്ടോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. തിരക്കഥയെഴുതുവാനുള്ള വേഗത സിനിമാരംഗത്തെ പലരെയും അല്‍ഭുതപ്പെടുത്തി. എങ്കിലും വെള്ളനാട് നാരായണന്‍ എന്ന പ്രതിഭ മലയാളസിനിമയില്‍ കുപ്പയിലെ മാണിക്യം പോലെ പ്രഭ ചൊരിയാനാവാതെ മറഞ്ഞുപോയി.

‘പൌരുഷം‘ ഹിറ്റായപ്പോള്‍ സിനിമയില്‍ തന്നെ നില്‍ക്കാന്‍ ശശികുമാര്‍ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷേ സിനിമ ഒരു സ്ഥിരം വരുമാനം നല്‍കുമോ എന്ന ഭയം തീര്‍ച്ചയായും ഉണ്ടായിരുന്നു. ഒന്നാമത്തെ കാരണം അങ്ങോട്ടു പോയി അവസരങ്ങള്‍ ചോദിക്കാനും, കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാനുമുള്ള മടി. നാടകത്തോടുള്ള പ്രണയമായിരുന്നു മറ്റൊരു കാരണം. ഒരു എഴുത്തുകാരന്റെ പ്രതിഭ നാടകത്തിലാണ് കൂടുതല്‍ പ്രതിഫലിക്കുക എന്ന തിരിച്ചറിവ്.
മറ്റൊരു പ്രധാനകാരണം സര്‍ക്കാര്‍ ജോലി. വരുമാനം തുഛമാണെങ്കിലും അതുകൊണ്ട് കുടുംബത്തിന്റെ കാര്യങ്ങള്‍ എല്ലാം നടന്നിരുന്നു. അതുകൊണ്ടുതന്നെ സിനിമ ഒരിക്കലും മതിഭ്രമം വരുത്തിയില്ല.

നാടകരംഗത്ത് വളരെ സജീവമായിത്തന്നെ നിലകൊണ്ടു നാരായണന്‍ . കര്‍ണ്ണന്‍ , തിരുവനന്തപുരം നവോദയാ തീയറ്റേഴ്സിന്റെ ‘കൃഷ്ണായനം’ എന്നിവ അഭൂതപൂര്‍വമായ വിജയങ്ങളായിരുന്നു. ചിലപ്പതികാരം നാടകമാക്കിയപ്പോള്‍ ചിലപ്പതികാരത്തിന്റെ മലയാള പരിഭാഷകനും, മധുരാ സര്‍വകലാശാല ഡീനുമായിരുന്ന നെന്മാറ പരമേശ്വരന്‍ നായര്‍ നാരായണന്റെ ടെലഫോണ്‍ നമ്പര്‍ തിരഞ്ഞു പിടിച്ച് വിളിച്ച് അഭിനന്ദിക്കുകയുണ്ടായി.

ഏഷ്യാനെറ്റ് സീരിയലുകളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ‘ദേവീ മാഹാത്മ്യ‘ത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങിയത് നാരായണനാണ്. പക്ഷേ അവിചാരിതമായി എത്തിയ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അതില്‍ നിന്നും വിലക്കിനിര്‍ത്തി. ഒരിടവേളയ്ക്കും വിശ്രമത്തിനും ശേഷം പൂര്‍വാധികം ശക്തിയോടെ സീരിയല്‍ തിരക്കഥാരംഗത്തേക്കു തിരിച്ചുവരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ജീവിതത്തില്‍ ആഗ്രഹങ്ങള്‍ തീരെ ഇല്ലാത്ത ഒരാളാണ് താനെന്ന് നാരായണന്‍ വിനയപൂര്‍വം പറയുന്നു. ഇന്നത്തെ കണക്കില്‍ ‘എന്തുനേടി?’ എന്നു ചോദിച്ചാല്‍ ഒന്നും നേടിയില്ല എന്നു പറയുന്ന ഗണത്തില്‍ പെടുന്നയാള്‍ . ബുദ്ധദേവന്റെ തത്വമായ ‘ആശയാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം’ എന്ന വാക്യത്തില്‍ ഉറച്ചു വിശ്വസിക്കുന്നു.

(വീഡിയോ ചേര്‍ക്കുക - life's philosophy)
ഞങ്ങള്‍ പോയിക്കണ്ട വീടും പരിസരവും ആ ബുദ്ധതത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. നിറക്കൂട്ടുകളിലും ജാഡകളിലും അഭിരമിക്കുന്ന സിനിമാ തലമുറകള്‍ക്കൊരപവാദമായി വസന്തം എന്ന് പേരിട്ട നാരായണന്റെ കൊച്ചു വീട്. ഭാര്യ. മൂന്നു മക്കള്‍ , അച്ഛന്‍ വളര്‍ത്തി വലുതാക്കിയ മക്കളെല്ലാം ഇന്ന് സാമാന്യം നല്ലനിലയില്‍ ജീവിക്കുന്നു. അവിചാരിതമായി പടികടന്നു വന്നതാണ് ശ്വാസകോശത്തിലെ അര്‍ബുദബാധ. തുടക്കത്തിലേ കണ്ടുപിടിച്ചതുകൊണ്ട് ഇപ്പോള്‍ കീമോ തെറാപ്പിക്കു ശേഷം അദ്ദേഹം വിശ്രമിക്കുന്നു.

1998 ല്‍ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഗുരുപൂജ പുരസ്കാരം കേരള സംഗീതനാടക അക്കാദമി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കേരള ഗവണ്മെന്റ് ചികിത്സയ്ക്കായി 25000 രൂപ നല്‍കാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.

കൂത്താടുന്ന കുറകുടങ്ങള്‍ കേള്‍പ്പിക്കുന്ന ശബ്ദകോലാഹലത്തിനിടയില്‍ ഒരു മന്ദഹാസത്തോടെ അതെല്ലാം നോക്കിക്കാണുന്ന ഒരു നിറകുടമാണ് വെള്ളനാട് നാരായണന്‍ എന്ന എഴുത്തുകാരന്‍ . കപടജ്ഞാനികള്‍ക്ക് ഓശാനപാടിപ്പാടി യഥാര്‍ഥജ്ഞാനവും വ്യക്തിത്വവും എന്തെന്നു തിരിച്ചറിയാന്‍ പോലും പറ്റാത്ത ഒരു ശപിക്കപ്പെട്ട തലമുറയായി നാം മാറിയിരിക്കുന്നു. അല്‍ഭുതംകൂറുന്ന മിഴികളുമായിമാത്രമേ വെള്ളനാട് നാരായണന്‍ എന്ന വ്യക്തിയോട് നമുക്ക് സംസാരിക്കുവാനാകൂ. വായന നല്‍കിയ സമുദ്രോപമമായ അറിവ്. അത് പുറത്തു കാണാനാവാത്ത പ്രശാന്തത, നിര്‍മ്മലത. ഒരു സൈക്കിള്‍ പോലുമില്ലാതെ, വഴിയരികിലൂടെ ഈ മനുഷ്യന്‍ നടന്നുപോകുമ്പോള്‍ എ സി കാറുകളില്‍ കൂളിംഗ് ഗ്ലാസും വച്ച് ചീറിപ്പാഞ്ഞുപോകുന്ന അഭിനവ കലാകാരന്മാരേ നിങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തിയേ മതിയാവൂ.

മലയാള സിനിമയില്‍ ഒരു പിടി ഗാനങ്ങളും, റിലീസാവാന്‍ ഭാഗ്യം കിട്ടാത്ത ഒരുപിടി സിനിമകള്‍ക്ക് തിരക്കഥയുമെഴുതിയ ഒരാളെ തേടിപ്പോയ ഞങ്ങള്‍ തിരിച്ചിറങ്ങിയത് ഒരു ബഹുമുഖപ്രതിഭയെ കണ്ടുമുട്ടിയ ആഹ്ലാദത്തിലാണ്.

Met Shri Vellanad Narayanan on 1st May 2011 with Geethu Radhakrishnan at his residence in Vellanad.

Wednesday, November 5, 2014

ഉത്രാളിക്കാവ്


26/10/2014

ഐതിഹ്യപ്പെരുമകൾ വായിച്ചു കൂട്ടിയ കാലം മുതൽക്കു തന്നെ ഉത്രാളിക്കാവ് ഭഗവതിയെ കാണാനുള്ള മോഹം മുളച്ചതാണ്. വർഷാവർഷം വരുന്ന പൂരവിശേഷങ്ങളിലൂടെ ആ മോഹം വളർന്നു. ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ തൂക്കിയ കുളിരമ്പിളി വളയങ്ങൾ സ്വപ്നങ്ങളിൽ തോരണമായി. അകമലച്ചരിവ് കടന്നെത്തുന്ന പൂങ്കാറ്റിൽ അവ പറന്നുല്ലസിച്ചു. ജീവിതമവസാനിക്കും മുൻപ് പോയിരിക്കേണ്ട ലക്ഷ്യങ്ങളിൽ ഒന്നായി പച്ചവിരിച്ച പാടങ്ങൾക്കു നടുവിലെ കൊച്ചമ്പലം. മനസ്സിന്റെ കലണ്ടറിൽ 'ഒരിക്കൽ ഞാൻ പോവും' എന്ന പ്രതിജ്ഞ ഓർമ്മ പുതുക്കി നിന്നു.
അതിരുകളില്ലാത്ത സാങ്കേതികതയിൽ ഒണ്‍ലൈൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞൊഴുകി പാലക്കാടൻ പച്ചപ്പും റോഡരികിലെ ആലും ക്ഷേത്രത്തിലേക്കുള്ള വഴിയും അങ്ങ് ദൂരെ ക്ഷേത്രവും വീണ്ടും കയ്യെത്താത്ത ദൂരത്തെ കൊതിയൂറും കനിപോലെ. മുഖപുസ്തകത്തിൽ സുധാകരൻ വടക്കാഞ്ചേരിയോടും രാജീവ് വടക്കാഞ്ചേരിയോടും ഒക്കെ ഉത്രാളിക്കാവിന്റെ സ്വന്തക്കാരായതു കൊണ്ടു തോന്നുന്ന പ്രത്യേക സ്നേഹം, ഉള്ളിലൊരു കോണിൽ മേല്ലെയുയര്ന്നു പൊട്ടി അണയുന്ന അസൂയയുടെ ചെറുതീപ്പൊരികളും ഇല്ലാതില്ല.


എന്ന് പോകും? എന്നെങ്കിലും പോകും. എന്നാൽ ഇന്നങ്ങു പോയ്ക്കൂടെ? ഇതാ ഞാൻ പോയി. കണ്ടു. വണങ്ങി. മനം നിറയെ. ഹൃദയം നിറയെ. റോഡരികിൽ ഉയർന്നു പൊങ്ങി 'ദേ ദേവി ഇവിടെ!' എന്ന് വഴികാട്ടി നില്ക്കുന്ന ആല്. പാടത്തിനു നടുവിലൂടെയുള്ള റോഡ്‌ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നുവോ? അമ്പലത്തിൽ ഒരു കല്യാണത്തിരക്ക്. ഉള്ള സ്ഥലത്തും വഴിയിലും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. അണിഞ്ഞൊരുങ്ങിയ നവവധു നിറചിരിയുമായി കാമറകൾക്ക് മുഖം നല്കുന്നു. സുന്ദരനായ നവവരൻ മുതിർന്നവരെ വണങ്ങുന്നു.

ഇടതുവശത്തെ വാതിലിൽ കൂടി അകത്തു കടന്നു. ചെറിയ ശ്രീകോവിലിനകത്ത് രുധിരമഹാകാളി പ്രോജ്വലയായി പരിലസിക്കുന്നു. എന്ത് പ്രാർഥിക്കാൻ? ഇവിടെ എത്തിക്കണേ എന്നുള്ള പ്രാർത്ഥന കേട്ടിരിക്കുന്നു. ഇനിയൊന്നുമില്ല. മിഴിപൂട്ടി കൈകൂപ്പി മഹാകാളിയെ മനസ്സിലാവാഹിച്ചു കാണിക്കയിട്ടു. പ്രദക്ഷിണം വച്ചു വന്നപ്പോൾ വൃദ്ധനായ ശാന്തിക്കാരൻ തീർത്ഥം നല്കി. പ്രസാദത്തിനായി കാത്തു നിൽക്കുമ്പോൾ മറ്റൊരു ശാന്തിക്കാരൻ പുഷ്പാഞ്ജലി പ്രസാദം കൊണ്ട് വന്നു 'ആരാ പുഷ്പാഞ്ജലി പ്രസാദം ?' എന്ന് വിളിച്ചു ചോദിച്ചു. ആരും ഇല്ല. ഞാൻ സംശയിച്ചു നിന്നു. ഇവിടെത്തെ രീതികൾ എന്താണോ എന്തോ! വഴുപാടുകൾ എന്താണെന്നു നോക്കിയുമില്ല. ആഹ്ലാദത്തിമിർപ്പിൽ നില്ക്കുന്ന മനസ്സിന് പ്രത്യേകിച്ച് വഴുപാടൊന്നും തോന്നിക്കുന്നുമില്ല. രണ്ടു തവണ വിളിച്ചു ചോദിച്ചശേഷം ശാന്തിക്കാരൻ ദാ പ്രസാദം, വരൂ എന്ന് എന്നെ വിളിച്ചു. മകൻ പറഞ്ഞു അമ്മേ അത് നമ്മുടെ പ്രസാദമല്ല. ആരുടെയോ വഴിപാടാണ്. ഞാൻ മനസ്സിൽ പറഞ്ഞു ഈ പ്രസാദം എനിക്കുള്ളത് തന്നെ അല്ലെങ്കിൽ പിന്നെ ഇതിന്റെ ഉടമസ്ഥനോ ഉടമസ്ഥയോ എവിടെ പോയിരിക്കുന്നു? ഇലച്ചീന്തിൽ രുധിരനിറമാർന്ന കുങ്കുമവും മഞ്ഞളും കരിന്തെച്ചിപ്പൂവും. മകൻ വീണ്ടും പറഞ്ഞു, അമ്മാ ഇതിന്റെ ഉടമസ്ഥൻ വന്നാലോ? ഞാൻ പറഞ്ഞു ദേവി നമുക്ക് തന്നതാണ്. ബാക്കി ദേവി നോക്കിക്കൊള്ളും. പ്രസാദമണിയുമ്പോൾ ആത്മനിർവൃതി.

പുറത്തിറങ്ങിയപ്പോൾ വണ്ടി നമ്പർ കണ്ടു വന്ന ക്ഷേത്ര ഭാരവാഹികൾ. ഇത്ര ദൂരെ നിന്നും ഇവിടെക്കായിട്ടു വന്നുവോ? അതെ. പക്ഷെ തിരുനാവായ കൂടി പോകണം എന്നുണ്ട്. നാവാമുകുന്ദനിലെക്കുള്ള വഴി പറഞ്ഞുതന്നു. കുംഭമാസത്തിലെ പൂരത്തിനൊരു ചെറിയ സംഭാവന പിള്ളേച്ചന്റെ കണക്ക്. ഒരു കൈ അനുഗ്രഹം അങ്ങോട്ടും നീളട്ടെ.

തിരിച്ചു റോഡിലെത്തി രണ്ടു ചിത്രങ്ങൾ ക്ലിക്ക് ചെയ്തു. മനസ്സില് ആലേഖനം ചെയ്ത മായാത്ത ചിത്രത്തിൻറെ ഒരു ഡ്യൂപ്ലിക്കേറ്റ് കാമറയിലും കിടക്കട്ടെ. തിരിച്ചു വരും തീർച്ചയായും എന്ന് മനസ്സ് പറഞ്ഞപ്പോൾ , വരണം, മറക്കരുത് എന്നോർമ്മിപ്പിക്കാനാവും കാമറയുടെ ഫ്രെയിമിലേക്ക് ഒരു പൂത്തുമ്പി പറന്നു വന്നു.

Wednesday, April 2, 2014

Om Shanthi Osana ഓം ശാന്തി ഓശാന

ഓം ശാന്തി ഓശാന കണ്ടു! ചുമ്മാ ഒരു റിവ്യൂ എഴുതി നോക്കട്ട്.


1. എന്താ കഥ!
ഒരു പന്ത്രണ്ടാം ക്ലാസുകാരിയുടെ പ്രണയം. അത് നമ്മൾ കരുതുന്നത് പോലെ ചുമ്മാ ടീനേജ് ലവ് അല്ല. അതിമനോഹരവും ഹൃദയസ്പര്ശിയുമായ പ്രണയം.
ഗിരി (നിവിൻ പൊളി ) നൽകിയ ഒരു തൊപ്പിക്കുടയും നെഞ്ചോടടുക്കി പൂജ (നസ്രിയ) അഞ്ചാറു കൊല്ലം അവൻ തന്നെ സ്നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും കാത്തിരിക്കുന്നു. ക്രിസ്ത്യാനിയായ പൂജ ഹിന്ദുവായ ഗിരിയെ വരിക്കുന്നതോടെ 'ഓം ശാന്തി ഓശാന' അന്വർത്ഥമാകുന്നു.

2. കൊള്ളാമോ ?
പിന്നെന്താ കൊള്ളാതിരിക്കാൻ? ആകെമൊത്തം ഒരു ഫീൽ ഗുഡ് മൂവി. എല്ലാ കഥാപാത്രങ്ങളും 'നല്ലവർ' ആണെന്ന് ഉള്ളതാണ് ഇതിന്റെ ഹൈലൈറ്റ്. ഒരു ഇന്ത്യൻ പ്രണയകഥയിലും എല്ലാ കഥാപാത്രങ്ങളും നല്ലവരാണ്. നല്ല കഥാപാത്രങ്ങൾഉള്ള, ഒരു നല്ല ത്രെഡ് ഉള്ള ഒരു നല്ല സിനിമ. ഇത് ജീവിതത്തിൽ സംഭവിക്കാൻ സാധ്യത ഉള്ള ഒരു കഥ തന്നെ. അതിഭാവുകത്വം ഒന്നുമില്ല. ചിലയിടങ്ങളിൽ 'അങ്ങനെണ്ടാവ്വോ!' എന്ന് ചിലപ്പോൾ നമ്മൾ ആലോചിച്ചേക്കാം. പക്ഷെ അത് നമ്മൾ അങ്ങ് വിട്ടുകളയും. ജീവിതവും സിനിമയും 'കട്ടയ്ക്ക്' നിന്നാൽ ഒരു സുഖമുണ്ടാവില്ലല്ലോ. ചില വ്യത്യാസങ്ങൾ ഒക്കെ തികച്ചും ആവശ്യം.

3. നായകനും നായികയും?
നമ്മുടെ മക്കൾ തന്നെ. അതുപോരേ? അതാണ്‌ നമുക്ക് കൂടുതൽ ഇഷ്ടമാവുന്നത്. നസ്രിയയെപ്പോലെ ഒരു മകൾ! നിവിൻ പോളിയെ പോലൊരു മകൻ. ഇവരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് പോലെ ഒരു ഇഷ്ടം.

നസ്രിയയെ ചില റിയാലിറ്റി ഷോ ഹോസ്റ്റ് ആയിട്ട് കണ്ടിട്ടുണ്ട്. ആദ്യമായാണ്‌ സിനിമയിൽ കാണുന്നത്. നല്ല കഴിവുണ്ട് കുട്ടിക്ക്. എന്തൊരു ഓമനത്തം! എന്തോരം ചുരിദാറും സാരിയുമാണ് മാറിമാറി ഇടുന്നത്! ഇനിയിപ്പോ ഫഹദ് കെട്ടിക്കൊണ്ടു പോയി ഒരു ഗുണ്ടുമണി ആയിപ്പോകുമോ എന്നാണ് ഒരു വിഷമം! ഓ! അതൊക്കെ ഓരോ കാലത്തിനനുസരിച്ച് അങ്ങ് നടക്കും അല്ലെ? ഒരു നസ്രിയ പോയാൽ വേറൊരു നസ്രിയ വരും.

'ചാപ്റെഴ്സ്' കണ്ടിട്ട് ഞാൻ നിവിൻ പോളിയെ ചീത്ത പറഞ്ഞും കൊണ്ട് ഒരു പോസ്റ്റ്‌ പണ്ട് ഇട്ടിരുന്നു. അത് പിൻവലിക്കുന്നില്ല. പക്ഷെ ഒരു നടൻ എന്ന നിലയിൽ ഗംഭീര വിജയമാണ് നിവിൻ ഇതിൽ. നിവിൻ വരുന്ന ഓരോ സീനിലും കയ്യടിയും വിസിലടിയും ആയിരുന്നു തീയറ്ററിൽ. എനിക്ക് വിസിലടിക്കണം എന്ന് അതിമോഹം ഉണ്ടായിരുന്നുവെങ്കിലും അറിയാൻ പാടില്ലാത്തത് കൊണ്ട് ഞാൻ കയ്യടിച്ചു തൃപ്തിപ്പെട്ടു. പ്രണയം നിറഞ്ഞ ചിരി എനിക്കിഷ്ടപ്പെട്ടു നിവിൻ. കൊള്ളാം. അങ്ങനങ്ങ് മുന്നോട്ട് പൊക്കോട്ടെ. ആ ചൈനീസിൽ ചെം ചും ചോം എന്നോ മറ്റോ പറഞ്ഞില്ലേ? അത് കലക്കി !

4. മറ്റു കഥാപാത്രങ്ങൾ ?

രണ്‍ജി പണിക്കർ

മലയാള സിനിമയിലെ തന്നെ ബെസ്റ്റ് കാസ്റ്റിങ്ങ് ആണ് ഇതിൽ രണ്‍ജി പണിക്കർ അവതരിപ്പിക്കുന്ന മത്തായി ഡോക്ടർ. ഇതുവരെ രണ്‍ജി പണിക്കരിലെ നടനെ കണ്ടെത്താഞ്ഞതിൽ മലയാള സിനിമയിലെ കൊടികെട്ടിയ സംവിധായകർ നാണിച്ചേ പറ്റൂ. അതിൽ നൂറിൽ നൂറു മാർക്കാണ് ഈ സിനിമയുടെ അണിയറക്കാർക്ക്. നസ്രിയയുടെ അച്ഛൻ ആണ് ഇതിൽ രണ്‍ജി പണിക്കർ. ആദ്യാവസാനം അദ്ദേഹം നമ്മളെക്കൊണ്ട് അദ്ദേഹത്തെ സ്നേഹിപ്പിക്കുകയാണ്. സിനിമ തീർന്നു എഴുന്നേൽക്കുമ്പോഴും ഒരു നോക്ക് കൂടി സ്ക്രീനിൽ അദ്ദേഹം ഉണ്ടോ എന്ന് നോക്കിപ്പോകുന്നത്ര ഇഷ്ടം.

അജു വർഗീസ്‌

എനിക്കീ ന്യൂ ജനറേഷൻ എല്ലാവരെയും വല്യ പരിചയമില്ല. എങ്കിലോ ഇവൻ ഈ കാഞ്ഞാണി ഇവൻ നമുക്കൊരു പണി തന്നേക്കും. വേറൊന്നുമല്ല നമ്മൾ ജഗതിയുടെ സിനിമകൾ ഒന്നും മിസ്സാക്കാത്തത് പോലെ ഇവന്റെ സിനിമകളും മിസ്സാക്കാതെ കാണണ്ട പണി. കൊള്ളാം മോനെ, നല്ല സ്ക്രീൻ പ്രസൻസ്. മുന്നോട്ട് പൊക്കോളൂ. ലക്ഷം ലക്ഷം പിന്നാലെ ഉണ്ടാവും.

വിനീത് ശ്രീനിവാസൻ

വിനീത് അവതരിപ്പിക്കുന്ന ഡോക്ടർ പ്രസാദ് വർക്കി നിവിൻ പോളിയുടെ ഗിരി പ്രഭാവത്തിന് മുന്നിൽ നിഷ്പ്രഭനായിപ്പോയി. നമ്മൾ ഗിരി ഇപ്പൊ പൂജയെ പ്രേമിച്ചു തുടങ്ങും എന്ന് ഇങ്ങനെ ആകാംക്ഷ പൂണ്ടിരിക്കുമ്പോൾ ആണ് ഡോക്ടർ അവതരിക്കുന്നത്. അപ്പോൾ നമുക്കുണ്ടാവുന്ന നിരാശയാണോ ആ കഥാപാത്രത്തെ മനസ്സിൽ കൊണ്ട് നടക്കാൻ തോന്നിപ്പിക്കാത്തത്? അവസാനം വരെ സസ്പെന്സ് നില്ക്കുന്നത് കൊണ്ട് എങ്ങനെയെങ്കിലും ഈ ഡോക്ടർ ഒന്ന് സ്ഥലം മാറിപ്പോകുകയെങ്കിലും ചെയ്യണേ എന്നൊരു പ്രാർത്ഥന മനസ്സിലുണ്ടായിരുന്നു. സത്യത്തിൽ വിനീത് കഥാപാത്രത്തിന് മാച് ആയില്ല. എന്തോ!

പിന്നെ മഞ്ജു സതീഷ്‌ ഉണ്ട്, വിനയ പ്രസാദ് ഉണ്ട്, ശോഭ മോഹൻ ഉണ്ട്. പിന്നെ എനിക്ക് പേരൊന്നും അറിയാത്ത കുറെ പിള്ളേർ പല പല കഥാപാത്രങ്ങളായി വന്നു പോകുന്നു. എല്ലാവരും വളരെക്കാലം കൊണ്ട് സിനിമയിൽ അഭിനയിക്കുന്നവർ എന്നൊരു തോന്നൽ തോന്നിപ്പിച്ചു. ആരും ബോറടിപ്പിച്ചില്ല. വിജയരാഘവൻ അതിഥി താരമായും ഉണ്ട്.
ലാൽ ജോസിലെ അഭിനേതാവിനെ അഴകിയ രാവണന് ശേഷം കണ്ടു. വെരി നാച്ചുറൽ.


5. കുറ്റം / കുറവ് / കുഴപ്പങ്ങൾ ?
ഞാൻ ദാദാ സാഹബ് ഫാൽകെ യുടെ വകയിൽ ഒരു അനന്തിരവൾ ആയതു കൊണ്ട് കൊറച്ച് അഭിപ്രായം പറയാം. ശ്രദ്ധിച്ച് കേട്ടുകൊള്ളണം.

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ കുറച്ചുകൂടി ടൈറ്റ് ആകാൻ ഉള്ളത് പോലെ തോന്നി. അവിടവിടെ, പ്രത്യേകിച്ചും ആദ്യ ഭാഗത്ത് ഒരു വലിവ് അല്ലെങ്കിൽ ഒരു അയവ് തോന്നി. ജൂഡ് ആന്റണി ജോസഫ് ന്റെ സംവിധാനം ആദ്യ സംരംഭം ആയതു കൊണ്ട് കുഴപ്പമില്ല. ഇതിൽ കിട്ടിയ നല്ല പേര് കളഞ്ഞു കുളിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ജൂഡിന് ഇനിയങ്ങോട്ട് ഉണ്ടാവും.

സീനുകൾ അത്രയ്ക്കങ്ങോട്ട് 'ഡിഫൈൻഡ്' അല്ല. ഫോർ എക്സാമ്പിൾ നസ്രിയ നിവിനെ പോലെ കുങ്ങ് ഫൂ കാണിച്ച് വീഴാൻ പോകുന്നത്. അതൊന്നും അങ്ങോട്ട്‌ ക്ലിയർ ആകുന്നില്ല. കാമറ പൊസിഷൻ ആണോ , എഡിറ്റരുടെ കത്രിക ആണോ പോരാത്തത് എന്ന് ശരിക്കും പറയാനും പറ്റുന്നില്ല. ആദ്യ പകുതിയിൽ ശരിക്കും ലാഗ് ഉണ്ട്. എഡിറ്റർ ലിജോ പോൾ കുറച്ചൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് തോന്നി. എന്റെ മാത്രം അഭിപ്രായമാണേ. നരേഷൻ മോഡ് ചിലപ്പോൾ മടുപ്പിച്ചു. നസ്രിയ കുറച്ചു കൂടി എനെർജെറ്റിക് ആയി പറഞ്ഞിരുന്നെകിൽ കൂടുതൽ നന്നായേനെ.

മിക്ക സിനിമകളിലും സംഭവിക്കുന്നത്‌ പോലെ കഥാപാത്രങ്ങളുടെ ഭാഷയ്ക്ക് ചേർച്ചയില്ല. ഇത് ഞാൻ പലപ്പോഴും എഴുതിയിട്ടുള്ള കാര്യമാണ്. മെയിൻ ലൊക്കേഷൻ തൃശൂരും പരിസരവും ആണെന്ന് പ്രിൻസിപ്പലിന്റെ സംഭാഷണത്തിൽ നിന്നും തോന്നും. പക്ഷെ പിന്നെ മെക്കാനിക് ഒഴികെയുള്ളവർ ആരും തന്നെ തൃശൂർ ഭാഷ ഉപയോഗിക്കുന്നില്ല. പൂജയുടെ വീട്ടിൽ നല്ല കോട്ടയം ഭാഷയും. ഇതൊന്നും വല്യ കാര്യമല്ല, ചുമ്മാ ശ്രദ്ധിക്കുന്നത് കൊണ്ട് എഴുതി എന്നേയുള്ളൂ.

6. സംഗീതം
ഷാൻ റഹ്മാന്റെ സംഗീതം. എനിക്ക് പൊതുവേ ന്യൂ ജനറേഷൻ പാട്ടുകളോട് താല്പര്യം കുറവാണ്. എങ്കിലും മന്ദാരമേ എന്ന പാട്ട് വീണ്ടും കേൾക്കാൻ തോന്നിക്കുന്നത് തന്നെ. ഡ്രൈവ് ചെയ്യുമ്പോൾ വളരെ ഉത്സാഹം നല്കും ഈ പാട്ട്.
ലിറിക്സ് ക്വാളിറ്റി ഇതുവരെ നോക്കിയില്ല. ഒറ്റക്കേൾവിയിൽ ന്യൂ ജനറേഷന് വേണ്ടതെല്ലാം ചേർത്തിട്ടുണ്ട്.

പശ്ചാത്തല സംഗീതം അവിടവിടെ അൽപ്പം ഓവർ അല്ലേ എന്നൊരു തോന്നൽ ഉണ്ടായി.

7.. ലൊക്കേഷൻ
നിവിന്റെ വീട് - പാടത്ത് നിന്നുള്ള ഷോട്ട് അതിമനോഹരം. മലമുകളിലെ അമ്പലം - മഴ - മനോഹരം. റേച്ചൽ ആന്റിയുടെ വീട് - മലയാള സിനിമയിൽ ഇതാദ്യമാണോ ഇത്തരം ഒരു വീട് കാണിക്കുന്നത് ? ഓർമ്മയിൽ എങ്ങും പരതിയിട്ട് കിട്ടുന്നില്ല. നന്നായിരുന്നു.

8.. ഈ സിനിമ കണ്ടില്ലെങ്കിൽ ?

ലോകം അവസാനിക്കുകയില്ല. പക്ഷെ ഈ സിനിമ കണ്ടാൽ നിങ്ങൾ അന്ന് രാത്രി മുഴുവനും ഒരു ഊഷ്മള വികാരം മനസ്സിൽ നിറച്ച് തലയിണ മടിയിൽ വച്ച് തെരുപ്പിടിച്ച്, ഓരോ സീനും വീണ്ടും മനക്കണ്ണിൽ കണ്ട് , നന്നായിരുന്നു, നന്നായിരുന്നു എന്ന് വീണ്ടും വീണ്ടും സ്വയം പറഞ്ഞ് പുഞ്ചിരിക്കും. ഞാൻ ഒരു മഴപെയ്യുന്ന അപരാഹ്നത്തിൽ, ഏതോ മലമുകളിലെ ഏകാന്തമണ്ഡപത്തിൽ, എനിക്ക് വേണ്ടി ഇനിയൊരിക്കലും പിറക്കാൻ ഇടയില്ലാത്ത കാമുകനായി കാത്തിരുന്നു.

Thursday, May 17, 2012

പുത്തേഴത്ത്‌ രാമന്‍ മേനോന്‍



മലയാള സിനിമാ ചരിത്രത്തിന്റെ ഏടുകള്‍ പരതുക കുറച്ചു നാളായിട്ടുള്ള പതിവാണ്. നിര്‍മല എന്ന ചിത്രത്തില്‍ ചെന്ന് നിന്നപ്പോള്‍ അതാ തിരക്കഥാകൃത്ത് ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോന്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ വിവരങ്ങള്‍ ഒന്ന് നെറ്റില്‍ തപ്പാം എന്ന് നോക്കുമ്പോള്‍ യാതൊരു വിവരവും ലഭ്യമല്ല. സഞ്ജയന്‍ പുത്തെഴനെക്കുറിച്ച് എഴുതിയ   ലേഖനം ഓര്‍മ്മവന്നു. അച്ഛന്‍ സുഖമില്ലാതിരുന്നിട്ടും 'പാല്‍പ്പായസത്തില്‍ പഞ്ചസാര പോലെ ചേര്‍ന്ന് കിടക്കുന്ന' പുത്തേഴത്തിലെ എഴിനെക്കുറിച്ചു വാചാലനായി. എങ്കിലും അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിന്റെ ഒരു രേഖപോലും ഇല്ലാത്തത് വിഷമമായി. എന്താ ചെയ്ക എന്ന് ആലോചിച്ചപ്പോള്‍ ആണ് അച്ഛന്‍ സുഹൃത്തായ രാമചന്ദ്രന്‍ മാഷിനെ അടുത്തു ഒരു വിവാഹത്തില്‍ പങ്കെടുക്കവേ കണ്ട കാര്യം ഓര്‍മ്മിച്ചത്. ശെടാ പിന്നെന്താണ് പ്രയാസം? ഖേദം എന്തിനു നമുക്കഹോ! . പുത്തേഴത്ത്‌ രാമന്‍ മേനോന്റെ അനന്തിരവന്‍ ആണ് രാമചന്ദ്രന്‍ മാഷ്‌ എന്ന് ആദരപൂര്‍വ്വം വിളിക്കുന്ന പുത്തേഴത്ത്‌ രാമചന്ദ്രന്‍. പെട്ടന്ന് അദ്ദേഹത്തിനെ വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു. ഇത്രയും മഹാനായ എഴുത്തുകാരന്റെ ഒരു ജീവരേഖ പോലും ഇന്റര്‍നെറ്റില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ആവേശമായി. വിവരങ്ങള്‍ കഴിയുന്നതും വേഗം എത്തിച്ചു തരാം എന്ന് സമ്മതിച്ചു. അതിന്‍ പ്രകാരം ലഭ്യമായ വിവരങ്ങളും ചിത്രങ്ങളും മിനിഞ്ഞാന്ന് തപാലില്‍ എത്തി, കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തുന്നതായിരിക്കും.
തല്‍കാലം ലഭ്യമായത് ചേര്‍ക്കുന്നു..............രാമചന്ദ്രന്‍ മാഷിനു നന്ദിയോടെ...............

കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത്‌ പാപ്പു  അമ്മയുടെയും  സീമന്ത പുത്രനായി  തൃശൂര്‍ ജില്ലയിലെ മണലൂരില്‍  1891  ഒക്ടോബര്‍  19  നു ഭരണി നക്ഷത്രത്തില്‍  രാമന്‍ മേനോന്‍ ജനിച്ചു.


അച്ഛന്‍ തീരെ ചെറുപ്പത്തിലെ മരിച്ചുപോയത് കൊണ്ട് പിന്നീട് വളര്‍ത്തിയത് അമ്മാവനായ പുത്തേഴത്ത്‌ കുഞ്ഞുണ്ണി മേനോന്‍ ആണ്.
മൂന്നു അനിയന്മാരും ഒരു അനിയത്തിയും അദ്ദേഹത്തിനു ഉണ്ട്. 
തൃശൂരില്‍ സ്കൂള്‍ പഠനം, എറണാകുളം മഹാരാജാസ് കലാലയത്തില്‍ നിന്നും ഇന്ടര്മീടിയട്ടും, ബി എ ഡിഗ്രിയും. മദിരാശി സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും ആണ് അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസം 

മികച്ച ഒരു വക്കീലും കൊച്ചി മഹാരാജാവിന്റെ സര്‍വാധികാര്യക്കാരും ആയിരുന്നു ശ്രീ രാമന്‍ മേനോന്‍. ഹൈക്കോടതി ജഡ്ജി ആയിട്ടാണ് ജോലിയില്‍ നിന്നും വിരമിക്കുന്നത്. 

മൂത്തേടത്ത് ജാനകിയമ്മയാണ്‌ ശ്രീ രാമന്‍ മേനോന്റെ ഭാര്യ. അഞ്ചു ആണ്മക്കളും അഞ്ചു പെണ്മക്കളും ആയി പത്തു മക്കള്‍ അവര്‍ക്കുണ്ട്. 


മലയാള സാഹിത്യ നഭസ്സിലെ തിളങ്ങുന്ന നക്ഷത്രമാണ് പുത്തേഴത്ത്‌ രാമന്‍ മേനോന്‍. വൈവിധ്യമാര്‍ന്ന നൂറോളം കൃതികളിലൂടെ അദ്ദേഹം തന്റെ പ്രതിഭ കൈരളിക്കു നിവേദ്യമായി അര്‍പ്പിച്ചു. ഉപന്യാസകാരന്‍, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരന്‍, ഹാസ സാഹിത്യ കാരന്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ മിക്ക മേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ശക്തന്‍ തമ്പുരാന്‍ എന്ന ഗ്രന്ഥത്തിലൂടെ പുത്തേഴത്ത്‌ രാമന്‍ മേനോന്‍ അനിഷേധ്യനായ ഒരു ചരിത്രകാരനായി. ഹിന്ദുമതവും സംസ്കാരവും, സഹസ്രകിരണനായ ടാഗോര്‍ എന്നീ പഠന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെ ഗവേഷണബുദ്ധിയുടെ  പ്രത്യക്ഷോദാഹരണങ്ങള്‍ ആണ്. ചതുരാധ്യായി എന്ന നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്.  കേരളത്തെ അറിയുക, തൃശ്ശൂര്‍ - ട്രിച്ചൂര്‍  എന്നീ ഉപന്യാസങ്ങള്‍ അദ്ദേഹത്തിന്‍റെ ചരിത്ര രചനാ രംഗത്തെ മറ്റു നാഴികക്കല്ലുകലാണ്. ബാലസാഹിത്യത്തില്‍ അദ്ദേഹത്തിന്‍റെ രചന 'കുട്ടികളെ നിങ്ങള്‍ ഈ ആളെ അറിയുമോ ?' എന്ന കൃതിയാണ്.

മലയാള സിനിമാ രംഗത്ത് ശ്രീ രാമമേനോന്റെ സ്ഥാനം അദ്വിതീയമാണ്. 1948 ല ഇറങ്ങിയ നിര്‍മല എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹമാണ്. നിര്‍മല മലയാളത്തില്‍ ആദ്യമായി പിന്നണി ഗാനങ്ങള്‍ പാടിയ ചിത്രവും, ആദ്യമായി ഒരു മലയാളി നിര്‍മ്മിച്ച ചിത്രവുമായിരുന്നു. മലയാളത്തിലെ നാലാമത്തെ ചിത്രമാണ് നിര്‍മല. ആ ചിത്രത്തിന്‍റെ തിരക്കഥാകൃത്തിന് മലയാള സിനിമാ ചരിത്രത്തില്‍ ഉള്ള സ്ഥാനം ഊഹിക്കാവുന്നതേ ഉള്ളു.
നീണ്ടകാലത്തെ സാഹിത്യ സപര്യയ്ക്കു ശേഷം ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോന്‍ 1973  സെപ്തംബര്‍ 22  നു നിര്യാതനായി.

കുറിപ്പ്:
ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോനെക്കുറിച്ച് ഇന്റര്‍ നെറ്റില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന വിവരങ്ങള്‍ ആണിത്. ഇത്രയും വിലപ്പെട്ട വിവരങ്ങളും ശ്രീ രാമന്‍ മേനോന്റെ ചിത്രവും എനിക്ക് നല്‍കിയത് ശ്രീ പുത്തേഴത്ത്‌ രാമചന്ദ്രന്‍ മാഷ്‌ ആണ്. ബഹുമാന്യനായ രാമചന്ദ്രന്‍ മാഷിനോടുള്ള ആദരവും കൃതജ്ഞതയും ഈ അവസരത്തില്‍ പ്രകാശിപ്പിച്ചുകൊള്ളുന്നു. രാമചന്ദ്രന്‍ മാഷിനെ കൂടാതെ ശ്രീ രാമന്‍ മേനോന്റെ മരുമകളായ സുധാ മേനോന്‍ ആണ് കുടുംബ വിവരങ്ങള്‍ നല്‍കിയത്. സുധ ചേച്ചിയോടും ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. 

Monday, April 30, 2012


Monday, January 25, 2010

അഷ്ടമൂര്‍ത്തിയുടെ പുസ്തക പ്രകാശനം



ഇന്നലെ (25-01-10 തിങ്കളാഴ്ച )തൃശ്ശൂരിലെ സാഹിത്യ അക്കാദമി അങ്കണത്തിലെ സായാഹ്നത്തിന് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നിറവും മണവുമായിരുന്നു. നന്മയുടെ എഴുത്തുകാരന്റെ വായനക്കാരെ സ്വീകരിക്കാന്‍ തണല്‍മരങ്ങള്‍ നിഴല്‍പ്പരവതാനി വിരിച്ച്, കാറ്റില്‍ പൂക്കളുടെ സുഗന്ധം നിറച്ച് കാത്തുനിന്നു. വരിയിട്ട ചുവന്ന കസാലകളില്‍ നന്മയും സ്നേഹവും അടുത്തറിഞ്ഞവര്‍ അടുത്തു നിന്നും അകലെ നിന്നും വന്നിരുന്നു. നിറഞ്ഞ ചിരിയുമായി കഥാകാരന്‍ വന്നു, കൂടെ സഹധര്‍മ്മിണിയും. ചിരപരിചിതരെപ്പോലെ കൈപിടിച്ച് സ്വീകരിച്ചു, കുശലമന്വേഷിച്ചു. ആലോച്ചിച്ചു കൂട്ടിവെച്ചിരുന്ന പരിഭ്രമവും ആകാംക്ഷയും നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി. കസേരകള്‍ ഓരോന്നായി ഇരിപ്പിടങ്ങളാകവെ സാറടീച്ചര്‍ വന്നു. ഏതു വിഷമത്തിലും ഒരു ഫോണ്‍കാള്‍ അകലെയുള്ള പ്രിയ കൂട്ടുകാരന്റെ കഥകള്‍ പുന്ര്ജ്ജനിക്കുന്ന നിമിഷത്തിന് സാക്ഷിയാകാന്‍ . അല്പനേരത്തിനു ശേഷം മലയാളത്തിന്റെ മഹാനായ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ എത്തി. അഷ്ടമൂര്‍ത്തിയുടെ കഥകള്‍ പ്രകാശിതമാക്കുവാന്‍ മറ്റാരാണ് വരിക! കൂടെ വൈശാഖന്‍, അശോകന്‍ ചരിവില്‍ , കെ സി നാരായണന്‍ , വി എം ഗിരിജ , സന്തോഷ്കുമാര്‍ എന്നിവരും എത്തി. ആറാട്ടുപുഴയുടെ മറ്റൊരു സല്പുത്രന്‍ ‍ , കഥാകാരന്റെ പ്രിയകൂട്ടുകാരന്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്റെ സ്വന്തം അഷ്ടമൂര്‍ത്തിയുടെ കഥകള്‍ക്ക് കാതോര്‍ത്ത് മുന്‍ നിരയില്‍ത്തന്നെ ഇരുന്നു. കൂടെ ജയരാജ് വാര്യരും. പിന്നിലേക്ക്കു നോക്കുമ്പോള്‍ റോഡിലേക്ക്കു നിറഞ്ഞു വഴിയുന്ന സുഹൃദ് സംഘങ്ങള്‍ . ഇരിപ്പിടങ്ങള്‍ അവര്‍ക്കാവശ്യമായിരുന്നില്ല. അഷ്ടമൂര്‍ത്തിയുടെ കഥകള്‍ ആലോചനാമൃതങ്ങളാക്കി ഓരോരുത്തരും തണല്‍മരങ്ങള്‍ക്ക് താഴെഇരുന്നു, വഴിയരികുകളില്‍ നിന്നു, ഇതെന്റെ സ്വന്തം പുസ്തകപ്രകാശനം എന്നമട്ടില്‍ .


പ്രശസ്ത കഥാകാരന്‍ അഷ്ടമൂര്‍ത്തിയുടെ തിരഞ്ഞെടുത്ത മുപ്പത്തിയേഴു കഥകളുടെ സമാഹാരം ഹരിതം ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച് പ്രകാശിതമാക്കുന്ന ചടങ്ങ് 2010 ജനവരി 25ആം തീയതി തൃശൂര്‍ കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ നടന്നു.എന്‍ രാജന്‍ സ്വാഗതം പറഞ്ഞു, വൈശാഖന്‍ ആദ്ധ്യക്ഷം വഹിച്ചു, എം ടി പ്രകാശിപ്പിച്ച പുസ്തകം സാറാജോസഫ് ഏറ്റു വാങ്ങി. കെ സി നാരായണന്‍ പുസ്തകം പരിചയപ്പെടുത്തി. അശോകന്‍ ചരിവില്‍ , വി എം ഗിരിജ , സന്തോഷ്കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഷ്ടമൂര്‍ത്തി നന്ദി പറഞ്ഞു.

ഒരുപിറുപിറുപ്പു പോലെയാണ് തനിക്ക് കഥയെഴുത്ത് എന്ന് കഥാകാരന്‍ പറയുന്നു. മറ്റുള്ളവരോട് പറയാനും പങ്കുവയ്ക്കാനും സാധിക്കാത്ത കാര്യങ്ങള്‍ കഥകളായിത്തീരുകയാണ്. കഥയെഴുതിക്കഴിഞ്ഞാലുള്ള ആശ്വാസത്തെക്കുറിച്ച് അദ്ദേഃഅം ആമുഖത്തില്‍ പറയുന്നു. എന്തിനാണ് കഥയെഴുതുന്നത്? നന്മയിലേക്കുള്ള ഒരന്വേഷണമാണ്‍ ഓരോ കഥയും എന്ന് കഥാകാരന്‍ കരുതുന്നു. എങ്കിലോ കഥയെഴുതി ആരെയും നന്നാക്കാം എന്ന ഒരുദ്ദേശവും ഇല്ലതാനും. ലളിതമായ ഭാഷയിലാവണം കഥയെഴുത്ത്. കഥയെഴുതിയശേഷം വായനക്കാരന്‍ കഥാകൃത്തിനെ അന്വേഷിച്ച് നടക്കേണ്ട ഗതികേട് വരരുത്. നഗരജീവിതത്തിന്റെ വിഹ്വലതകളും, കുട്ടിക്കാലത്തിന്റെ പിന്തുടരുന്ന ഓര്‍മ്മകള്‍ നല്‍കുന്ന വേവലാതികളും കഥയെഴുതിത്തീരുന്നതോടെ മുക്തമാകുന്നു. ഒരിക്കലും പരിചയപ്പെടാന്‍ സാദ്ധ്യതയില്ലായിരുന്ന ഒരുപാട് കൂട്ടുകാരെ കഥയെഴുത്തിലൂടെ കിട്ടിയതിന്റെ സന്തോഷം കഥാകാരനുണ്ട്. ജീവിതത്തിന് പരിമിതമായ തരത്തിലെങ്കിലും ഒരര്‍ഥവും കഥയെഴുത്ത് അദ്ദേഹത്തിന് നല്‍കുന്നു.

അഷ്ടമൂര്‍ത്തിയുടെ കഥകളിലെ സാരള്യത്തെക്കുറിച്ചാണ് പ്രധാനമായും സാറാജോസഫും എം ടിയും സംസാരിച്ചത്. എഴുത്തുകാരന്‍ തന്റെ കഴിവു പ്രകടിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളായി കഥകള്‍ മാറരുത്. അങ്ങനെയുള്ള് കഥകളില്‍ നിന്ന് കഥാകാരന്മാര്‍ക്ക് മോചനമില്ല. മാര്‍ക്വിസ് നും കാമു വിനും ഒക്കെ ഇത്തരം പ്രതിസന്ധികള്‍ കഥയെഴുത്തില്‍ നേരിടേണ്ടിവന്നിട്ടുണ്ട് എന്ന് എം ടി പറഞ്ഞു. ലാബിറിന്ത് പണികഴിപ്പിച്ച ഡിഡാലസ് നെ (Daedalus)പ്പോലെ കഥാകാരന്‍ കഥയ്ക്കകത്തു ചുറ്റിത്തിരിയുന്നു. വായനക്കാരന് കഥയെക്കാള്‍ കഥാകാരനെ കാണണ്ട അവസ്ഥയായിത്തീരുന്നു. ഇതില്‍ നിന്നും വളരെ വ്യതസ്തമാണ് അഷ്ടമൂര്‍ത്തിയുടെ കഥകള്‍ . അദ്ദേഹം സ്വയം പറയുന്നതുപോലെ, കഥാകാരന്‍ ഒരു നിഖണ്ഡുവുമായി വായനക്കാരന്റെ പിന്നാലെ നടക്കേണ്ട ഗതികേട് വരുത്തുന്നേയില്ല. ഇതൊക്കെയാണെങ്കിലും വായിച്ചു ചെല്ലുമ്പോള്‍ അദ്ദേഹം നമുക്കായി ഒരു ഞെട്ടല്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എല്ലാ കഥകളിലും എന്ന് കെ സി നാരായണന്‍. കഥാകാരന്റെ ക്രാഫ്റ്റ് അവിടെയാണ്. സാധാരണ പോലെ പറഞ്ഞുപോകുന്ന കഥയില്‍ നിന്ന് വെള്ളത്തിനടിയില്‍ നിന്ന് ഒരഗ്നിപര്‍വ്വതം പോലെ ആ നടുക്കം വായനക്കാരനെ ഒന്നു പിടിച്ചു കുലുക്കുന്നു. ഇതെന്താണ് സാമാന്യജീവിതത്തില്‍ താന്‍ കാണാഞ്ഞതെന്ന് അയാള്‍ ലജ്ജയോടെ ഓര്‍ക്കുന്നു. അഷ്ടമൂര്‍ത്തിയുടെ കാണലുകളിലെ ‘കാഴ്ചകള്‍ ‘ അങ്ങനെയാണ്.

കുറച്ചു കഥയെഴുതി, ഇടയ്ക്കൊന്നു മൌനമായി വീണ്ടും കാണാക്കാഴ്ചകള്‍ കാണുന്നു കഥാകാരന്‍. വീണ്ടും വന്നൊന്നു നമ്മെ ഉണര്‍ത്തിയിട്ട് പോകുന്നു. ദേ ഇതു നോക്കൂ എന്ന് ഓര്‍മ്മപ്പെടുത്തിയിട്ട് പോകുന്നു. രോഹിണി ഭട്ട് , അമ്മ ഉറങ്ങുന്ന രാത്രി എന്നീ കഥകള്‍ തന്ന ഞെട്ടലോടെയാണ് ഇതെഴുതുന്നത്. അനുധാവനം എന്ന കഥ ഏറെ നാളായി എന്നെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു. എലിവേറ്ററിലെ അവസരങ്ങള്‍ വായിക്കുന്നയാള്‍ താനൊരിക്കല്‍ എലിവേറ്ററില്‍ കയറിയപ്പോഴത്തെ കഥയാണോ ഇത് എന്ന് സ്വയം ചിന്തിക്കുന്ന മട്ടില്‍ കഥാകാരന്‍ താദാത്മ്യപ്പെടുത്തുന്നു.

യൂറോപ്പിലെ പ്രശസ്ത ഫുട്ബാള്‍ ടീമുകളെപ്പറ്റിയുള്ള ഒരു കഥ കെ സി നാരായണന്‍ ഉദാഹരിച്ചു. അവനവന്റെ സ്ഥിരം ഗ്രൌണ്ടുകളില്‍ ഗോളടിക്കാന്‍ എളുപ്പമാണ്. പരിചയമില്ലാത്ത പ്ലേ ഗ്രൌണ്ടുകളില്‍ ഗോളടിക്കുന്നവനാണ് യഥാര്‍ഥ കളിക്കാരന്‍. യഥാര്‍ഥ എഴുത്തുകാരനും അങ്ങനെത്തന്നെ. എവിടെയാണ് ആ ഗോള്‍ , കഥയിലെ ആ വഴിത്തിരിവ്, ആ നടുക്കം, ആ ഉറക്കം കെടുത്തുന്ന വാചകം ഒളിപ്പിച്ചു വെച്ച് കഥാകാരന്‍ കളിജയിക്കുന്നത്. വായനക്കാരനെ സുഹൃത്താക്കുന്നത്. അവിടെയാണ് എഴുത്തുകാരന്റെ വിജയം. വളരെ നാളുകളായി ശൂഷ്കമായ സദസ്സുകളുമായി നടന്ന പുസ്തകപ്രകാശനങ്ങളും സാഹിത്യ ചര്‍ച്ചകളും കണ്ട് കോട്ടുവായയിട്ടിരുന്ന കേരള സാഹിത്യ അക്കാദമി അങ്കണം ഒന്നു മൂര്‍നിവര്‍ന്ന് മുഖം കഴുകി ഇന്നലെ വൈകുന്നേരം നെറ്റിയില്‍ ഭസ്മക്കുറിയുമായി നിറഞ്ഞു കവിഞ്ഞ സദസ്സിനെ നോക്കി ആശ്വാസ നിശ്വാസമുതിര്‍ത്തതിനും കാരണം ഇതുതന്നെ. അഷ്ടമൂര്‍ത്തി എന്ന കഥാകാരന്‍ .