Saturday, March 17, 2012

കഥ ഭാര്‍ഗ്ഗവീയം

MONDAY, JUNE 15, 2009

കഥ ഭാര്‍ഗ്ഗവീയം

മഴ ഒഴിഞ്ഞു നില്‍ക്കുകയാണ്. വീണ്ടും പെയ്തു നിറയാനാകും. അപ്പോഴേക്കും വേറൊരു കഥ പറയാം.

ഒരു പേരിലെന്തിരിക്കുന്നു? പേരിലല്ലേ എല്ലാമിരിക്കുന്നത് അല്ലേ? കഥ കേട്ടോളൂ.

അങ്ങനെ സുന്ദരിയായ പുഴ നിറഞ്ഞൊഴുകുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു സ്റ്റേഷനറിക്കട തുടങ്ങി. ആകെപ്പാടെ അരി ഉപ്പു മുളക് പഞ്ചസാര കിട്ടുന്ന ഗോപിച്ചേട്ടന്റെ കടയും പിന്നെ കടവിലും തെക്കോട്ടുള്ള വഴിയില്‍ അവിടവിടെ
മൂടിപ്പുതച്ചിരിക്കുന്ന ചിന്ന പെട്ടിക്കടകളും മാത്രേ ഞങ്ങടെ നാട്ടിലുണ്ടായിരുന്നുള്ളു. ഒരു മുപ്പത്തഞ്ച് വര്‍ഷം മുന്നേ ആണേ. ഇപ്പഴല്ല. ആരാ കടതുടങ്ങിയത്? നമ്മുടെ ഭാര്‍ഗ്ഗവന്‍ ചേട്ടന്‍. തന്നെന്നേ, ‘നിത്യ ഗര്‍ഭിണി’ എന്ന ഓമനപ്പേരിട്ട് നാട്ടുകാര്‍ സ്നേഹഅപൂര്‍വ്വം വിളിക്കുന്ന നമ്മുടെ ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടന്‍ തന്നെ. പേറ്റെന്റഡ്
കുടവയറാണ്. അതുകൊണ്ടു തന്നെ അഭിമാനപൂര്‍വ്വം അതു പ്രദര്‍ശിപ്പിച്ച് ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ പകല്‍ മുഴുവന്‍ കടയില്‍ വിലസുകയും വൈകുന്നേരങ്ങളില്‍ കടവിലുള്ള കള്ളുഷാപ്പില്‍ പോയി അരുമക്കുടവയറിന് ആരോഗ്യപരിപാലനം നടത്തുകയും ചെയ്തു പോന്നു. പിള്ളച്ചേട്ടന്റെ കടയുടെ തിണ്ണ നാടിന്റെ സാംസ്കാരിക തലസ്ഥാനമായി പരിലസിച്ചു. അതവിടെ നില്‍ക്കട്ടെ.

ദേ ആ പോകുന്ന ആളെക്കണ്ടോ? നല്ല ഉയരം, സാമാന്യം വണ്ണം, ഇരുനിറം, കൊമ്പന്‍ മീശ, മടക്കിക്കുത്തിയ കൈലി, എണ്ണപുരട്ടി പിന്നിലേക്ക് ചീകിവെച്ച മുടി, ചുവന്ന കണ്ണുകള്‍ (പുള്ളി എപ്പോളും ഫിറ്റാണ്, അണ്‍ഫിറ്റല്ല). കിണറുകള്‍ വാര്‍ക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് വളയങ്ങള്‍ അടുക്കിവെച്ച ഉന്തുവണ്ടി തള്ളുന്ന ചെക്കന്റെ കൂടെ നെഞ്ചും വിരിച്ചു നടക്കുന്ന ആ ആള്‍ ആണ് ‘കിണറു ഭാര്‍ഗ്ഗവന്‍’. കല്ലുകെട്ടിച്ച കിണറുകള്‍ക്കു പകരം വാര്‍ത്ത കിണറുകള്‍ വന്നുതുടങ്ങിയ കാലത്ത് നാട്ടില്‍ ആ പണി സധൈര്യം ഏറ്റെടുത്തു നടത്തിയ ഭാര്‍ഗ്ഗവനെ നാട്ടുകാര്‍ ‘കിണറു ഭാര്‍ഗ്ഗവന്‍‘ എന്നല്ലാതെ വേറെന്തു വിളിക്കും?

ഭാര്‍ഗ്ഗവന്‍ പിള്ളച്ചേട്ടന്‍ , ഒന്നാംതരം നായര്‍ തറവാട്ടിലെ ഒന്നാംതരം നായര്‍. . കിണറു ഭാര്‍ഗ്ഗവനോ? അതും ഒന്നാംതരം ഈഴവകുടുംബത്തിലെ ഒന്നാംതരം ഈഴവന്‍. . ഉറ്റകൂട്ടുകാര്‍. സമുദായസൌഹാര്‍ദ്ദത്തിന്റെ പര്യായങ്ങള്‍.
വൈകുന്നേരങ്ങളില്‍ കുട്ടപ്പന്റെ ഷാപ്പിലെ സംഗീതക്കച്ചേരിയുടെ ഒന്നാം അമരക്കാര്‍. ഭാര്‍ഗ്ഗവരാമന്മാര്‍.

പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെ നാട് രാവിലെ ഉണരുകയും വൈകുന്നേരം കള്ളടിച്ചു മയങ്ങുകയും ചെയ്തിരുന്ന കാലം. അമ്പലത്തില്‍ ഉത്സവം വരുന്നു. പത്തു ദിവസമാണ് ഉത്സവം. വിഷുവിനു കൊടികയറിയാല്‍ പത്താമുദയം വരെ ഉല്ലാസപ്പൂത്തിരികളാണ്. അപ്പോള്‍ നാട് വൈകുന്നേരം ഉണരുകയും രാത്രി ഉഴുവന്‍ കള്ളടിച്ച് വെളുപ്പാന്‍ കാലങ്ങളില്‍ മയങ്ങുകയും ചെയ്യും. ഉത്സവം നടത്തിപ്പിന് ഭാര്‍ഗ്ഗവരാമന്മാര്‍ക്കു പോകാതിരിക്കാന്‍ പറ്റുമോ? കടതുറക്കലിനും കിണറു കുത്തലിനുമൊക്കെ തല്‍ക്കാലം ഹോളിഡേ നല്‍കുന്നു. സംഗീതക്കച്ചേരി കേള്‍ക്കുന്നു, നാടകം കാണുന്നു, ബാലെ ആസ്വദിക്കുന്നു, ആകെപ്പാടെ ഉത്സവകാലം ഉല്ലാസകാലം തന്നെ.

ഒരു രാത്രി അഞ്ചാം ഉത്സവത്തിന്റെ ബാലേ കണ്ട ക്ഷീണം മാറ്റാന്‍ ഒന്നുകൂടി മിനുങ്ങി നമ്മുടെ ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടനും കിണറുഭാര്‍ഗ്ഗവനും കൂടെ ഇരുമെയ്യാണെങ്കിലും ഒരൊറ്റക്കരളാണെന്ന അദ്വൈതവാക്യം സാര്‍ഥകമാക്കുന്ന മട്ടില്‍ ഒരു സൈക്കിളില്‍ വരികയാണ്. സമയം വെളുപ്പിനെ ഏതാണ്ട് നാലുമണിയോടടുത്ത്. തലക്കകത്തും ആകാശത്തും നിലാവായതുകൊണ്ട് സൈക്കിളിനെന്തിനാ ലൈറ്റ്? പിന്നെ ബാലന്‍സാണെങ്കില്‍ സര്‍ക്കസ്സുകാര്‍ തോറ്റുപോകും. അങ്ങനെ വരുന്ന സമയത്തിങ്കല്‍ ദേ മുന്നിലൊരു യമകിങ്കരന്‍ നില്‍ക്കുന്നു. തലയിലൊരു കിരീടം, കയ്യിലൊരു കുടുക്കിട്ട കയറാണോ? നിലാവിനു പിന്തിരിഞ്ഞു നില്‍ക്കുന്നകൊണ്ട് മുഖം കാണുന്നില്ല. ആകെപ്പാടെയൊരു ഇരുണ്ട കാക്കിനിറം. നോക്കിയപ്പോഴല്ലെ കാണുന്നെ. ബീറ്റ് പോലീസ് ആണ്. കയ്യില്‍ ലാത്തി. ഉത്സവകാലത്തെ ക്രമസമാധാനനില പരിശോധിക്കാന്‍ ജാഗരൂകനായി നില്‍പ്പാണ്. പോലീസ് കൈകാണിക്കുന്നു. സൈക്കിള്‍ ദേ ദേ ദേ പോയി പോയില്ലാന്നു പറഞ്ഞു നില്‍ക്കുന്നു.

‘ഇറങ്ങടാ’ പോലീസേമാന്‍.

രണ്ടുപേരും കല്‍പ്പന അനുസരിക്കുന്നു. മുണ്ടു തപ്പിപ്പിടിച്ച് ഒരു വിധം ഉടുക്കുന്നു. സൈക്കിള്‍ രണ്ടുപേരേയും ഒരുവിധം ബാലന്‍സില്‍ നില്‍ക്കാന്‍ സഹായിക്കുന്നു.

‘മ്? എവിടെപ്പോയേച്ചാ? ‘ പോലീസ്.

‘ഉല്‍ഷവം ....‘ പിള്ളച്ചേട്ടനാണ്.

‘സൈക്കിളിന്റെ ലൈറ്റ് എന്തിയേടാ?’ പോലീസ്. രണ്ടുപേരും അപ്പോള്‍ മാത്രം അറിഞ്ഞ ഒരു കാര്യം പോലെ ‘അമ്പട കള്ളാ’ എന്നമട്ടില്‍ സൈക്കിളിന്റെ മുഖത്തേക്ക് കുനിഞ്ഞു നോക്കുന്നു. സൈക്കിള്‍ മൈന്‍ഡ് ചെയ്യുന്നില്ല.

‘ചോദിച്ചതു കേട്ടില്ലിയോടാ?’ സ്ഥിരം ഡയലോഗ്.

‘അത്.. അത്...നിലാവ്..’ കിണറു കോണ്ട്രാക്റ്റര്‍.

‘നിന്റെ ഒരു നിലാവ്. നിന്റെ പേരെന്തുവാടാ?‘ ഏമാന്‍ മീശപിരിക്കുന്നു.

‘ഭാര്‍ഗ്ഗവന്‍’ കോണ്ട്രാക്റ്റര്‍ ഒന്നു താണു തൊഴുതു. നില കിട്ടുന്നില്ല.

‘മ്, നിന്റെയോ?’

‘ഭാര്‍ഗ്ഗവന്‍’ പിള്ളച്ചേട്ടന്‍ ഭവ്യതയോടെ.

‘എങ്ങനെ? എങ്ങനേ? നിന്റെ പെരു ഭാര്‍ഗ്ഗവന്‍, എവന്റേം പേരു ഭാര്‍ഗ്ഗവന്‍, കൊള്ളാമല്ലോ. പോലീസിനെ കളിയാക്കുന്നോടാ?’ ഏമാന്റെ ലാത്തി പിള്ളച്ചേട്ടന്റെ കുടവയറിനൊരു ചുടുചുംബനം. പിള്ളച്ചേട്ടനൊരു മൂത്രശങ്ക.

ഏമാന്‍ വീണ്ടും കോണ്ട്രാക്റ്ററോട്, ‘സത്യം പറയടാ, നിന്റെ പേരെന്താ?’

‘ഭാര്‍ഗ്ഗവന്‍’

‘എവന്റെയോ?’

‘ഭാര്‍ഗ്ഗവന്‍’. ഒറ്റയടിക്കു ആകാശത്തെ നക്ഷത്രകിന്നരന്മാരെല്ലാം താഴെവന്നു നൃത്തം വയ്ക്കുന്നപോലെ. ഏമാന്‍ നിന്നു വിറച്ചു. കോണ്ട്രാക്ടര്‍ നിന്നു കറങ്ങി.

‘ങാഹാ, ഭാര്‍ഗ്ഗവനും ഭാര്‍ഗ്ഗവനും, കൊള്ളാമല്ലോ. അപ്പോ രണ്ടും കൂടെ ചേര്‍ന്നോണ്ട് പോലീസിനെ കളിപ്പിക്കുവാ അല്ലേടാ?’

ഈ രംഗം തുടരുമ്പോള്‍ ഉത്സവം കഴിഞ്ഞ് വരുന്ന ചില നാട്ടുകാര്‍ കാണുകയും രണ്ടുപേരെയും രക്ഷിക്കുകയും പോലീസിനെ കാര്യം പറഞ്ഞു മനസ്സിലാക്കി വിടുകയും ചെയ്യുന്നു. അങ്ങനെ ഭാര്‍ഗ്ഗവരാമന്മാരുടെ വീരസാഹസ ചരിത്രത്തിലെ ഒരേടു കൂടിത്തീരുന്നു. നാട്ടുകാര്‍ ഹൃദയപൂര്‍വ്വം ഒരുഡോസ് ചിരി കൂടി ആസ്വദിച്ചകത്താക്കുന്നു.

ചിരിപ്പിച്ച് ചിരിപ്പിച്ച് ഭാര്‍ഗ്ഗവന്‍ പിള്ളച്ചേട്ടന്‍ മറ്റുള്ളവര്‍ക്കു ഭാരമാകതിരിക്കാന്‍ ഒരു കുപ്പി വിഷത്തില്‍ അവസാന അധ്യായം എഴുതിത്തീര്‍ത്തു. കിണറു ഭാര്‍ഗ്ഗവന്‍ കറുത്ത മുടിക്കുപകരം വെളുത്ത മുടി എണ്ണപുരട്ടി പിന്നിലേക്കു ചീകിവെയ്ക്കുന്നു. ഉന്തുവണ്ടി പോയി. ടെമ്പോ വന്നു.

ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടന്റെ പൂട്ടിയിട്ട കട ഗ്രാമം അടച്ചുപിടിച്ച കണ്ണുപോലെ.

കാഴ്ചകള്‍ ഇപ്പോള്‍ കുറവാണ്.

No comments:

Post a Comment