Monday, March 26, 2012

തുമ്പി

തുമ്പി
അത് പെട്ടന്നാണ് കാഴ്ച്ചയുടെ ചക്രത്തിനകത്ത് കടക്കുന്നത്‌
മരണം പോലെ
ശൂന്യതയില്‍ നിന്നും അത് ചിറകുവിരിച്ചു പറന്നു വരും
മരണം പോലെ
അദൃശ്യതയില്‍ അത് എവിടെയോ ഉണ്ട്
മരണം പോലെ
ചിറകുകള്‍ കാണില്ല, ചിറകടി കേള്‍ക്കില്ല
മരണം പോലെ
വിഭ്രാന്തിയുടെ നിമിഷങ്ങളില്‍ മരണമേ
നീയൊരു തുമ്പിയായ് പറന്നെത്തുക
അനന്തതയ്ക്കും അപ്പുറം നിന്ന്
ശൂന്യതയ്ക്കും അപ്പുറം നിന്ന്

Wednesday, March 21, 2012

വണ്ണാത്തിക്കിളി





മനായെ തപണഗാ ശ്രീ രീ.....ഹാ !!!

എന്താണിതെന്ന് വല്ല പിടിയും ഉണ്ടോ? എന്റെ കുട്ടിക്കാല ഓര്‍മ്മകളില്‍ നിന്നും ഇന്നലെ പെട്ടന്നാണ് ഇത് പൊട്ടിവിരിഞ്ഞു മുന്നില്‍ വീണത്‌. .. തിരക്കില്‍ നിന്നും തിരക്കിലേക്ക് ഓടുമ്പോഴും ഭൂതകാലം എന്നെ പലപ്പോഴും പിന്നില്‍ നിന്നും പിടിച്ചു വലിച്ചു, എന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിക്കാറുണ്ട്. ഇന്ന് മനസ്സില്‍ ഉടക്കിയത് ഇതാണ്.

എന്റെ വീട് നില്‍ക്കുന്ന പറമ്പ് മുഴുവനും വൃക്ഷങ്ങളാണ്. ഗ്രാമങ്ങളില്‍ ഇന്നും അങ്ങനെ തന്നെ ആയതുകൊണ്ട് അതൊരു അല്ഭുതമാവില്ല. എങ്കിലും, പ്രകൃതി മരിക്കുന്നു എന്നൊരു നിരാശ പിടി കൂടാത്തത് എനിക്ക് എന്റെ പറമ്പ് കാണുമ്പോള്‍ ആണ്. അച്ഛന് കൃഷി ഉണ്ടെങ്കിലും കഴിയുന്നതും മരങ്ങള്‍ ഒന്നും മുറിക്കാതെ, അവയെ ശല്യപ്പെടുത്താതെയാണ് പരിപാടികളെല്ലാം. മരങ്ങളിലെല്ലാം കിളികളാണ്. നാട്ടില്‍ അധികം കാണാത്ത പല കിളികളെയും എന്റെ പറമ്പില്‍ കാണാം. തെങ്ങിന്റെ പൊത്തില്‍ മൈനകള്‍ ഉണ്ട്. മാവില്‍ മറഞ്ഞിരുന്നു കൂവുന്ന കുയിലുകള്‍ ഉണ്ട്. പറങ്കിമാവിന്റെ ചില്ലകള്‍ക്കിടയില്‍ തത്തിക്കളിക്കുന്ന മഞ്ഞക്കിളി ഉണ്ട്. മറ്റെവിടെയും അധികം ഞാന്‍ കാണാത്ത തവിട്ടു നിരക്കാരന്‍ ഓലഞ്ഞാലി ഉണ്ട്. പടിഞ്ഞാറേ വശത്തെ ശീമാക്കൊന്നയിലാണ് കാക്കത്തമ്പുരാട്ടി ധ്യാനിച്ചിരിക്കുക. ധ്യാനത്തില്‍ നിന്നുണര്‍ന്നു പെട്ടന്നൊരു കൊതുകിനെയോ മറ്റോ പിടിച്ചു ഊളിയിട്ടപോലെ പറന്നങ്ങു പോകും കാക്കത്തമ്പുരാട്ടി. അങ്ങനെ ധാരാളം കിളികള്‍. . രാത്രി പുള്ളുകള്‍ കരയുന്നതും മൂങ്ങ മൂളുന്നതും കേള്‍ക്കാം. പിന്നെ പേരറിയാത്ത ഒത്തിരി കിളികളുടെ സംഭാഷണങ്ങളും ശ്രദ്ധിച്ചാല്‍ കേള്‍ക്കാം. നാട്ടിലെ കുട്ടികള്‍ കിളി മുട്ട തിരഞ്ഞു വന്നു കയറാത്തത് നമ്മുടെ പറമ്പില്‍ മാത്രമാണ്. അച്ഛന്‍ ഓടിക്കും. (കുറച്ചു നാള്‍ മുന്‍പ് വരെ കുട്ടികള്‍ കിളി മുട്ട തിരഞ്ഞു മരത്തിലെല്ലാം പൊത്തിപ്പിടിച്ചു കയറുമായിരുന്നു. ഇന്നത്തെ കുട്ടികള്‍ അത് ചെയ്യുമോ, അതിനെങ്കിലും നേരം അവര്‍ക്കുണ്ടോ എന്നൊന്നും അറിയില്ല. )

ഇവരിലെല്ലാം മിടുക്കനും വീട്ടിലെ കൂട്ടുകാരനുമാണ് നമ്മുടെ വണ്ണാത്തിക്കിളി. ശെരിക്കും വായാടി തന്നെ. നിര്‍ത്താത്ത പാട്ടും സംസാരവുമാണ്. മറ്റുള്ളവരൊന്നും പറമ്പ് വിട്ടു വീട്ടിലേക്കു അതിക്രമിച്ചു കടക്കാറില്ല. എന്നാല്‍ നമ്മുടെ വണ്ണാത്തിയ്ക്ക് ഒരു പേടിയുമില്ല. ജനാല വഴി അകത്തേക്കിങ്ങു കടക്കും. നല്ല കറുപ്പും വെള്ളയും കുപ്പായം. മിനുമിനാന്നിരിക്കും. പണ്ട് തുണി അലക്കിത്തന്നിരുന്ന വണ്ണാത്തികളോടുള്ള ആദരവായിരിക്കണം ഈ കറുപ്പ് വെള്ള കുപ്പായക്കാരന് ഈ പേര് നല്‍കാന്‍ കാരണം. കൂര്‍ത്ത ചുണ്ടുകള്‍ . കൊടിമരം പോലെ നെടിയ വാല്‍ . സര്‍ക്കാസ്സിലെ പോയ്ക്കാല്‍ പോലെ തോന്നും നീളമുള്ള കാലുകള്‍ . നീളമുള്ള എന്ന് ഉദ്ദേശിച്ചത് വണ്ണാത്തിയുടെ ശരീരം അനുസരിച്ചുള്ള നീളമാണ് കേട്ടോ. അടിവച്ച് അടിവച്ച് കക്ഷി നടക്കുന്നത് കാണാന്‍ എന്ത് രസമാണ്! ഊണ് മേശയാണ് ലക്‌ഷ്യം. അമ്മ മേശയുടെ ഒരു മൂലയ്ക്ക് ചോറ് വിതറി ഇട്ടെക്കും. അത് കൊത്തിപ്പെറുക്കി തിന്നും. പേടിയൊന്നുമില്ല. ഇനി അഥവാ അമ്മ ചോറ് ഇടാന്‍ മറന്നു പോയാല്‍ മേശപ്പുറത്തു ഒരു നിരീക്ഷണം നടത്തിയിട്ട് നേരെ അടുക്കളയിലെക്കൊരു പറക്കലാണ്. ചോറ് കാലം ആണ് നോട്ടം. അതിന്റെ അടപ്പ് പതുക്കെ കൊത്തി വലിക്കും. അപ്പൊ അമ്മ ഇപ്പൊ തരാം ബഹളം വേണ്ട എന്ന് പറഞ്ഞു ചോറ് എടുത്തു കൊടുക്കും. അമ്മ ചോറ് എടുക്കുമ്പോള്‍ അക്ഷമനായി ഒരു നോട്ടം കാണേണ്ടത് തന്നെയാണ്. അതിഥികള്‍ ഉള്ള ദിവസം അമ്മ മനപൂര്‍വം ചോറ് മേശപ്പുറത്തു ഇടുകില്ല. കാരണം വരുന്നവര്‍ക്ക് വണ്ണാത്തിയെ കാണിച്ചു കൊടുക്കല്‍ അമ്മയ്കൊരു സന്തോഷമാണ്. അമ്മ ആള്‍ക്കാരോട് മിണ്ടാതെ നോക്കിയിരുന്നുകൊള്ളാന്‍ പറയും. വണ്ണാത്തി ജാനാല വഴി ശരം പോലെ മേശപ്പുറത്തു വന്നു ചാടും. വീക്ഷിക്കും. ചോറില്ല. വാല്‍ കുത്തനെ ഉയരും. കൂര്‍ത്ത നോട്ടം പുതിയ ആള്‍ക്കാരെ നോക്കും. പേടിയൊന്നുമില്ല. ഇവനാരെടാ എന്നാ മട്ടു മാത്രം. എന്നിട്ട് ഒറ്റ വിടല്‍ അടുക്കളയിലേക്കു. അതിഥികള്‍ പതുങ്ങി പിന്നാലെ ചെന്ന് ഒളിഞ്ഞു നോക്കും. അമ്മ ചോറെടുത്ത് കൊടുക്കും. ചിലപ്പോള്‍ അടുക്കളയില്‍ വച്ചിരിക്കുന്ന ഒരു കിണ്ണത്തില്‍ ആവും വിളമ്പല്‍ . ചോറെല്ലാം കൊത്തിപ്പെറുക്കി തിന്ന ശേഷം ശരം പോലെ തന്നെ പുറത്തേക്ക്‌ . പിന്‍ വശത്ത് പേര മരം ഉണ്ട്. അതിന്റെ കൊമ്പില്‍ വിശ്രമം. സെപ്ടിക് ടാങ്കിന്റെ കുഴല്‍ അതിനടുത്താണ്. അതില്‍ നിന്നും പറന്നു വരുന്ന കൊതുകുകളെ എല്ലാം സാപ്പിടും.

പിന്നെയാണ് സംഗീത സാഗരം. കാത്തു തുളഞ്ഞു കയറുന്ന സംഗീതം. ഇപ്പോഴത്തെ റിയാലിറ്റി ഷോ സ്റ്റൈലില്‍ പറഞ്ഞാല്‍ ഷാര്‍പ്പായി. ഉച്ചസ്ഥായി സംഗീതക്കാരനാണ് വണ്ണാത്തി. വണ്ണാത്തിയുടെ സംഗീതം പകല്‍ മുഴുവനും കേള്‍ക്കാം. പാട്ടുകാരന്‍ വണ്ണാത്തി പാടുന്ന ഈണം അക്ഷരങ്ങള്‍ ചേര്‍ത്താല്‍ എങ്ങനെയിരിക്കും എന്ന് അമ്മൂമ്മ പറഞ്ഞു തന്നതാണ് ഈ എഴുത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഹരി ശ്രീ ഗണപതയേ നമ എന്നത് തിരിച്ചിട്ട് ഈണത്തില്‍ മനായെ തപണഗാ ശ്രീ രീ..... ഹാ.... എന്ന് പാടി നോക്കൂ. അത് നമ്മുടെ വണ്ണാത്തിയുടെ പാട്ടിന്റെ ഈണവുമായി ചേര്‍ന്ന് നില്‍ക്കും. അമ്മൂമ്മ ഇത് പറഞ്ഞു തരുമ്പോള്‍ എനിക്ക് പ്രായം നാലോ അഞ്ചോ വയസ്സേ ഉള്ളു. അന്ന് മുതല്‍ അത് പാടി പധിച്ചു പടിഞ്ഞാറ് വശത്തെ പേരമരത്തിലെ കറുപ്പ് വെള്ള ചട്ടൈക്കാരനെ അനുകരിക്കാന്‍ നോക്കും. എന്റെ ശബ്ദം എവിടെ നമ്മുടെ കഥാ നായകന്‍റെ ശാരീരം എവിടെ? നല്ല ഒന്നാംതരം സാധകം ചെയ്തു മൂര്‍ച്ച വരുത്തിയ ശബ്ദം അല്ലെ? ഇപ്പോഴും കുട്ടിത്തം വിടാതെ എന്റെ മനസ്സിന്റെ കൌതുകങ്ങളില്‍ ഈ വണ്ണാത്തിയും അമ്മോമ്മയുടെ വരികളും നിറഞ്ഞു നില്‍ക്കുന്നു. എവിടെ വണ്ണാത്തിയുടെ ശബ്ദം കേട്ടാലും ഞാന്‍ മനസ്സില്‍ അറിയാതെ മനായെ തപ ണ ഗാ ശ്രീ രീ ഹാ എന്ന് ആവര്‍ത്തിക്കും.
അമ്മൂമ്മയ്ക്ക് ഇത് ആര് പറഞ്ഞു കൊടുത്തതാവും? അമ്മൂമ്മയുടെ അമ്മൂമ്മ ആവും. അല്ലെ? ഓര്‍ക്കാന്‍ എന്തൊരു രസം! പ്രകൃതിയുടെ ഈണങ്ങള്‍ക്ക് മനുഷ്യന്‍ വരികള്‍ ചേര്‍ക്കുക! ഇതുപോലെയല്ലേ നമ്മള്‍ ചക്കയ്ക്കുപ്പുണ്ടോ എന്നും ചോദിച്ചു ശീലിച്ചത്? അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് എന്ന് പാടി ശീലിച്ചത്? യഥാര്‍ഥത്തില്‍ കിളികള്‍ക്ക് മനുഷ്യന്റെ ഭാഷ അറിയുമോ? മനുഷ്യന് കിളികളുടെ ഭാഷ അറിയുമോ? തത്തകളെ കൊണ്ടും മൈനകളെ കൊണ്ടും നമ്മള്‍ സംസാരിപ്പിക്കുന്നു. അവയ്ക്കറിയുമോ നാം എന്താണ് ഉദ്ദേശിക്കുന്നതെന്ന്? ചിലപ്പോള്‍ നിരന്തരമായ ഇണക്കം കൊണ്ട് അറിയുമായിരിക്കും അല്ലെ? കള്ളന്‍ വന്നാല്‍ വിളിച്ചു പറയുന്ന മൈനകളെ ക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതായാലും വണ്ണാത്തിയുടെ പാട്ടിന്റെ വരികളില്‍ പിടിച്ചു പോയാല്‍ അനന്തമായി ഇത് നീണ്ടു പോകും. അതുകൊണ്ട് അധികം ദീര്‍ഘിപ്പിക്കുന്നില്ല.

അമ്മയുടെ വണ്ണാത്തി ജനാലപ്പടിയില്‍ സ്ഥാനം പിടിച്ചു കാണും. പോയി നോക്കട്ടെ.

രാധാജയലക്ഷ്മി

Original post written on 26th December 2010




രാധ ജയലക്ഷ്മിയെ അറിയുക

മലയാളസിനിമാ ഗാനങ്ങളിലും രാധാജയലക്ഷ്മി എന്ന പേര്‍ സുപരിചിതമാണ്. 40-50 കളിലെ അനവധി ഗാനങ്ങളില്‍ ഈ പേര്‍ നമുക്ക് കാണാം. എന്നാല്‍ ഗാനം കേള്‍ക്കുമ്പോള്‍ ഒരാളേ പാടുന്നുള്ളു താനും.എന്താണിങ്ങനെ ? അതു തിരഞ്ഞു പോയ വഴി ദാ ഇതെല്ലാം കിട്ടി.

1940 കളിലും 50 കളിലും തമിഴ്, മലയാളം, തെലുഗു, കന്നട സിനിമാഗാനങ്ങളിലൂടെ പ്രശസ്തരും കര്‍ണ്ണാടകസംഗീതജ്ഞകളുമാണ് രാധാജയലക്ഷ്മി എന്ന ഒറ്റപ്പേരില്‍ അറിയപ്പെട്ടിരുന്ന രാധയും ജയലക്ഷ്മിയും. കസിന്‍സ് ആയ ഇരുവരെയും ജനങ്ങള്‍ സഹോദരിമാരായിത്തന്നെയാണ് കരുതുന്നത്. അന്‍പതുകളില്‍ ശൂലമംഗലം സഹോദരിമാര്‍ പേരെടുത്തതിനു ശേഷം ഇരുവര്‍ ചേര്‍ന്ന് കച്ചേരിനടത്തുന്ന രീതി പിന്തുടര്‍ന്നു വന്നവരില്‍ പ്രമുഖരാണ് രാധാജയലക്ഷ്മിമാര്‍ ‍. കര്‍ണ്ണാടക സംഗീത പ്രതിഭകളിലെ അഗ്ര്ഗണ്യനായ ജി എന്‍ ബാലസുബ്രഹ്മണ്യത്തിന്റെ ശിഷ്യമാരായിരുന്നു ഇരുവരും.

സിനിമാഗാനങ്ങളിലും രാധാജയലക്ഷ്മി എന്ന പേര്‍ നല്‍കിയിരുന്നുവെങ്കിലും യഥാര്‍ഥത്തില്‍ സിനിമാഗാനങ്ങളില്‍ പാടിയിരുന്നത് ജയലക്ഷ്മി മാത്രമായിരുന്നു. മലയാളഗാനങ്ങളിലും രാധാ ജയലക്ഷ്മി എന്ന പേര്‍ കാണാമെങ്കിലും ഗാനം കേള്‍ക്കുമ്പോള്‍ നമുക്ക് മനസ്സിലാകും യഥാര്‍ഥത്തില്‍ ഒരു ഗായിക മാത്രമാണ് പാടിയിരിക്കുന്നതെന്ന്. അത് ജയലക്ഷ്മിയാണ്. കെ വി മഹാദേവന്‍ , എസ് എം സുബ്ബയ്യാ നായിഡു ,ടി ജി ലിംഗപ്പാ, ഗി രാമനാഥന്‍ ‍, എസ് ബാലചന്ദര്‍ തുടങ്ങിയവരുടെയെല്ലാം സംഗീതത്തിലുള്ള മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ ജയലക്ഷ്മി പാടിയിട്ടുണ്ട്. അറുപതുകളിലെ അപൂര്‍വം ഗാനങ്ങളോടെ രാധാജയലക്ഷ്മി എന്ന ജയലക്ഷ്മി സിനിമാഗാനങ്ങളില്‍ നിന്ന് അപ്രത്യക്ഷയായി. എങ്കിലും കര്‍ണ്ണാടക സംഗീതത്തിലെ അപൂര്‍വ്വ നക്ഷത്രങ്ങളായി 1981 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പടെ ഒട്ടനേകം പുരസ്കാര ജേതാക്കളായി, പുതു തലമുറയിലെ പ്രിയ സിസ്റ്റേഴ്സ് ഉള്‍പ്പടെയുള്ള ശിഷ്യഗണങ്ങള്‍ക്ക് ഗുരുക്കന്മാരായി രാധാജയലക്ഷ്മിമാര്‍ .

രാധയും ജയലക്ഷ്മിയും ചേര്‍ന്ന് പാടിയിട്ടുള്ള ഒരൊറ്റ സിനിമാഗാനം മാത്രമേ ഉള്ളു. അത് ദൈവം എന്ന തമിഴ് പടത്തില്‍ കുന്നക്കുടി വൈദ്യനാഥന്‍ സംഗീതം നല്‍കിയ തിരുച്ചെന്തൂരില്‍ പോര്‍ പുരിന്തു എന്ന ഗാനമാണ്. ഈ ഗാനം തിരുത്തണി മുരുകന്‍ കോവിലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രാധാജയലക്ഷ്മിമാര്‍ ഗാനമാലപിക്കുന്നതും നമുക്ക് കാണാം.
ദൈവം എന്ന ചിത്രത്തിലെ മരുതമലൈ മാമണിയേ മുരുഗയ്യാ എന്ന ലോകപ്രശസ്തഗാനവും ഇത്തരുണത്തില്‍ നമുക്ക് ഓര്‍ക്കാവുന്നതാണ്.

മലയാളത്തില്‍ ജയലക്ഷ്മി പാടിയ രണ്ട് പ്രശസ്ത ഗാനങ്ങളാണ് തസ്കരവീരനിലെ വന്നല്ലോ വസന്ത കാലം എന്ന പ്രണയഗാനവും, കുമാരസംഭവത്തിലെ പി ലീലയോടൊപ്പം പാടിയ മായാനടനവിഹാരിണിയും. വന്നല്ലോ വസന്തകാലത്തില്‍ പ്രണയഗാനത്തിന്റെ മനോഹാരിത നുകരാമെങ്കില്‍ ‍, മായാനടനവിഹാരിണിയില്‍ അര്‍ഥശാസ്ത്രീയഗാനത്തിന്റെ ആലാപനമികവില്‍ നാം അല്‍ഭുതസ്തബ്ധരാകുന്നു.
ആരും അടുത്തു വരരുത്
എന്നെ ശല്യപ്പെടുത്തരുത്
ഞാന്‍ എന്റെ മനസ്സ് നഷ്ടപ്പെട്ട നിമിഷങ്ങളെ
വിശകലനം ചെയ്യുകയാണ്
കടല്‍ പോലെ വിശാലമായ ഹൃദയം
ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയതെന്നാണ്?
കാറ്റ് പോലെ സ്വതന്ത്രമായ ചിന്ത
ഒരു moodha സ്വപ്നത്തിലേക്ക് ഒതുങ്ങിയതെന്നാണ്?
ചത്വരത്തില്‍ നിന്ന് തിരഞ്ഞെടുത്ത വഴി
തമോ ഗര്തത്തിലേക്കവസാനിച്ചു പോയി
അനന്തമായ ആകര്‍ഷണ വലയത്തില്‍
മനസ്സും ഹൃദയവും ശരീരവും ഉരുകിയൊന്നായി
ധൂളി പടലമായി ചക്രവാളത്തിലലിഞ്ഞു
ധൃവദീപ്തിയില്‍ അത് പ്രകാശമായി
സൂര്യനില്‍ അത് താപമായി
ചന്ദ്രനില്‍ കുളിരായി
കാറ്റില്‍ തലോടലായി
മനസ്സ് നഷ്ടപ്പെട്ടെന്കിലെന്തു!
ഞാനിന്നും പ്രണയമായ് ജീവിക്കുന്നു
മരണമേ നീ വരികിലും പോകിലും ഞാന്‍
പ്രണയമായ് തന്നെ അവശേഷിക്കും

Saturday, March 17, 2012

കാലില്‍ വീണ മഴത്തുള്ളികള്‍

SATURDAY, MAY 23, 2009

കാലില്‍ വീണ മഴത്തുള്ളികള്‍

ഇവിടെ മഴ തന്നെ. ആകെ നനഞ്ഞു നില്‍ക്കുന്നു, ഞാനും നനഞ്ഞപോലെ തന്നെ. ചുറ്റും വെളിച്ചം കുറവാണ്. മേഘങ്ങള്‍ കയ്യെത്താവുന്ന പോലെ താഴെ വന്നു നില്‍ക്കുന്നുണ്ട്. പകല്‍ ഇടിമുഴക്കം കേള്‍ക്കാം. ഓര്‍മ്മകളില്‍ നിന്നോ
ഓര്‍മ്മക്കേടില്‍ നിന്നോ ഉണര്‍ത്തുന്നത് ഇടിമുഴക്കങ്ങള്‍ ആണ്. മക്കള്‍ രാവിലെ പോയാല്‍ മുതല്‍ നിശ്ശബ്തത ചുറ്റിപ്പറ്റി നില്‍ക്കും.

മഴ നനയാന്‍ വല്ലാത്ത മോഹം തോന്നുന്നു. ഇന്നു മഴ കണ്ട് കൊതിപൂണ്ട് ഞാന്‍ കടയില്‍ പോകുവാന്‍ തീരുമാനിച്ചു. പകല്‍ മഴയത്ത് ഇറങ്ങി നനഞ്ഞ് നമ്മുടെ തലക്കു സ്ഥിരമില്ലായ്മ ആള്‍ക്കാരെ കാണിക്കണ്ടല്ലോ. സ്പെന്‍സേര്‍സില്‍ നിന്നും
സൌജന്യമായി കിട്ടിയ ഓറഞ്ചും വെള്ളയും നിറമുള്ള കുടയും ചൂടി ഞാന്‍ സ്പെന്‍സേര്‍സിലേക്കു തന്നെ പോയി. മഴത്തുള്ളികള്‍ കാലില്‍ വീണു കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു. (അങ്ങനെയാണ് എനിക്കു തോന്നിയത്) വേറെയും വ്യാഖ്യാനിക്കാം. കാലെങ്കിലും തണുപ്പിച്ച്തരുവാ‍ന്‍ അവ കരുണകാണിക്കുകയായിരുന്നിരിക്കയും ആവാം അല്ലെ? വഴിയില്‍ വെള്ളം ചാലുകളായി
ഒഴുകി ഓടയിലേക്കു ചെന്നു ചേരുന്നു. മൂന്നു നാലുദിവസമായി സൂര്യന്‍ പിണങ്ങിയിരിക്കുന്ന കൊണ്ട് ആകെ ഒരു മടുപ്പിയ്ക്കുന്ന മണം ചുറ്റും ഉണ്ട്. വഴിയരികിലെ മാലിന്യങ്ങളുടേയും ആകെത്തന്നെ നനഞ്ഞ തുണികളുടേയും ഒക്കെ ഒരു ഗന്ധം. എന്നാലും കുടപ്പുറത്ത് വീഴുന്ന മഴത്തുള്ളികളെ മനസ്സിലേക്കാവാഹിച്ചു കൊണ്ട് ഞാന്‍ നടന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കു
തന്നെ. മഴവെള്ളം തെറിപ്പിച്ച് പാഞ്ഞു പോകുന്നു.

കടയില്‍ സാബിര്‍ എന്ന ഒരു കുട്ടിയെ കണ്ടു. പ്രത്യേകം പറയാന്‍ കാരണം ഒറ്റനോട്ടത്തില്‍ അവന്റെ പൊണ്ണത്തടി കാരണം ആരും ഒന്നുകൂടി നോക്കും. പ്രത്യേകിച്ചും വയറു ഭാഗം. കയ്യില്ലാത്ത ഒരു സ്പോര്‍ട്സ് ബനിയന്‍ ആണ് അവന്‍ ഇട്ടിരുന്നത്. വെട്ടിയെടുക്കാവുന്ന പോലെ മാംസപാളികള്‍ കയ്യില്‍ തൂങ്ങിക്കിടക്കുന്നു. വലിയ വയര്‍ ആ ബനിയനകത്ത് ചുരുണ്ടുകിടക്കുന്ന ഒരു
മലമ്പാമ്പിനെപ്പോലെ. ഇടയ്ക്ക് തുള്ളിക്കളിച്ച് പുറത്തുചാടാന്‍ വെമ്പുന്നപോലെ.എവിടെനിന്നോ വെട്ടിയെടുത്ത് ഒട്ടിച്ചു വെച്ചപോലെ ഒരു കുഞ്ഞി മൂക്ക്.

തലമുടി പറ്റെ വെട്ടിയിരിക്കുന്നു.ഒരുപക്ഷേ നാലുദിവസം മുന്‍പുവരെ ചൂടുംകൊണ്ടുനടന്നിരുന്ന വേനലിനെ തോല്‍പ്പിക്കാന്‍ ആയിരിക്കാം. പെയ്മെന്റ് കൌണ്ടറില്‍ വച്ച് അവന്‍ പിന്നെയും അല്‍ഭുതപ്പെടുത്തി, വാങ്ങിച്ച ഓരോ സാധനത്തിന്റെയും വില അവന്‍ ഒന്നു നോക്കിയിട്ടാണ് കടയിലെ പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുക്കുന്നത്. ഒന്നു രണ്ടു സാധനംകഴിഞ്ഞപ്പോള്‍ അവന്‍ എടുത്ത
ഒരു ‘കോമ്പ്ലാന്‍’ പാക്കറ്റ് ആണ് അടുത്തത്. അവന്‍ വില ഒന്നു നോക്കി. 92 രൂപ (250ഗ്രാം ആണെന്നു തോന്നുന്നു) അവനൊറ്റ ഞെട്ടല്‍. ‘അയ്യൊ ഇതു വലിയ വില ആണല്ലൊ, ഇതു വേണ്ടാ‘ എന്നു ഒരു പറച്ചില്‍, എന്നിട്ട് ആ പാക്കറ്റ്
എടുത്തിറ്റത്തു തന്നെ കൊണ്ടുവച്ചിട്ടു വന്നു. എനിക്കു വളരെ കൌതുകം തോന്നി. എത്രയിലാ പഠിക്കുന്നേ എന്നു ഞാന്‍ ചോദിച്ചു. ‘ഇനി 8ലേക്ക്‘ എന്നവന്‍ പറഞ്ഞു, എവിടെയാ എന്ന ചോദ്യത്തിന് സ്കൂളിന്റെ പേരും പറഞ്ഞു. എന്നോടു
സംസാരിക്കുമ്പോളും അവന്റെ കണ്ണുകള്‍ കടയിലെ പെണ്‍കുട്ടി ബില്ലടിക്കുന്നതിലായിരുന്നു. എനിക്കു സ്വയം കുറച്ചു ലജ്ജയും തോന്നി.
കാരണം കടയില്‍ പോയി സാധനം വാങ്ങുക എന്നല്ലാതെ ഒരു കിലോ പഞ്ചസാരക്കു പോലും എന്താണ് വില എന്നു ഞാന്‍ നോക്കാറില്ല. ആവശ്യമുള്ള സാധനം വാങ്ങുന്നു, കയ്യില്‍ കാശുള്ളകൊണ്ട് ബില്ലു കൊടുത്ത് പോരുന്നു. ലജ്ജാവഹം. അവസാനം പാല്‍പ്പാക്കറ്റ് എടുത്ത് സാഹില്‍ അതു ലീക് ഉണ്ടോ എന്നുകൂടി നോക്കിയിട്ടാണ് സഞ്ചിയില്‍ വയ്ക്കുന്നത്. ഇത്രയും ഉത്തരവാദിത്വമുള്ള കുട്ടികളെ കാണാന്‍ കിട്ടില്ല എന്നുതന്നെ പറയാം. അവന്റെ അമ്മയ്ക് അഭിമാനിക്കാം. അവന്റെ പൊണ്ണത്തടി കുറപ്പിക്കാന്‍ കൂടി അവരൊന്നു പരിശ്രമിച്ചെങ്കില്‍! (സാഹില്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ആദ്യമായി ബില്ലടിക്കുന്നതിലേക്കു നോക്കി, നല്ല കാര്യങ്ങള്‍ തീര്‍ച്ചയായും മാതൃകയാക്കാമല്ലോ)

കടയില്‍ നിന്നിറങ്ങിയപ്പോള്‍ എന്നെ കാത്തുനിന്നപോലെ വീണ്ടും മഴ പെയ്തു. അകലെ മഴനൂലുകള്‍ക്കിടയിലൂടെ കുടയും ചൂടി നടന്നടുക്കുന്ന രൂപത്തിന് ജന്മങ്ങള്‍ക്കപ്പുറത്തു നിന്ന് മോഹിച്ച ഒരു സ്നേഹരൂപമുണ്ടോ?

മഴ വിശേഷങ്ങള്‍

WEDNESDAY, MAY 27, 2009

മഴ വിശേഷങ്ങള്‍

മഴ വിശേഷങ്ങള്‍ തന്നെ ആദ്യം പറയാം. രാത്രി കനത്ത മഴയാണ്. പണ്ട് കുട്ടിക്കാലത്താണെന്നു തോന്നുന്നു ഇതുപോലെ ‘നിന്നുപെയ്യുന്ന’ മഴ കണ്ടത്. ഉറങ്ങാനേ തോന്നുന്നില്ല. മഴ അത്രക്കും ലഹരി പിടിപ്പിക്കുന്നു.
ഇക്കണക്കിനാണെങ്കില്‍ ഒരു രാത്രി ഞാന്‍ ഇറങ്ങി മഴ നനയും. തീര്‍ച്ച. ഞങ്ങളുടെ നാട്ടിനെക്കുറിച്ചു ചിലപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ? എന്റെ വീട് പണ്ട് പാടങ്ങളുടെ നടുക്കായിരുന്നു. തെക്കുകിഴക്കു മാത്രം രണ്ടു പുരയിടങ്ങള്‍ ഒഴിച്ചാല്‍ വടക്ക് പുഴ എത്തുന്ന വരേയും മറ്റെല്ലാ വശങ്ങളിലും പാടങ്ങള്‍ തന്നെ. മൂന്നുകിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ നിന്നും പുഴക്കര വരെ പോകുന്ന റോഡ്, കടവിനു കുറച്ചു മുന്‍പായി വലത്തേക്ക് തിരിയും.വലത്തേക്കു തിരിയുന്നത് ഒരുനാട്ടുവഴിയായിരുന്നു, ഇന്ന് ഉയര്‍ന്നുവീതികൂടിയ പഞ്ചായത്ത് റോഡ്. നാട്ടുവഴി തുടങ്ങുന്നത് ഉമ്മാമാര്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന ആകെ രണ്ട് മുസ്ലീം കുടുംബങ്ങളില്‍ ഒരു വീടിന്റെ വശത്തുകൂടിയാണ്. ഇരുവശത്തും ഉയര്‍ന്ന
പുരയിടവും വഴി താഴ്ച്ചയിലുമായിരുന്നു. സ്വാഭാവികമായും മഴയത്ത് അത് വെള്ളം കുത്തിയൊലിക്കുന്ന ഒരു തോടാകും. റോഡില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് കിഴക്കോട്ടൊഴുകി ഞങ്ങളുടെ പാടത്താണ് ചെന്നു ചേരുക. നാട്ടുവഴി പിന്നെ
പാടവരമ്പത്തു കൂടി കിഴക്കോട്ട് ചെന്ന് തെക്കോട്ട് തിരിയുമ്പോള്‍ എന്റെ വീടായി. ചെറിയ വരമ്പായിരുന്നു പണ്ട്. ഒരു മഴ എവിടെയെങ്കിലും പെയ്താല്‍ വെള്ളം കേറുന്ന നാട്. നാട്ടിലുള്ള വെള്ളമെല്ലാം പുഴയില്‍ച്ചെന്നു വീഴുന്നതിനു മുന്നേ കടന്നു പോകുന്നത് നമ്മുടെ കണ്ടം വഴിയാണ്. ചീരക്കണ്ടം എന്നായിരുന്നു അതിനു പേര്. കുപ്പച്ചീര എന്നു പറയുന്ന ചെടി ധാരാളം അതില്‍ വളരുമായിരുന്നു. അതാണ് ചീരക്കണ്ടം എന്നു പേര്‍ വന്നത്. ചീരക്കണ്ടത്തില്‍ നിന്നാണ് ആറ്റിലേക്കുള്ള തോടിന്റെ ചെറിയ കൈവഴി
തുടങ്ങുന്നത്. ഞങ്ങളുടെ ഒരുപാട് കൃഷി നശിച്ചതും ഈ ഒരു കാര്യം മൂലമായിരുന്നു. ആള്‍ക്കാര്‍ വെള്ളം മൊത്തം വാച്ചാല്‍ വഴി നമ്മുടെ കണ്ടത്തിലേക്ക് ചക്രം വെച്ച് ചവിട്ടി വിടും. ആറ്റില്‍ വെള്ളം കൂടുതലാണെങ്കില്‍ വെള്ളം തിരിച്ചു കേറും. അങ്ങനെ രണ്ടു വകയിലും ചീരക്കണ്ടത്തിന് സമാധാനമില്ല.

മഴ കൊണ്ടുവരുന്ന വിശേഷത്തിന് കണക്കില്ല. അപ്പൂപ്പന്‍ ഉള്ളപ്പോള്‍ സഹായിയായ കുട്ടിപ്പുലയനാണ് മഴ പ്രവചിക്കുക. ‘എന്താ കുട്ടിപ്പെലേനെ മഴ പെയ്യുമോ ന്ന് അപ്പൂപ്പന്‍ ചോദിക്കും. (കുട്ടിപ്പുലയന് ആകെ മൊത്തം മൂന്നരയടിപ്പൊക്കം. ഉടുത്തിരിക്കുന്ന തോര്‍ത്തുമുണ്ടിലാണോ കണ്ടത്തിലാണൊ കൂടുതല്‍ ചെളി എന്നു ഒരു ഭ്രമം കാണുന്നവര്‍ക്ക് തോന്നും. ചുരുളന്‍ മുടി, ഉച്ചിക്കു പിന്നില്‍ ഒരു ചിന്ന കുടുമ , കാതില്‍ ചുവന്ന കല്ലുവെച്ച കടുക്കന്‍, ഒരു മുട്ടന്‍ വടി ഉണ്ടാകും കൂട്ടിന്, കുത്തിനടക്കാനല്ല, പട്ടിയെ ഓടിക്കാനും, നെല്ലിനു വന്നിരിക്കുന്ന കാക്കക്ക് വീശാനും, അങ്ങനെ ഒരു മള്‍ട്ടിപര്‍പസ് വടി. അതാണ് കുട്ടിപ്പുലയന്‍) കുട്ടി കണ്ണിനു മേലെ കൈവെച്ച് ഒരു ആകാശനിരീക്ഷണം നടത്തും. ഏതു ദിക്കില്‍ കോളു കൊണ്ടാല്‍ എങ്ങനെത്തെ മഴ പെയ്യും എന്നറിയാവുന്ന കുട്ടിപ്പുലയനെ ഞാനൊരു മാന്ത്രികനെപ്പൊലെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ‘തെക്കുകോളുകൊണ്ടാല്‍ പെയ്യില്ല ‘ എന്നൊരു മന്ത്രം ഞാന്‍ അടിച്ചെടുത്തിട്ടും ഉണ്ട്. ചിലപ്പോള്‍ വിവരസാങ്കേതികവിദ്യാ പ്രകടനങ്ങളില്‍ എടുത്തു വീശിയിട്ടും ഉണ്ട്. അങ്ങനെ മാന്ത്രികപ്രവചനത്താല്‍ പെയ്യുന്ന മഴ കാണാനിരിപ്പാണ് പിന്നെ.

അടുക്കളയുടെ വടക്കുവശത്തെ അരത്തിണ്ണയില്‍ കാത്തിരിക്കും ഞാന്‍. വിളിപ്പാടകലെ പുഴ മഴയില്‍ കുളിക്കാന്‍ കാത്ത് കിടക്കും. മഴ ആറ്റിനക്കരെ കണ്ണന്‍കുളങ്ങരെ അമ്പലത്തിന്റെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന യക്ഷിപ്പനകള്‍ക്കിടയിലൂടെ എന്നെ ഒളിഞ്ഞു നോക്കുന്നത് എനിക്കു കാണാം. പനയോലകള്‍ക്കിടയില്‍ അവള്‍ക്ക് എത്ര മറഞ്ഞുനില്‍ക്കാനാകും! അവളുടെ യൌവ്വനം അതിനെയെല്ലാം പിന്നിലാക്കി പൊട്ടിത്തെറിച്ച് ഇങ്ങ് വരിയകയല്ലേ! ആദ്യമവള്‍ ആറ്റിന്റെ വടക്കേക്കരയിലെ നെയ്പുല്ലുകളിലേക്കു
പടര്‍ന്നിറങ്ങുന്നു, പിന്നെയവള്‍ ആറ്റിലേക്കും പെയ്തിറങ്ങുന്നു. ആറുകടന്ന് അരളാക്കണ്ടം കടന്ന് കാത്തിരിക്കുന്ന എന്റെ മുഖത്തേക്കൊരു ചാറ്റലും വീശിയടിച്ച് ആ സ്തൈലുകാരി ഒരൊറ്റപോക്കാണ്. തെക്ക് കണ്ണങ്കര പാടത്തിനു നടുക്ക് തപസ്സിരിക്കുന്ന ഇലഞ്ഞിമരത്തിന്റെ ഇലച്ചിലുകള്‍ മറപിടിച്ച് അവള്‍ കടന്നുകളയും.

വെള്ളപ്പൊക്കവും മഴയും ജീവിതഗതിതന്നെ മറ്റിക്കളഞ്ഞിരുന്ന ഒരു നാടായിരുന്നു ഞങ്ങളുടേത്. തോട്ടപ്പള്ളി അഴിമുഖത്തോട് വളരെ അടുത്ത്. അതുകൊണ്ടുതന്നെ നാട്ടില്‍ മഴപെയ്താലും കിഴക്കന്‍ വെള്ളം വന്നാലും ബുദ്ധിമുട്ടായിരുന്നു. കാരണം കിഴക്കുനിന്ന് അലച്ചൊഴുകിയെത്തുന്ന വെള്ളം അഴിമുഖത്ത് ചെന്ന് കടലില്‍ ചേരുന്നതിനു മുന്‍പേ ഞങ്ങളുടെ നാടുമൊത്തമൊന്നു സന്ദര്‍ശിച്ചിട്ടേ പോകൂ. കൃഷിനാശം പ്രധാനമായും സംഭവിക്കുന്നത് ഈ കിഴക്കന്‍ വെള്ളത്തിന്റെ സന്ദര്‍ശനവേളയിലാണ്. വെള്ളം ഏറ്റമാണോ ഇറക്കമാണോ എന്നറിയാന്‍ അപ്പൂപ്പന്‍ കടേക്കല്‍ ഒരു കോലു കുത്തും. അതില്‍ തെര്‍മോമീറ്ററിലെ വരകള്‍ പോലെ കുമ്മായം കൊണ്ടു വരകള്‍ ഇട്ടിട്ടുണ്ടാകും. കുട്ടിക്കാലത്തെ കൌതുകങ്ങളിലൊന്നാണ് ഈ അളവുകോല്‍. വെള്ളം ഓരോ ദിവസവും
രാവിലെയും വൈകിട്ടും ആ കോലിലെ ഏതു വരയിലാണ് തൊട്ടു നില്‍ക്കുന്നതെന്ന് നോക്കും. വെള്ളം താഴോട്ടാണെങ്കില്‍ അപ്പൂപ്പന്റെ മുഖം തെളിയും. കൃഷി രക്ഷപെടുമല്ലോ. എന്റെയും അനിയത്തിമാരുടെയും മുഖം വാടും. പൂട്ടിയിട്ട സ്കൂള്‍ തുറക്കുമല്ലോ.

സ്കൂള്‍ തുറന്നാല്‍ പിന്നെ ചിറയുടെ അരികിലെ പുല്‍പ്പടര്‍പ്പുകളില്‍ വിരുന്നു വരുന്ന വരാലിനേയും കുടുംബത്തേയും എങ്ങനെ കാണും? കറുകറുത്തു മുറ്റിയ തള്ളവരാലും തീക്കട്ടനിറമുള്ള ഒരുപറ്റം കുഞ്ഞുങ്ങളും. വരാലും പാര്‍പ്പും എന്നാണ് വരാല്‍ക്കുടുംബത്തെ വിളിക്കുക. വരാല്‍ക്കുഞ്ഞുങ്ങള്‍ വലുതായാല്‍ ആ തീക്കട്ടനിറം എവിടെപ്പോകുന്നോ എന്തോ! പിന്നെ
വാഴപ്പിണ്ടികെട്ടിനീന്തലും ചൂണ്ടലിട്ടു മീന്‍പിടിക്കലും ഒക്കെ ഗോപിയാകും. വെള്ളമിറങ്ങല്ലേ സ്കൂള്‍ തുറക്കല്ലേ ന്നു പ്രാര്‍ത്ഥിച്ച് നടക്കും.

മഴകാണല്‍ പോലെ ഹരമായിരുന്നു മഴ കേള്‍ക്കല്‍. ഒരുപാടു പഴയ വീടായതുകൊണ്ട് പഴയമട്ടിലെ തടിയഴികളുള്ള ഒത്തിരി ജാനലകള്‍ എന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ജനാല മഴയിലേക്ക് തുറന്നിട്ട് ഒരുകസേരവലിച്ചിട്ട്, ഒരു ബാലരമയും കയ്യിലെടുത്ത് വായിക്കുന്ന മട്ടില്‍ ഞാന്‍ മഴയെ കേള്‍ക്കും. അവള്‍ ഇതുവരെക്കേള്‍ക്കാത്ത രാഗങ്ങള്‍ പാടും. ചെവിയില്‍ ചൂണ്ടൂവിരലിട്ടും
എടൂത്തും ഞാന്‍ മഴകൊണ്ട് എന്റെ ഗീതങ്ങളും രചിക്കുമായിരുന്നു. എനിക്ക് മാത്രം കേള്‍ക്കാന്‍. മഴ ഓടിന്റെ ഒടിവുകളിലൂടെ യൂണിഫോമിട്ട സ്കൂള്‍ക്കുട്ടികള്‍ പിറുപിറുക്കുന്ന പോലെ ഒരേ രൂപത്തില്‍, താളത്തില്‍, ഭാവത്തില്‍പെയ്തിറങ്ങും. പിന്നെ മുറ്റത്ത് സ്വന്തം ശവക്കുഴികള്‍ പോലെ ചെറുകുഴികള്‍ തീര്‍ത്ത് മണ്മറഞ്ഞു പോകും മഴ. അക്കരെ അമ്പലത്തിലെ യക്ഷിപ്പനകള്‍ക്കപ്പുറത്ത് പുനര്‍ജ്ജനിക്കാമെന്ന വാക്കില്‍.

എന്റെ മഴ പുരാണം അവസാനിക്കുന്നില്ല. തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു. ഇനിയും ഒരുപാടു മുഹൂര്‍ത്തങ്ങളില്‍ മഴ പുനര്‍ജ്ജനിക്കും. ജനിയുടെ ആഹ്ലാദം നല്‍കുന്നമഴ. മരണത്തിന്റെ വേര്‍പിരിയലിന്റെ കണ്ണീരുപ്പുള്ള മഴ. എന്റെ
കണ്ണില്‍ കിനിയാത്ത കണ്ണുനീരാണോ ഞാന്‍ പുറത്തുകാണുന്ന മഴ?

മറവി........

FRIDAY, MAY 29, 2009

മറവി........

മറക്കുവാന്‍ പറയാനെന്തെളുപ്പം എന്നു പറയാന്‍ എന്തെളുപ്പമാണല്ലെ? എന്നാല്‍ അതത്ര എളുപ്പമാണോ? എഴുതാന്‍ തുടങ്ങിയപ്പോളേക്കും എന്തെഴുതാനാണീ മെയില്‍ബോക്സ് തുറന്നേന്നും മറന്നു പോയി. അങ്ങനെ മറവിതന്‍ മാറിടത്തില്‍ മയങ്ങിയേക്കാം എന്നുവിചാരിച്ചു. അപ്പോഴേയ്ക്കും ദേ ഓര്‍മകളോടിയെത്തി ഉണര്‍ത്തിടുന്നു. ഇതുവല്യ കാര്യമുള്ള ഓര്‍മയൊന്നുമല്ല, ഒരു മറവിയേപ്പറ്റിയുള്ള ഓര്‍മ്മയാണ്.

എന്തൊരു മറവിയാണ് ഈയിടെ. അടുക്കളയിലാണ് മറവികള്‍ കൂടുതല്‍. വെള്ളം തിളപ്പിക്കാന്‍ വച്ച പുറത്തിറങ്ങിയാല്‍ പിന്നെ പലപ്പോഴും ഒരുകലം വെള്ളം തിളച്ചു പാതിയായാലെ ഓര്‍ക്കൂ. ഗ്യാസ് കിട്ടാന്‍ ബുദ്ധിമുട്ടുള്ള
ഈക്കാലത്തും എന്റെ ഈ ഒരു മറവിയാണ് ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തുന്നത്. പിന്നെ പാഴായിപ്പോയ ഗ്യാസിനെ ഓര്‍ത്ത് ഒരുപ്രയോജനവുമില്ലാതെ ‘ച്ഛേ ഓര്‍ത്തില്ലല്ലോ ഓര്‍ത്തില്ലല്ലോ’ എന്നു തലക്കടിച്ചും കൊണ്ടു നടക്കും. പിന്നെ മോട്ടോര്‍ ഓഫ് ചെയ്യാതെ പുറത്തു പോവുക, വണ്ടി ലോക്ക് ചെയ്യാതെ രാത്രി പാര്‍ക് ചെയ്യുക മുതലായ കലാപരിപാടികളും ഓര്‍മ്മക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നന്നായി നടക്കാറുണ്ട്.

അങ്ങനെയങ്ങനെ മേയ് ഒന്നാംതീയതി വന്നു. രാവിലെ പത്രം വന്നു. വായിച്ചു. ലോകതൊഴിലാളികള്‍ക്കെല്ലാം മനസ്സുകൊണ്ടൊരു അഭിവാദ്യമര്‍പ്പിച്ചു. അവരുടെയെല്ലാം കൊണ്ടുനടക്കുന്നതും കൊണ്ടുപോയ്ക്കൊല്ലിക്കുന്നതുമായ എല്ലാ നേതാക്കള്‍ക്കും ഒരു സലാമടിച്ചു. പത്രത്തിന്റെ ഒരു കോണില്‍ നാളെ പത്രം ഉണ്ടായിരിക്കുന്നതല്ലാ എന്ന കുഞ്ഞിപ്പെട്ടിയിലെ അറിയിപ്പും കണ്ടു. അങ്ങനെ മേയ്ദിനം പോയി. മേയ് രണ്ടാം തീയതി വന്നു. പതിവുപോലെ രാവിലെ ആദ്യം ഓര്‍ത്തത് പത്രത്തെയാണ്. പത്രം വായിച്ചില്ലെങ്കില്‍ മയക്കുമരുന്നു കിട്ടാത്ത രോഗിയെപ്പോലെ അസ്വസ്ഥതയാണാകെ. ദിവസം എങ്ങനെ തുടങ്ങണമെന്നറിയാത്ത ഒരു വമ്പന്‍ പ്രതിസന്ധിയാണത്. വാതില്‍ തുറന്നു പുറത്തിറങ്ങി. പത്രം നഹി നഹി. ശെടാ ഇതെവിടെപ്പോയി എന്നായി. ചിലപ്പോള്‍ പിള്ളാര്‍സ് ഇംഗ്ലീഷ് പത്രത്തിന്റെ കൂടെ എടുത്ത് അവന്മാരുടെ മുറിയില്‍ കൊണ്ടു വയ്ക്കാറുണ്ട്. കഴിയുന്നതും അവന്മാര്‍ മലയാളത്തില്‍
കൈവയ്ക്കാറില്ല. ‘കൊരച്ച് കൊരച്ച് മലയാളം പരയുന്ന‘ തലമുറയാണ്. നമ്മളൊക്കെ അവരുടെ ഇടയില്‍ ജീവിച്ചു പോകുന്നു എന്നേ ഉള്ളു. പിള്ളാരുടെ മുറിയില്‍ കൊണ്ടു വയ്ക്കാറുണ്ട്. കഴിയുന്നതും അവന്മാര്‍ മലയാളത്തില്‍ കൈവയ്ക്കാറില്ല. ‘കൊരച്ച് കൊരച്ച് മലയാളം പരയുന്ന‘ തലമുറയാണ്. നമ്മളൊക്കെ
അവരുടെ ഇടയില്‍ ജീവിച്ചു പോകുന്നു എന്നേ ഉള്ളു. പിള്ളാരുടെ മുറിയില്‍ പോയിനോക്കി. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ശെടാ രാമകൃഷ്ണന്‍ ചേട്ടന്‍ പത്രം താമസിപ്പിക്കാറില്ല. പിന്നെന്തു പറ്റി? വല്ലതും വയ്യാതായോ?
പകരക്കാര്‍ പിള്ളാരാണേല്‍ കാര്‍പാര്‍ക്കിലോട്ട് ഒരേറാണ്. കാറിന്റെ അടീലോ ചിലപ്പോ മോളിലോ ഒക്കെ പോയിക്കിടക്കും. വണ്ടീടെ അടീലും മോളിലും ഒക്കെ ചാഞ്ഞും ചരിഞ്ഞും നോക്കീട്ടും പത്രമില്ല, അതു കൊള്ളാമല്ലോ. രാമകൃഷ്ണന്‍ ചേട്ടനെവിളിച്ച് രാവിലെതന്നെ രണ്ട് പറയാം എന്നുറച്ചു. മയക്കുമരുന്നിന്റെ
അളവ് രക്തത്തില്‍ കുറഞ്ഞുവരുന്നപോലെ അസ്വസ്ഥത കൂടിവരുന്നു. ഞാന്‍ വണ്ടിപരിശോധിക്കുകയാണെന്നു കരുതി അടുത്ത ഫ്ലാറ്റിലെ ബാലു ഇറങ്ങിവന്നു. എന്താ ചേച്ചി ലോങ്ങ് ഡ്രൈവ് വല്ലതും ഉണ്ടോ? ന്നു ചോദിച്ചു. ടയറിലൊക്കെ കാറ്റുണ്ടല്ലോ ന്നും പറഞ്ഞു. ഞാന്‍പറഞ്ഞു, അല്ല ബാലു ഇതുവരെ പത്രം വന്നില്ല പുതിയപിള്ളാരാണേല്‍ വലിച്ചെറിഞ്ഞിട്ടു പോകും, അതു നോക്കിയതാ‍ണെന്ന്. ബാലു ചിരിക്കാന്‍ തുടങ്ങി. എന്റെ ചേച്ചി ഇന്നു മേയ് രണ്ടല്ലേ ഇന്നു പത്രമുണ്ടാകുമോ? എനിക്കപ്പോഴും കത്തുന്നില്ല. മേയ് രണ്ടിന് എന്തോന്ന് അവധി? (മരുന്ന് ഇപ്പോള്‍ രക്തത്തില്‍ തീരെ ഇല്ല.) ബാലു പറഞ്ഞു ചേച്ചി മേയ് രണ്ടിനല്ലല്ലോ അവധി, മേയ് ഒന്നിനല്ലേ അവധി അപ്പോ പിറ്റേദിവസം പത്രം കാണുമോ? (ബാലു ഒരു പാവമാണെന്നും ഒരിക്കലും ‘യെവള്‍ ഏതു
കോത്താഴത്തുകാരിയാണെടാ’ എന്നു എന്നെപ്പറ്റി വിചാരിക്കില്ലാ എന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.നിങ്ങള്‍ എന്തുതന്നെ പറഞ്ഞാലും!) ഞാന്‍ ‘യാ യാ’ എന്നു ഏതോ സിനിമയില്‍ ഉര്‍വ്വശി ചമ്മി നില്‍ക്കുന്നപോലെ ഒരുനിമിഷം നിന്നിട്ട് ഒറ്റ നട വെച്ചുകൊടുത്തു. സര്‍വ്വരാജ്യത്തൊഴിലാളികള്‍ക്കും അവരുടെ മൂരാച്ചി നേതാക്കന്മാര്‍ക്കും കൊടുത്ത എല്ലാ സലാമും ഞാന്‍ തിരിച്ചെടുത്തു ചവറ്റുകുട്ടയിലിട്ടു. അത്രക്കായോ? അങ്ങനൊരു മറവി! (പ്രായമൊക്കെ ആയി എന്നല്ലേ ഇപ്പോ വിചാരിക്കുന്നെ? ചിരിക്കല്ലേ ചിരിക്കല്ലേ!)


പത്രം വായന അക്ഷരം പഠിച്ച നാള്‍ മുതല്‍ കൂടെ ഉണ്ടെന്നു തോന്നുന്നു. ആദ്യമായി പത്രം വായിച്ച ദിവസമൊന്നും ഓര്‍മയില്ല. പത്രം വായിക്കാത്ത ദിനങ്ങളും (പത്രമില്ലാത്ത ദിവസമൊഴിച്ച്) ഓര്‍മ്മയില്ല. രാവിലെ ആരാണ്
ആദ്യം പത്രം വായിക്കുക എന്നൊരു മത്സരത്തിലാണ് ദിവസം തുടങ്ങുക. ആകെ മൊത്തം ടോട്ടല്‍ ഒരേ ഒരു മാതൃഭൂമി പത്രമാണ്. ആതിന്റെ പേജുകള്‍ നാലായികീറിയാലും ഒരു പങ്കു കിട്ടാത്തപോലെ ആള്‍ക്കാര്‍ വീട്ടിലുമുണ്ട്. അപ്പൂപ്പന്‍,അച്ഛന്‍, (പാവം അമ്മ ജോലികഴിഞ്ഞുവേണമല്ലോ എന്തെങ്കിലും വായിക്കാന്‍, അതുകൊണ്ട് അമ്മ ഈ ലിസ്റ്റില്‍ ഇല്ല), ചിറ്റപ്പന്മാര്‍ രണ്ടെണ്ണം, ഞാന്‍. അനിയത്തിമാര്‍ ബലപരീക്ഷണത്തിനു മുതിരുന്നകാലമായിട്ടില്ല. അപ്പൂപ്പന്‍ വായിച്ചു കഴിഞ്ഞേ ഏതായാലും ആര്‍ക്കും പത്രം കിട്ടു. പത്രക്കാരന്‍ ഡാനിയല്‍ എല്ലാവീട്ടിലും ‘വേണേല്‍
എടുത്തോ‘ എന്ന മട്ടില്‍ പത്രം കൊണ്ടിട്ടിട്ടു പോകും. അപ്പൂപ്പനു മാത്രം കയ്യില്‍ കൊണ്ടുക്കൊടുത്ത് രണ്ടുനാട്ടുവിശേഷങ്ങളും കൂടി (അതു പത്രത്തില്‍ കാണില്ലല്ലോ) പറഞ്ഞിട്ടേ പൊകൂ ഡാനിയല്‍. അപ്പൂപ്പന്‍ പത്രം
വായിച്ചുകഴിഞ്ഞാല്‍ അതെടുത്തു ചിറ്റപ്പന്റെ കയ്യില്‍ കൊടുക്കണം. പുള്ളിക്കു ‘ലണ്ടനില്‍’ പോകണമെങ്കില്‍ പത്രം ഇല്ലാതെ പറ്റില്ല. ഞാന്‍ കുറച്ചവിടെ നില്‍ക്കൂ ന്നുള്ള മട്ടില്‍ അപ്പൂപ്പന്റെ അടുത്തു തന്നെയിരുന്ന വിശദമായൊന്നു വായിച്ചിട്ടേ അവിടെനിന്നനങ്ങൂ. ഇല്ലേല്‍ പിന്നെ സ്കൂളില്‍ പോകുന്നതിനുമുന്നേ പത്രം കാണാനേ പറ്റില്ല.
വടക്കേപ്പുരയുടെ വാതിലിന്റടുത്തുനിന്നും ചുമയും മുരടനക്കലുകളും, പതിഞ്ഞ ശബ്ദത്തില്‍ ‘ഡീ പത്രമിങ്ങോട്ട് കൊണ്ടുവരാന്‍’ എന്നൊക്കെ കേള്‍ക്കാം. ഞാന്‍ നോ മൈന്‍ഡിങ്ങ്. അപ്പൂപ്പന്റെ മുന്നിലേക്ക് വന്ന് ചിറ്റപ്പന്‍
ബഹളമുണ്ടാക്കില്ലാ എന്നു എനിക്ക് നല്ല നിശ്ചയമാണേ. അതുകൊണ്ട് സകല വാര്‍ത്തകളും വായിച്ച് ഞാന്‍ ഒരു പാവത്തിനെപ്പോലെ ചിറ്റപ്പന്റെ കയ്യില്‍ പത്രം കൊടുക്കലും പുള്ളി ലണ്ടനിലേക്ക് ഓടലും ഒരുമിച്ചാണ്. ആ തക്കത്തിന് ഞാന്‍ പുസ്തകവൂം ചോറുമെടുത്ത് സ്കൂളിലേക്കും ഓടും. ഇല്ലെങ്കില്‍ ചെവി പൊന്നാ‍യതുതന്നെ.

കഴിഞ്ഞവര്‍ഷം വിഷുസമയത്ത് ഡാനിയലിനെക്കണ്ടു. സ്കൂളിനടുത്ത് വച്ച്. വളരെ വയസ്സനായിരിക്കുന്നു. എണ്‍പതിലധികം എന്തായാലും വരും. എന്നെ കണ്ടു മനസ്സിലായില്ല എന്ന് വിചാരിച്ച് ഞാന്‍ ഡാനിയലേ എന്നെ മനസ്സിലായോ എന്നു ചോദിച്ചു, ഡാനിയല്‍ കുറച്ച് നേരം എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, എന്നിട്ടു ’യ്യോ കുഞ്ഞെന്നു വന്നു’ എന്നു ചോദിച്ച് കൈപിടിച്ചു. കണ്ണുനിറഞ്ഞു. ഡാനിയലിന്റെ കയ്യില്‍ എല്ലും തൊലിയും എഴുന്നുനില്‍ക്കുന്ന കറുത്തു തടിച്ച ഞരമ്പുകളും മാത്രേ ഉള്ളു. നഖങ്ങള്‍ വളര്‍ന്നു നിറയെ
അഴുക്കും മെഴുക്കും. വളര്‍ന്ന താ‍ടിയും തളര്‍ന്ന കണ്ണുകളും. എനിക്കെത്ര ബാലരമകളും ബാലയുഗങ്ങളും (ബാലയുഗം- ജനയുഗത്തിന്റെ ബാലമാസിക. ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല) പൂമ്പാറ്റകളും അമ്പിളി അമ്മാവനും (മറ്റൊരു ബാലമാസിക) കൊണ്ടുത്തന്ന കൈകളാണ്! ഞാനാദ്യം കണ്ടറിഞ്ഞ ‘പത്രപ്രവര്‍ത്തകന്‍ ‘‍! എന്റെ
വായനയുടെ അസ്ഥിവാരത്തില്‍ ഡാനിയെലിന്റെ വിയര്‍പ്പും തീര്‍ച്ചയായും ഉണ്ട്.
അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഡാനിയെലിനെ അന്വേഷിക്കണം. ആ ആദ്യകാല ‘പത്രപ്രവര്‍ത്തകന്‍‘ ഇപ്പോഴും ഉണ്ടാകണം.

ശ്ശോ ഒരു മറവിയില്‍ നിന്ന് ഇത്രേം വലിയൊരു രാമായണമോ. അപ്പോ എനിക്കു ഓര്‍മ്മകളൊക്കെ ഉണ്ടല്ലേ? എന്റെ ഒരു

ഭാസ്കരന്‍

WEDNESDAY, JUNE 3, 2009

ഭാസ്കരന്‍

പുഴയൊഴുകുന്ന ഗ്രാമവും പൂക്കള്‍പറിക്കാന്‍ നടന്നകാലവുമൊക്കെ എത്ര പറഞ്ഞാല്‍ തീരും? ഒരു ചെപ്പിലും പെട്ടിയിലും ഒതുക്കാനാവാത്ത ഓര്‍മ്മകളും ഗൃഹാതുരത്വവും പേറിയാണ് എപ്പോഴും എന്റെ നടപ്പ്. ഇന്നെന്റെ ഓര്‍മ്മകള്‍ ചെന്നുനില്‍ക്കുന്നത് ഭാസ്കരനിലാണ്. ഇന്നു എന്നു പറഞ്ഞുകൂടാ, കുറച്ചു ദിവസങ്ങളായി ഭാസ്കരന്‍ എന്റെ ഓര്‍മ്മയില്‍ അങ്ങുമിങ്ങും വന്നു മായുന്നു.

നാട്ടില്‍ എത്തിയാല്‍ എന്റെ ഒരു പ്രധാന ജോലി വൈകുന്നേരം കുറച്ചു നേരം ഗേറ്റിനടുത്തു ചെന്നു നില്‍ക്കലാണ്. ടാറിട്ട റോഡ് തെക്ക് കുറ്റീമുക്കു കടന്ന് കണ്ണാത്തമ്പലവും കടന്ന് തലക്കുമീതേകൂടി കടന്നുപോകുന്ന 220കെവി ലൈനിനടിയില്‍ക്കൂടി നൂണിറങ്ങി എന്റെ വീട്ടുപടിയും കടന്ന് വടക്കോട്ട് ഒരൊന്നര ഫര്‍ലോങ് വീണ്ടും ഇഴഞ്ഞ് ആറ്റിറമ്പിലേക്ക് ചെന്നു ചേരും. (ഇതില്‍ എന്റെ വീട് എന്നുദ്ദേശിക്കുന്നത് ചേട്ടന്റെ വീടാണ്. കേട്ടോ) അപ്പൊ വൈകുന്നേരം ഗേറ്റിനടുത്തു ചെന്നുനില്‍ക്കുന്ന എനിക്ക് തെക്കുനിന്നും
വടക്കുനിന്നും വരുന്ന ആള്‍ക്കാരെയെല്ലാം വളരെ ദൂരെനിന്നേ കാണാം.

വളരെക്കാലമായുള്ള വിദേശവാസം നല്‍കിയ നഷ്ടങ്ങള്‍ അനവധിയാണ്. അതിലൊന്നാണ് എണ്ണം കുറഞ്ഞു വരുന്ന പരിചിതമുഖങ്ങള്‍ . പണ്ടൊക്കെ നാട്ടിലുള്ള എല്ലാ മുഖങ്ങളും പേരും വീട്ടുപേരുമുള്‍പ്പടെ കാണാപ്പാഠമായിരുന്നു. ഇന്നാരെടെ
ഇന്നാരല്ലേ എന്നു ചോദിക്കാനും, എവിടെപ്പോകുവാ , എപ്പൊ തിരിച്ചുവരും എന്നുമൊക്കെയുള്ള വിശദവിവരങ്ങള്‍ വഴിയില്‍ കാണുന്ന ഓരോരുത്തരോടും പറയാതെ ഒരടിപോലും നടക്കാനും പറ്റിയിരുന്നില്ല. ഇന്നു റോഡരികില്‍ നില്‍ക്കുന്ന
എനിക്ക് നഷ്ടബോധത്തിന്റെ കീറിയ ലോട്ടറി റ്റിക്കെറ്റും നല്‍കിയാണ് ഓരോരുത്തരും കടന്നു പോകുന്നത്. കൂടുതലും സ്കൂള്‍കുട്ടികള്‍. ഞാന്‍ നാടുവിട്ടതിനു ശേഷം മാത്രം ജനിച്ചവര്‍. അവര്‍ വഴിയരികില്‍ നില്‍ക്കുന്ന എന്നെ ഒരു കൌതുകത്തിനു വേണ്ടിപ്പോലും നോക്കാറില്ല, ശ്രദ്ധിക്കാറില്ല. പുതുതലമുറയുടെ വക്താക്കളായി ഞങ്ങളുടെ ഗ്രാമത്തിലും അവര്‍ വളരുന്നു.
തിരക്കുകളില്‍ ജീവിക്കുന്നു. മിക്കവരും സൈക്കിള്‍ധാരികളാണ്. ആണ്‍പെണ്‍ വ്യത്യാസമില്ല. പാവാടയും ബ്ലൌസുമിട്ട പെണ്‍കുട്ടികളെ കാണാനേ ഇല്ല. എല്ലാം ചുരിദാര്‍മയം. അവര്‍ എന്റെ അടുത്തു വരുമ്പോള്‍ ഞാന്‍ ഇരുപതുവര്‍ഷത്തിനു മുന്‍പുകണ്ടുമറന്ന ഏതെങ്കിലും മുഖഛായ തെളിയുന്നോ എന്നു സൂക്ഷിച്ചു നോക്കും. പലപ്പോഴും ഫലം നിരാശയും കുട്ടികളുടെ തറച്ച നോട്ടവും മാത്രം.

അങ്ങനെ പതിവുപോലെ നിരാശബാക്കിയായി ഞാന്‍ മതിലരികില്‍ നില്‍ക്കുന്ന നന്ദ്യാര്‍വട്ടപ്പൂക്കളെ ശ്രദ്ധിക്കാം എന്നു വിചാരിച്ച് വെറുതേ ഒരു നോട്ടം റോഡിന്റെ വടക്കുവശത്തേക്ക് പായിച്ച് തിരിഞ്ഞു. പെട്ടന്നാണ് ഒരു വിളിപ്പാടകലെനിന്നും ഒരു പരിചിതരൂപം പതുക്കെ നടന്നു നീങ്ങിവരുന്നത് കാണുന്നത്. അതു ഭാസ്കരനായിരുന്നു. ഭാസ്കരനെ കണ്ട സന്തോഷം പെട്ടന്നൊരു
ഞെട്ടലിലേക്കും ദുഖത്തിലേക്കും വഴിമാ‍റി. ഞാന്‍ വളരെക്കാലമായി കാണാതിരുന്നു കണ്ട ഭാസ്കരന്‍ പഴയപോലെ ആറടിപ്പൊക്കത്തില്‍ ഇരുനിറത്തിലുള്ള കരുത്തനായിരുന്നില്ല. കാ‍ലം കയ്യിലൊരു വടി കൊടുത്തിരിക്കുന്നു. ഏഴു
പതിറ്റാണ്ട് ഭാരംതൂക്കിനടന്ന നട്ടെല്ലിന് വടികൂടിയേ ഇനി കഴിയൂ എന്നപോലെ. കാലുകളില്‍ ഏന്തലുണ്ട്. നടക്കാന്‍ പഠിക്കുന്ന കുഞ്ഞിനെപ്പോലെ പിച്ചപിച്ചനടന്ന് ഭാസ്കരന്‍ എന്റെ മുന്നിലേക്ക് വരികയാണ്. ഞാന്‍ പെട്ടന്ന് റോഡിലേക്കിറങ്ങി, ഭാസ്കരാ എന്നു വിളിച്ചു. ടാറിട്ട റോഡില്‍ ശബ്ദം കേള്‍പ്പിച്ചു നടന്ന വടിഊന്നി നിന്ന് ഭാസ്കരന്‍ എന്നെ നോക്കി. ‘എന്നു വന്നു’ എന്നു വളരെപതുക്കെ ചോദിച്ചു. ‘രണ്ടുദിവസമായി’ എന്ന എന്റെ മറുപടി കേള്‍ക്കാനോ മറ്റെന്തെങ്കിലും പറയാനോ താല്പര്യമില്ലാത്തപോലെ. വടി ഭാസ്കരനെ മുന്നോട്ടു നയിച്ചു. എന്റെ സ്മരണകളിലെ ഭാസുരമായ ചിലചിത്രങ്ങളില്‍ ഒരിക്കലും ഒഴിവാക്കാനാകാത്ത ആ രൂപം പതിയെ നടന്ന് കണ്ണാത്തമ്പലത്തിന്റെ വളവുതിരിഞ്ഞ് കുറ്റീമുക്കും കടന്ന് മറഞ്ഞു.

റോഡില്‍ നിന്നുകയറുമ്പോള്‍ ഞാന്‍ നന്ദ്യാര്‍വട്ടത്തെ മറന്നിരുന്നു. ഓര്‍മ്മകളില്‍ വലിയ കെട്ടുവള്ളം നീളന്‍ കഴുക്കോലിട്ട് ഊന്നിനീക്കുന്ന ഒരു രൂപം. എന്റെ കുട്ടിക്കാലത്ത് ഏറ്റവും ആ‍രാധനയോടെ നോക്കിനിന്നിരുന്ന ഒരു രൂപം. അതു ഭാസ്കരനായിരുന്നു. എന്റെ അഛന്‍ എല്ലാക്കൊല്ലവും സ്ഥിരമായി ശബരിമലയ്ക്കു പോകുമായിരുന്നു. ശബരിമലയ്ക്കു പോകുന്നതിനു തലേ ദിവസം
ഞങ്ങളെല്ലാവരുംകൂടി കുടുംബമായി തകഴി അമ്പലത്തില്‍ തൊഴാന്‍ പോകും. അച്ഛനെ അടിമകിടത്തിയ അമ്പലമാണ് തകഴി അമ്പലം. (അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒരുപാടു നാള്‍ കാത്തിരുന്നു വഴിപാടൊക്കെ ചെയ്തുണ്ടായ മകനാണ് എന്റെ
അച്ഛന്‍. കുട്ടി ഉണ്ടായിക്കഴിഞ്ഞാല്‍ ചോറൂണിനു മുന്‍പ് അമ്പലത്തിന്റെ ശ്രീകോവിലിനകത്ത് കൊണ്ടുപോയി മൂര്‍ത്തിയുടെ മുന്നില്‍ കിടത്തും. അതാണ് അടിമ. ആ വഴിപാട് കഴിഞ്ഞാല്‍ ആ ആള്‍ മരണം വരെ ആ മൂര്‍ത്തിയുടെ അടിമയാണെന്നാണ് വിശ്വാസം.) അങ്ങനെ ശബരിമല ശാസ്താവിനെ കാണാന്‍ പോകുന്നതിനു മുന്‍പ് നിര്‍ബന്ധമായും തകഴി ശാസ്താവിനെ കണ്ടിട്ടേ അച്ഛന്‍ മലക്കു പോകൂ.

തകഴി അമ്പലത്തില്‍ പോകുന്നത് ദീപ്തമായ് ഒരോര്‍മ്മയാണ്. കാരണം പോകുന്ന രീതി തന്നെ. ബസ്സിലും കാറിലുമൊന്നുമല്ല പോകുക. കെട്ടുവള്ളത്തിലാണ്. അമ്മയും അമ്മൂമ്മയും 3-3.30 മണിക്കേ എണീറ്റ് ഇഡ്ഡലി സാമ്പാര്‍ ചമ്മന്തി എന്നിവ പ്രഭാത ഭക്ഷണത്തിനും, തൈരൊഴിച്ച് ചമ്മന്തി അച്ചാര്‍ മെഴുക്കുപുരട്ടിവകകളുമായി പൊതിഞ്ഞ ഇലച്ചോറും തയ്യാറാക്കും. കുടിക്കാനുള്ള
വെള്ളം കുപ്പികളില്‍, പിന്നെ ഇടയ്ക്കു തിന്നാന്‍ മിക്സ്ചര്‍, മുറുക്കു മുതലായവയുമായാണ് തകഴിഅമ്പലത്തില്‍ തൊഴലും, കുട്ടനാടന്‍ കായലുകളിലൂടെ ഒരു സഞ്ചാരവും കഴിഞ്ഞ് വൈകുന്നേരത്തോടെ തിരിച്ചെത്തുന്ന യാത്രയ്ക്കായി രാവിലെ
ആറുമണിയോടെ ഞങ്ങള്‍ വള്ളത്തില്‍ കയറുന്നത്.

വള്ളത്തിന്റെ പടിയില്‍ തയ്യാറായി ഭാസ്കരനുണ്ടാവും. നീളന്‍ കഴുക്കോലുകളുടെ ബലം നോക്കി തയ്യാറാക്കി വെച്ചേക്കും.തകഴിക്കും തിരിച്ചുമുള്ള ദൂരം മുഴുവനും ഭാസ്കരനാണ് വള്ളമൂന്നുക. ചിലയിടങ്ങളില്‍ മെലിഞ്ഞു കൃശഗാത്രിയായും ചിലയിടങ്ങളില്‍ ഭീതിദമായ ഇരുകരകളും കാണാത്ത വിരിഞ്ഞമാറിടമുള്ള രാക്ഷസിയേപ്പോലെ പുഴ മയങ്ങും. പുറത്തുവരാന്‍ മടിച്ചുനില്‍ക്കുന്ന ഒരു മന്ദഹാസത്തിന്റെ നിഴല്‍ ചുണ്ടിലൊതുക്കി ഭാസ്കരന്‍ പുഴയെ തന്റെ കഴുക്കോലുകൊണ്ട് നേരിടും. ഭാസ്കരനൊരു മിതഭാഷിയാണ്.
ചോദിക്കുന്നതിനു മാത്രം പതുക്കെ ഉത്തരം പറയും. കരുത്തുറ്റ കൈകള്‍ ഞങ്ങളെ ശ്രദ്ധയോടെ എടുത്ത് വള്ളത്തില് കയറ്റുകയും ഇറക്കുകയും ചെയ്യും. കഴുക്കോല്‍ ഊന്നാന്‍ പറ്റാത്ത ആഴമുള്ള സ്ഥലങ്ങളില്‍ ഭാസ്കരന്‍ വള്ളം ഏകദേശംകരയോടടുപ്പിച്ച് കരയില്‍ ചാടിയിറങ്ങി, കഴുക്കോല് വള്ളത്തിന്റെ ഒരറ്റത്ത് ബലമായി അമര്ത്തിപ്പിടിച്ച് ആറ്റിറമ്പിലൂടെ നടക്കും. വെള്ളത്തിലേക്കു ചാഞ്ഞുനില്ക്കുന്ന മാവുകള്‍ വഴിയില്‍ ധാരാളമുണ്ട്. വള്ളം അവയോടടുപ്പിച്ച് മാങ്ങ പൊട്ടിച്ചു തരും. കൊണ്ടുവന്ന
പലഹാരങ്ങളേക്കാള്‍ സ്വാദോടെ ഞങ്ങളാ മാങ്ങ തിന്നുകൊണ്ടിരിക്കും.

അങ്ങനെ അടുത്ത കൊല്ലം തകഴിയാത്രയ്ക്കുള്ള ഒരുക്കങ്ങളെക്കുറിച്ചു സ്വപ്നവും കണ്ട് ഈ യാത്രയുടെ മധുരസ്മരണകള്‍ വീണ്ടും നുണഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തും.

(എന്റെ പേടിസ്വപ്നമായി കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ചിറ്റപ്പന്‍ ചിലപ്പോള്‍ പൊട്ടിവീണപോലെ തകഴിയാത്രയ്കെത്തും. ഭാസ്കരന്റെ കയ്യില്‍ നിന്നുംകഴുക്കോല് വാങ്ങി തോന്നിയപോലെ വള്ളമൂന്നുക, വള്ളം
കുലുക്കുക എന്നീ കലാപരിപാടികളാണ് ചിറ്റപ്പന്. കരഞ്ഞു വശംകെട്ടായിരിക്കും ആ തവണ ഞങ്ങള്‍ കുട്ടികള്‍തിരിച്ചെത്തുക) .

അതുകഴിഞ്ഞാല്‍ ഭാസ്കരനെ കാണുക പറമ്പിലും പാടത്തുമാണ്. ഒരു ചുട്ടിത്തോര്‍ത്തുമുടുത്ത് തെങ്ങിനു തടമെടുക്കുന്ന വലിയ തൂമ്പയും തോളില്‍ വെച്ച് ഭാസ്കരന്‍ വരും. വലിയ തൂമ്പയില്‍ മണ്ണ് കോരി നിമിഷങ്ങള്‍ക്കകം തെങ്ങുകള്‍ക്കെല്ലാം തടമെടുത്ത് ശീമക്കൊന്നപ്പത്തലും വെട്ടിയിട്ടാല്‍ പിന്നെ വിറകുകീറലാണ്. പ്ലാവും മാവും പറങ്കിമാവുമൊക്കെ ഭാസ്കരന്റെ
കോടാലിത്തലപ്പിന്നടിയില്‍ ഞെരിയും. അടുത്തെങ്ങാനും ചെന്നു നിന്നാല്‍ ‘മക്കളങ്ങു മാറിനിന്നോ വിറകിന്‍ ചീളുവന്നു കണ്ണില്‍ കൊള്ളും‘ എന്നു പറഞ്ഞ് ദൂരെ മാറ്റിനിര്‍ത്തും. പാടത്തെ വിത്തിടീലിന് കലപ്പപിടിക്കാനും , കുളം തേകാനുമൊക്കെ ഭാസ്കരനില്ലാതെ ഒരു തവണപോലും കടന്നുപോയിട്ടില്ല. ഞാന്‍ വിവാഹിതയായി പോന്നസമയത്തോടെ പ്രായം ഭാസ്കരനെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കണം. ശാരീരികാധ്വാനം ഏറെയുള്ള പണികള്‍ നിര്‍ത്തി കടവില്‍ കടത്തുവള്ളം തുഴയുന്ന പണിയിലായിരുന്നു പിന്നീട് എന്നു അമ്മ പറഞ്ഞു. മൂത്തമകന്‍ ഒരപകടത്തില്‍പ്പെട്ട് ഗള്‍ഫില്‍ വെച്ചു മരിച്ചതും കുടുംബത്തിലെ മറ്റുചില ദുരന്തങ്ങളും ആ മനുഷ്യനെ ഇനി തിരിച്ചുകേറാനാകാത്ത വ്യഥയുടെ കയത്തിലാക്കിയിരിക്കണം.അല്ലെങ്കില്‍ എന്നോടൊരു മറുപടിപറയാതെ ഭാസ്കരന്‍ ഒരിക്കലും നടന്നു മറയുകയില്ല.

മമ്മൂട്ടിക്ക് വയസ്സാകില്ല!

മമ്മൂട്ടിക്ക് വയസ്സാകില്ല !

ഇന്നുച്ചക്കു മഴയത്തൊരു നഗരപ്രദക്ഷിണം വച്ചുവന്ന് ഒന്നും ചെയ്യാനില്ലാതെ ഇരിക്കയായിരുന്നു. എന്നല്‍ റ്റീവിയില്‍ വല്ലതും കാണാന്‍
കൊള്ളാവുന്നതുണ്ടോന്നു നോക്കാം എന്നു കരുതി ചാനലുകള്‍ മാറ്റി മാറ്റി നോക്കി. ന്യൂസ് ചാനലുകളില്‍ ആകെ 20-20 മാത്രം. ശനിയാഴ്ചയാണല്ലൊ പടം എന്തേലുമുണ്ടോ എന്നു നോക്കിച്ചെന്നപ്പോ നമ്മുടെ സൂര്യഭഗവാന്റെ ചാനലില്‍ ആണെന്നു തോന്നുന്നു നമ്മുടെ മെഗാസ്റ്റാര്‍ ഒരു കാക്കിവേഷവും കോളറിലൊരു കൈലേസും തിരുകിവെച്ച വേഷത്തില്‍ ഒരു സീനില്‍ അദ്ദേഹത്തിന്റെ അമ്മയായി
അഭിനയിക്കുന്ന നടിയോട് സംസാരിക്കുകയാണ്. അമ്മ പപ്പടം കാച്ചുകയാണ്. മുഖം കാണാന്‍ വയ്യ. തലയില്‍ തട്ടമൊക്കെ ഇട്ട് മുസ്ലിം വേഷമാണ്.

മെഗാസ്റ്റാറിന്റെ ഡയലോഗ് കേട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയുടെ മുഖത്തേക്ക് കാമറചെല്ലുന്നു. ദൈവമേ! ഞാന്‍ ഞെട്ടിപ്പോയി! ഇതു നമ്മുടെ ബിന്ദുപണിക്കരല്ലേ? ബിന്ദുപണിക്കര്‍ മെഗാസ്റ്റാറിന്റെ അമ്മയായോ? (കുറച്ചു കഴിഞ്ഞ് പരസ്യത്തിന്റെ ഇടവേളയില്‍ മനസ്സിലായി മമ്മൂട്ടിയുടെ ബസ് കണ്ടക്റ്റര്‍ എന്ന പടമാണതെന്ന്.)

ഓര്‍മ്മകള്‍ പലവര്‍ഷങ്ങള്‍ പിന്നിലേക്കു മറക്കുമ്പോള്‍ കണ്ടു മടുക്കാത്ത ഒരു പടം നമുക്കോര്‍മ്മവരുന്നില്ലേ? അതേ നമ്മുടെ കൊച്ചിന്‍ ഹനീഫയുടെ ‘വാത്സല്യം’തന്നെ. മ്മടെ മേലേടത്ത് രാഘവന്‍ നായരേം കുടുംബത്തിനേം മറക്കാനൊക്കുമോ? എത്ര വര്‍ഷങ്ങളായി മേലേടത്ത് രാഘവന്‍ നായര്‍ മാതൃകാ കുടുംബസ്ഥനായി നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്നു. രാഘവന്‍ നായരുടെ
കുട്ടമ്മാമടെ കതിരുപോലിരുന്ന മകളേം ഓര്‍മ്മയില്ലേ? അതേ നമ്മടെ ബിന്ദു പണിക്കര്‍ അനശ്വരയാക്കിയ ആ കുട്ടി തന്നെ. മമ്മൂട്ടിയുടെ രാഘവന്‍ നായര്‍ സ്വന്തം പെങ്ങള്‍ക്കുവേണ്ടി പറഞ്ഞുവെച്ചിരുന്ന ചെറുക്കന് കല്യാണം കഴിച്ച് കൊടുത്തയച്ച ആ കുട്ടി 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ (വാത്സല്യം ഇറങ്ങിയത് 1993 ല്‍, ബസ് കണ്ടക്ടര്‍ 2005) മെഗാസ്റ്റാറിന്റെ അമ്മയാകാനുള്ള കോലമായി!
കഷ്ടം. ഞങ്ങളുടെ തൊഴില്‍ അഭിനയമാണ്, കഥാപാത്രത്തെയാണ് നോക്കുന്നത് എന്നൊക്കെ നടീനടന്മാര്‍ക്കു പറയാമെങ്കിലും ഓരോ കഥാപാത്രത്തേയും നെഞ്ചിലേറ്റി നടക്കുന്ന പ്രേക്ഷകന്റെ മനസ്സിനെയും വികാരങ്ങളേയും കൂടി ഒന്നാലോചിക്കണേ!
അല്ല മമ്മൂക്കാ അഭിനയം നിര്‍ത്തുന്നതിനു(!) മുന്‍പേ കുടുംബസ്ഥനായ ഒരു കഥാപാത്രത്തെയെങ്കിലും ഉടനേയെങ്ങാനും കാണാന്‍ പറ്റുമോ? അതോ ഇനിയും കല്യാണാലോചനാ സീനുകളും പ്രണയ രംഗങ്ങളും കാണേണ്ടിവരുമോ? ഈശ്വരോ രക്ഷതു!
ആള്‍ക്കൂട്ടത്തില്‍ തനിയെ യും, അനുബന്ധവും വടക്കന്‍ വീരഗാഥയും അഴകിയ രാവണനുമൊക്കെ ഇപ്പോളും ഒറ്റയിരുപ്പിനു കാണുന്ന ഒരുവളാണിതു പറയുന്നെ. എന്നുകൂടി പറയാന്‍ ആഗ്രഹിക്കുന്നു.

തീയറ്ററുകളില്‍ പോയി സിനിമകാണാനുള്ള ധൈര്യം ഇല്ലാ‍ത്ത കൊണ്ട് പലസിനിമകളും കാണാറില്ല. 2005 ലെ ബസ് കണ്ടക്റ്റരെ ഇപ്പോള്‍ കാണാനിടയായതും അക്കാരണത്താല്‍ തന്നെ. ചാനലുകാരുടെ ഔദാര്യത്തില്‍ വല്ലതും കാണുമ്പോളാണ് ഈ
വിധക്കാഴ്ച്ചകളും! കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാതിരിക്കാനുള്ള തീരുമാനം നല്ലതു തന്നെ, എന്ന് പല ചാനല്‍ സിനിമകളും കാണുമ്പോള്‍ തോന്നുന്നു.

മഴയില്‍ ..

മഴയില്‍ ..

വ്യാഴാഴ്ച രാത്രി മഴപെയ്യാന്‍ ഭാവമുണ്ടെന്നു തോന്നിയെങ്കിലും ഞാന്‍ ഉറങ്ങുന്നതു വരെ മഴ ഇല്ലായിരുന്നു. തകഴിയുടെ ഏണിപ്പടികളില്‍ കെട്ടു പിണഞ്ഞു കിടക്കുകയാണ് കുറച്ചു ദിവസമായി. വായിച്ചിട്ടു നീങ്ങുന്നേ ഇല്ല.
കുറേ രാജഭരണക്കാലത്തെ രാഷ്ട്രീയ സംഭവങ്ങള്‍ വിസ്തരിച്ചെഴുതിയിട്ടുണ്ട് അതില്‍, എങ്കിലും ഒരു പേജും വിടാതെ തന്നെ വായിക്കുന്നു. പറഞ്ഞുവന്നതു വ്യാഴാഴ്ച രാത്രിയെപ്പറ്റിയാണ്, ഞാന്‍ വായിച്ച് മയങ്ങിപ്പോയി. ഒന്നരമണിആയിക്കാണുമെന്നു തോന്നുന്നു, പെട്ടന്നു ഒരു ഇടിവെട്ടു കേട്ടാണ് ഉണര്‍ന്നത്. സാധാരണ എനിക്കു പേടിയൊന്നും
ഉണ്ടാകാത്തതാണ്. അന്നെന്താണെന്നറിയില്ല, വല്ലാത്തൊരു പേടി വന്നങ്ങു പൊതിഞ്ഞു. ഒറ്റക്കാണെന്നൊരു തിരിച്ചറിവോ എന്താണെന്നറിയില്ല, വീണ്ടും ഭയങ്കര മിന്നലും ഇടിവെട്ടും കനത്തമഴയും. മിന്നലെന്നു പറഞ്ഞാല്‍ തീപോലത്തെ
മിന്നല്‍ മുറിക്കുള്ളിലേക്ക് കടന്നു വന്ന് നാക്കു നീട്ടി പേടിപ്പിക്കുന്നു. എണീറ്റ് മക്കളെ വിളിക്കാമെന്നു കരുതി അവരുടെ
മുറിയില്‍ ചെന്നപ്പോള്‍ രണ്ടും നല്ല പൂണ്ട ഉറക്കം. തീപിടിച്ചാലും രണ്ടും അറിയില്ല. ഒരു തരത്തില്‍ ഒരാളെ എണീപ്പിച്ചു. അവനോടുപറഞ്ഞു ഇടിവെട്ടുന്നു അമ്മേടെ മുറിയില്‍ വന്നു കിടക്കണൊ എന്ന്. അവന്‍ പറഞ്ഞു amma we hv grown up, we r not afraid of lightning and thunder anymore, u dont worry go and sleep ' എന്ന്. ശരിക്കും എനിക്കാണു പേടി എന്നും ഒറ്റക്കിരിക്കാന്‍ വയ്യ എന്നും അവനോട് എങ്ങനെ പറയാനാണ്! അന്നു രാത്രി
പിന്നെ ഞാന്‍ ഉറങ്ങിയില്ല. പേടിച്ചിട്ടല്ല, ആരും ഇല്ലാത്ത ഒരവസ്ഥയാണെന്ന തിരിച്ചറിവില്‍. നേരം വെളുക്കുന്നതുവരെ കനത്ത മഴയായിരുന്നു. ആ ശബ്ദവും കേട്ടുകൊണ്ട് കര്‍ട്ടന്‍ മാറ്റിയിട്ട് കിടന്നു. മഴ എന്നെ ഉറക്കാന്‍ നോക്കുന്നപോലെ കുറെ പാടി. ഞാന്‍ വാശിക്കാരിയായ കുഞ്ഞിനെപ്പോലെ കണ്ണടക്കാതെ മഴയെത്തന്നെ നോക്കിക്കിടന്നു. നേരം വെളുത്തപ്പോള്‍ മഴപോയി.
തണുപ്പ് കുറച്ചുനേരം കൂടി പുതപ്പിനുവെളിയിലും മുറിയുടെ മൂലകളിലും തങ്ങിനിന്ന ശേഷം മഴയെത്തിരക്കിപ്പോയി.

വിരതി

THURSDAY, JUNE 11, 2009

വിരതി

അണച്ച കത്തിമുനയുടെ തീക്ഷ്ണതയില്‍
ഉള്ളിമുറിയും പോലെ
എന്റെ മാംസത്തിന്റെ മൃദുലതയിലാഴ്ന്നിറങ്ങി
അലിയാന്‍

നൂറ്റിയിരുപത് കിലോമീറ്റര്‍ വേഗതയ്ക്കുമുന്നില്‍
പെറ്റ്രോള്‍ ലോറിയുടെ പിന്നിലൊരു ചിരിയുമായി.
കടലാസുപോലെ കത്തിയമരാന്‍ ക്ഷണിച്ച്

പൊള്ളുന്ന ദേഹത്തിന് കുളിര്‍വിശറി നീട്ടുന്ന
അരിവാര്‍ത്ത വെള്ളത്തിന്റെ ചൂട്

പാലത്തിന്റെ തകര്‍ന്ന കൈവരിപ്പാടില്‍
നീലിച്ച ഇരുളിലേക്കാണ്ടിറങ്ങാന്‍,
ഓളത്തില്‍ കാലം പോലെയലയാന്‍ വിളിച്ച്

ഇപ്പോള്‍...
തലയിണക്കടിയിലെ കുഞ്ഞുചെപ്പിന്റെ
തടവില്‍ അവന്‍ ...
കയ്യെത്തിയാല്‍ ആശ്ലേഷിച്ചോമനിക്കാന്‍
ക്ഷണം കാത്ത്.

പുനര്‍ജ്ജനി

SUNDAY, JUNE 14, 2009

പുനര്‍ജ്ജനി

നഗരത്തില്‍ നിന്നു ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു മുങ്ങല്‍. ചെന്നുപെട്ടത് പൊട്ടിവീണപോലെ മുന്നില്‍ വന്ന ഒരു ഗ്രാമത്തിലും. ഹാ എന്തൊരു സമാധാനം.



മഴപെയ്യാനൊരുങ്ങിനില്‍ക്കുന്ന മാ‍നം. ഏകാന്തതയില്‍ മഴകാത്തിരിക്കുന്ന പോലെ ഒരു കാക്കത്തമ്പുരാട്ടി. കറുത്ത മണവാട്ടിയെക്കണ്ടിട്ടും ഒരുപാടുകാലമായിരുന്നു. ‘മണവാളനെന്താണ് സമ്മാനം‘ എന്നു ചോദിച്ചില്ല അവള്‍ പറന്നു പോയാലോ?





പാടങ്ങള്‍ക്ക് ശോണഛവി പടര്‍ത്തി ഇഷ്ടികക്കളങ്ങള്‍. പാടങ്ങള്‍ രക്തം നഷ്ടപ്പെട്ട് മരിക്കുകയാണോ?




ഒരുക്കിയിട്ട നിലം. ഇവിടെ വിത്തുപാകി ഞാറാക്കാനാണെന്നു തോന്നുന്നു. അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച.



കിളിര്‍ത്തു നില്‍ക്കുന്ന ഞാറും, ഒരുക്കിയിട്ട പാടവും, പാടത്തിനക്കരെ വീടും. ഏതോ കഥയില്‍ നിന്നിറങ്ങി വന്നപോലെ.




ഈ മണ്ണ് നമുക്കെന്തെല്ലാം തരുന്നു? പണിയെടുത്താല്‍ പൊന്നു വിളയിക്കാം. നിറകുടവുമായി ദാഹമകറ്റാന്‍ കല്പവൃക്ഷങ്ങളും. എങ്കിലും.......കണ്ണെത്താദൂരെ നമ്മള്‍ അവളുടെ ഹൃദയം പിളര്‍ന്നു ചോര കുടിക്കുന്നോ?



ഗ്രാമത്തിന്റെ വിശുദ്ധിയുമായി ക്ഷേത്രം. അകത്തേക്ക് തല്‍ക്കാലം പ്രവേശനമില്ല.


കല്ലുകെട്ടി സംരക്ഷിച്ചിരിക്കുന്ന അമ്പലക്കുളം.


അമ്പലത്തില്‍ പിച്ചളത്തകിടുപാകാന്‍ തകിടടിക്കുന്ന തമിഴ് നാട്ടുകാരന്‍ കൊല്ലനും കൊല്ലന്റെ ആലയും.



പ്രിയഗ്രാമമേ, നഗരത്തിരക്കില്‍ നിന്ന് രക്ഷപ്പെട്ട് ചിലരെങ്കിലും പഴയ നിഴല്‍പ്പാടുകള്‍ അന്വേഷിച്ച് നിന്നെത്തിരഞ്ഞു വന്നേക്കാം. അവര്‍ക്കായി ഒരിളന്നീരും ഇത്തിരി തണലും ബാക്കി വയ്ക്കുക. മഴ പെയ്യാന്‍ തുടങ്ങുന്ന ഈ വൈകുന്നേരം നിന്നില്‍ ഞാനെന്റെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ച് ഇനിയൊരിക്കല്‍ കൂടി കാണാമെന്ന പ്രതീക്ഷയില്‍ വിട ചോദിക്കട്ടെ ........

കഥ ഭാര്‍ഗ്ഗവീയം

MONDAY, JUNE 15, 2009

കഥ ഭാര്‍ഗ്ഗവീയം

മഴ ഒഴിഞ്ഞു നില്‍ക്കുകയാണ്. വീണ്ടും പെയ്തു നിറയാനാകും. അപ്പോഴേക്കും വേറൊരു കഥ പറയാം.

ഒരു പേരിലെന്തിരിക്കുന്നു? പേരിലല്ലേ എല്ലാമിരിക്കുന്നത് അല്ലേ? കഥ കേട്ടോളൂ.

അങ്ങനെ സുന്ദരിയായ പുഴ നിറഞ്ഞൊഴുകുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു സ്റ്റേഷനറിക്കട തുടങ്ങി. ആകെപ്പാടെ അരി ഉപ്പു മുളക് പഞ്ചസാര കിട്ടുന്ന ഗോപിച്ചേട്ടന്റെ കടയും പിന്നെ കടവിലും തെക്കോട്ടുള്ള വഴിയില്‍ അവിടവിടെ
മൂടിപ്പുതച്ചിരിക്കുന്ന ചിന്ന പെട്ടിക്കടകളും മാത്രേ ഞങ്ങടെ നാട്ടിലുണ്ടായിരുന്നുള്ളു. ഒരു മുപ്പത്തഞ്ച് വര്‍ഷം മുന്നേ ആണേ. ഇപ്പഴല്ല. ആരാ കടതുടങ്ങിയത്? നമ്മുടെ ഭാര്‍ഗ്ഗവന്‍ ചേട്ടന്‍. തന്നെന്നേ, ‘നിത്യ ഗര്‍ഭിണി’ എന്ന ഓമനപ്പേരിട്ട് നാട്ടുകാര്‍ സ്നേഹഅപൂര്‍വ്വം വിളിക്കുന്ന നമ്മുടെ ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടന്‍ തന്നെ. പേറ്റെന്റഡ്
കുടവയറാണ്. അതുകൊണ്ടു തന്നെ അഭിമാനപൂര്‍വ്വം അതു പ്രദര്‍ശിപ്പിച്ച് ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ പകല്‍ മുഴുവന്‍ കടയില്‍ വിലസുകയും വൈകുന്നേരങ്ങളില്‍ കടവിലുള്ള കള്ളുഷാപ്പില്‍ പോയി അരുമക്കുടവയറിന് ആരോഗ്യപരിപാലനം നടത്തുകയും ചെയ്തു പോന്നു. പിള്ളച്ചേട്ടന്റെ കടയുടെ തിണ്ണ നാടിന്റെ സാംസ്കാരിക തലസ്ഥാനമായി പരിലസിച്ചു. അതവിടെ നില്‍ക്കട്ടെ.

ദേ ആ പോകുന്ന ആളെക്കണ്ടോ? നല്ല ഉയരം, സാമാന്യം വണ്ണം, ഇരുനിറം, കൊമ്പന്‍ മീശ, മടക്കിക്കുത്തിയ കൈലി, എണ്ണപുരട്ടി പിന്നിലേക്ക് ചീകിവെച്ച മുടി, ചുവന്ന കണ്ണുകള്‍ (പുള്ളി എപ്പോളും ഫിറ്റാണ്, അണ്‍ഫിറ്റല്ല). കിണറുകള്‍ വാര്‍ക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് വളയങ്ങള്‍ അടുക്കിവെച്ച ഉന്തുവണ്ടി തള്ളുന്ന ചെക്കന്റെ കൂടെ നെഞ്ചും വിരിച്ചു നടക്കുന്ന ആ ആള്‍ ആണ് ‘കിണറു ഭാര്‍ഗ്ഗവന്‍’. കല്ലുകെട്ടിച്ച കിണറുകള്‍ക്കു പകരം വാര്‍ത്ത കിണറുകള്‍ വന്നുതുടങ്ങിയ കാലത്ത് നാട്ടില്‍ ആ പണി സധൈര്യം ഏറ്റെടുത്തു നടത്തിയ ഭാര്‍ഗ്ഗവനെ നാട്ടുകാര്‍ ‘കിണറു ഭാര്‍ഗ്ഗവന്‍‘ എന്നല്ലാതെ വേറെന്തു വിളിക്കും?

ഭാര്‍ഗ്ഗവന്‍ പിള്ളച്ചേട്ടന്‍ , ഒന്നാംതരം നായര്‍ തറവാട്ടിലെ ഒന്നാംതരം നായര്‍. . കിണറു ഭാര്‍ഗ്ഗവനോ? അതും ഒന്നാംതരം ഈഴവകുടുംബത്തിലെ ഒന്നാംതരം ഈഴവന്‍. . ഉറ്റകൂട്ടുകാര്‍. സമുദായസൌഹാര്‍ദ്ദത്തിന്റെ പര്യായങ്ങള്‍.
വൈകുന്നേരങ്ങളില്‍ കുട്ടപ്പന്റെ ഷാപ്പിലെ സംഗീതക്കച്ചേരിയുടെ ഒന്നാം അമരക്കാര്‍. ഭാര്‍ഗ്ഗവരാമന്മാര്‍.

പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെ നാട് രാവിലെ ഉണരുകയും വൈകുന്നേരം കള്ളടിച്ചു മയങ്ങുകയും ചെയ്തിരുന്ന കാലം. അമ്പലത്തില്‍ ഉത്സവം വരുന്നു. പത്തു ദിവസമാണ് ഉത്സവം. വിഷുവിനു കൊടികയറിയാല്‍ പത്താമുദയം വരെ ഉല്ലാസപ്പൂത്തിരികളാണ്. അപ്പോള്‍ നാട് വൈകുന്നേരം ഉണരുകയും രാത്രി ഉഴുവന്‍ കള്ളടിച്ച് വെളുപ്പാന്‍ കാലങ്ങളില്‍ മയങ്ങുകയും ചെയ്യും. ഉത്സവം നടത്തിപ്പിന് ഭാര്‍ഗ്ഗവരാമന്മാര്‍ക്കു പോകാതിരിക്കാന്‍ പറ്റുമോ? കടതുറക്കലിനും കിണറു കുത്തലിനുമൊക്കെ തല്‍ക്കാലം ഹോളിഡേ നല്‍കുന്നു. സംഗീതക്കച്ചേരി കേള്‍ക്കുന്നു, നാടകം കാണുന്നു, ബാലെ ആസ്വദിക്കുന്നു, ആകെപ്പാടെ ഉത്സവകാലം ഉല്ലാസകാലം തന്നെ.

ഒരു രാത്രി അഞ്ചാം ഉത്സവത്തിന്റെ ബാലേ കണ്ട ക്ഷീണം മാറ്റാന്‍ ഒന്നുകൂടി മിനുങ്ങി നമ്മുടെ ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടനും കിണറുഭാര്‍ഗ്ഗവനും കൂടെ ഇരുമെയ്യാണെങ്കിലും ഒരൊറ്റക്കരളാണെന്ന അദ്വൈതവാക്യം സാര്‍ഥകമാക്കുന്ന മട്ടില്‍ ഒരു സൈക്കിളില്‍ വരികയാണ്. സമയം വെളുപ്പിനെ ഏതാണ്ട് നാലുമണിയോടടുത്ത്. തലക്കകത്തും ആകാശത്തും നിലാവായതുകൊണ്ട് സൈക്കിളിനെന്തിനാ ലൈറ്റ്? പിന്നെ ബാലന്‍സാണെങ്കില്‍ സര്‍ക്കസ്സുകാര്‍ തോറ്റുപോകും. അങ്ങനെ വരുന്ന സമയത്തിങ്കല്‍ ദേ മുന്നിലൊരു യമകിങ്കരന്‍ നില്‍ക്കുന്നു. തലയിലൊരു കിരീടം, കയ്യിലൊരു കുടുക്കിട്ട കയറാണോ? നിലാവിനു പിന്തിരിഞ്ഞു നില്‍ക്കുന്നകൊണ്ട് മുഖം കാണുന്നില്ല. ആകെപ്പാടെയൊരു ഇരുണ്ട കാക്കിനിറം. നോക്കിയപ്പോഴല്ലെ കാണുന്നെ. ബീറ്റ് പോലീസ് ആണ്. കയ്യില്‍ ലാത്തി. ഉത്സവകാലത്തെ ക്രമസമാധാനനില പരിശോധിക്കാന്‍ ജാഗരൂകനായി നില്‍പ്പാണ്. പോലീസ് കൈകാണിക്കുന്നു. സൈക്കിള്‍ ദേ ദേ ദേ പോയി പോയില്ലാന്നു പറഞ്ഞു നില്‍ക്കുന്നു.

‘ഇറങ്ങടാ’ പോലീസേമാന്‍.

രണ്ടുപേരും കല്‍പ്പന അനുസരിക്കുന്നു. മുണ്ടു തപ്പിപ്പിടിച്ച് ഒരു വിധം ഉടുക്കുന്നു. സൈക്കിള്‍ രണ്ടുപേരേയും ഒരുവിധം ബാലന്‍സില്‍ നില്‍ക്കാന്‍ സഹായിക്കുന്നു.

‘മ്? എവിടെപ്പോയേച്ചാ? ‘ പോലീസ്.

‘ഉല്‍ഷവം ....‘ പിള്ളച്ചേട്ടനാണ്.

‘സൈക്കിളിന്റെ ലൈറ്റ് എന്തിയേടാ?’ പോലീസ്. രണ്ടുപേരും അപ്പോള്‍ മാത്രം അറിഞ്ഞ ഒരു കാര്യം പോലെ ‘അമ്പട കള്ളാ’ എന്നമട്ടില്‍ സൈക്കിളിന്റെ മുഖത്തേക്ക് കുനിഞ്ഞു നോക്കുന്നു. സൈക്കിള്‍ മൈന്‍ഡ് ചെയ്യുന്നില്ല.

‘ചോദിച്ചതു കേട്ടില്ലിയോടാ?’ സ്ഥിരം ഡയലോഗ്.

‘അത്.. അത്...നിലാവ്..’ കിണറു കോണ്ട്രാക്റ്റര്‍.

‘നിന്റെ ഒരു നിലാവ്. നിന്റെ പേരെന്തുവാടാ?‘ ഏമാന്‍ മീശപിരിക്കുന്നു.

‘ഭാര്‍ഗ്ഗവന്‍’ കോണ്ട്രാക്റ്റര്‍ ഒന്നു താണു തൊഴുതു. നില കിട്ടുന്നില്ല.

‘മ്, നിന്റെയോ?’

‘ഭാര്‍ഗ്ഗവന്‍’ പിള്ളച്ചേട്ടന്‍ ഭവ്യതയോടെ.

‘എങ്ങനെ? എങ്ങനേ? നിന്റെ പെരു ഭാര്‍ഗ്ഗവന്‍, എവന്റേം പേരു ഭാര്‍ഗ്ഗവന്‍, കൊള്ളാമല്ലോ. പോലീസിനെ കളിയാക്കുന്നോടാ?’ ഏമാന്റെ ലാത്തി പിള്ളച്ചേട്ടന്റെ കുടവയറിനൊരു ചുടുചുംബനം. പിള്ളച്ചേട്ടനൊരു മൂത്രശങ്ക.

ഏമാന്‍ വീണ്ടും കോണ്ട്രാക്റ്ററോട്, ‘സത്യം പറയടാ, നിന്റെ പേരെന്താ?’

‘ഭാര്‍ഗ്ഗവന്‍’

‘എവന്റെയോ?’

‘ഭാര്‍ഗ്ഗവന്‍’. ഒറ്റയടിക്കു ആകാശത്തെ നക്ഷത്രകിന്നരന്മാരെല്ലാം താഴെവന്നു നൃത്തം വയ്ക്കുന്നപോലെ. ഏമാന്‍ നിന്നു വിറച്ചു. കോണ്ട്രാക്ടര്‍ നിന്നു കറങ്ങി.

‘ങാഹാ, ഭാര്‍ഗ്ഗവനും ഭാര്‍ഗ്ഗവനും, കൊള്ളാമല്ലോ. അപ്പോ രണ്ടും കൂടെ ചേര്‍ന്നോണ്ട് പോലീസിനെ കളിപ്പിക്കുവാ അല്ലേടാ?’

ഈ രംഗം തുടരുമ്പോള്‍ ഉത്സവം കഴിഞ്ഞ് വരുന്ന ചില നാട്ടുകാര്‍ കാണുകയും രണ്ടുപേരെയും രക്ഷിക്കുകയും പോലീസിനെ കാര്യം പറഞ്ഞു മനസ്സിലാക്കി വിടുകയും ചെയ്യുന്നു. അങ്ങനെ ഭാര്‍ഗ്ഗവരാമന്മാരുടെ വീരസാഹസ ചരിത്രത്തിലെ ഒരേടു കൂടിത്തീരുന്നു. നാട്ടുകാര്‍ ഹൃദയപൂര്‍വ്വം ഒരുഡോസ് ചിരി കൂടി ആസ്വദിച്ചകത്താക്കുന്നു.

ചിരിപ്പിച്ച് ചിരിപ്പിച്ച് ഭാര്‍ഗ്ഗവന്‍ പിള്ളച്ചേട്ടന്‍ മറ്റുള്ളവര്‍ക്കു ഭാരമാകതിരിക്കാന്‍ ഒരു കുപ്പി വിഷത്തില്‍ അവസാന അധ്യായം എഴുതിത്തീര്‍ത്തു. കിണറു ഭാര്‍ഗ്ഗവന്‍ കറുത്ത മുടിക്കുപകരം വെളുത്ത മുടി എണ്ണപുരട്ടി പിന്നിലേക്കു ചീകിവെയ്ക്കുന്നു. ഉന്തുവണ്ടി പോയി. ടെമ്പോ വന്നു.

ഭാര്‍ഗ്ഗവന്‍പിള്ളച്ചേട്ടന്റെ പൂട്ടിയിട്ട കട ഗ്രാമം അടച്ചുപിടിച്ച കണ്ണുപോലെ.

കാഴ്ചകള്‍ ഇപ്പോള്‍ കുറവാണ്.

തിരക്ക്

WEDNESDAY, JULY 1, 2009

തിരക്ക്

വിളക്കുമരത്തിന്റെ നിഴലില്‍
വിര്‍ജീനിയ വുള്‍ഫ്

വിളര്‍ത്ത ചുണ്ടിലെ തണുത്ത പുഞ്ചിരി.
പാദമുദ്രകള്‍ തിരകളില്‍ മായുന്നു.

മരണം മായ്ക്കുന്ന ജീവിതം പോലെ.
അനന്തം , നിതാന്തം.

മറയുന്ന സൂര്യന്റെ ചോര
ഈമ്പിയെടുത്ത കടല്‍

തിളയ്ക്കുന്നു, മദിക്കുന്നു.
മായ്ക്കാന്‍ പാദമുദ്രകള്‍ തിരയുന്നു.

ഞാനും നടക്കട്ടെ
വിര്‍ജീനിയാ നിന്നോടൊപ്പം.

അഭിനവ നഷ്ടബോധം

WEDNESDAY, JULY 1, 2009

അഭിനവ നഷ്ടബോധം

ഹൃദയമില്ലാത്തവളെന്ന് നീ വിളിച്ചു.
രക്തമില്ലാത്തവളെന്നും.

ചുവന്ന റോസാപുഷ്പങ്ങള്‍ വരയ്ക്കാനെടുത്ത
തൂലിക നീട്ടുന്നു.

ഒരുതുള്ളി ചായമെങ്കിലുമിരിക്കട്ടെ
ആ ഹൃദയത്തില്‍.
നീ ചിരിച്ചു.

.....................
......................

നിന്റെ ചായത്തട്ടില്‍
റോസാപുഷ്പങ്ങള്‍ക്ക് നിറം കൊടുക്കാന്‍ വിങ്ങുന്നത്
എന്റെ ഹൃദയം പിഴിഞ്ഞ രക്തമാണ്.

അഴികളുടെ ഉള്ളറിയാത്തവര്‍ക്ക്

WEDNESDAY, JULY 1, 2009

അഴികളുടെ ഉള്ളറിയാത്തവര്‍ക്ക്

എന്റെ കണ്ണുകള്‍ തിരിച്ചുതരൂ
ഞാന്‍ കാണട്ടെ.

എന്റെ കാതുകള്‍ തിരിച്ചുതരൂ
ഞാന്‍ കേള്‍ക്കട്ടെ.

എന്റെ മനസ്സ് തിരിച്ചുതരൂ
ഞാന്‍ അറിയട്ടെ.

എന്റെ ഹൃദയം തിരിച്ചുതരൂ
ഞാന്‍ പ്രണയിക്കട്ടെ.

എന്റെ ആത്മാവ് തിരിച്ചുതരൂ
ഞാന്‍ വേദനിക്കട്ടെ.

പാത്തൂട്ടി ഉമ്മ

MONDAY, APRIL 12, 2010

പാത്തൂട്ടി ഉമ്മ

ഇന്നലെ ആരോഗ്യപരമായ കാരണങ്ങളാല്‍നാട്ടിലെത്തിയതാണ്. വണ്ടിയോടിക്കല്‍നിരോധിച്ചിരിക്കുന്നതുകൊണ്ട് പുറത്തിറങ്ങണമെങ്കില്‍ആട്ടോറിക്ഷ വിളിക്കാതെ രക്ഷയില്ല. മോനെപ്പറഞ്ഞുവിട്ട് ആട്ടോ വിളിപ്പിച്ചപ്പോള്‍വന്നത് കുറച്ചു നാള്‍മുന്‍പ് കണ്ടുമറന്ന ഒരു മുഖം. എങ്കിലും വേഗം ആളെപ്പിടികിട്ടി. കബീര്‍. മെലിഞ്ഞുനീണ്ട് ഒരല്പം മുന്നോട്ടു വളഞ്ഞ് നടക്കുന്ന കബീര്‍. മുഖത്ത് ഒന്നാംതരം ഇസ്ലാം താടി. നെറ്റിയില്‍നിസ്കാരത്തഴമ്പ്. എന്റെ അയല്‍ക്കാരനാണ്.കുറെനാള്‍ ഗള്‍ഫിലായിരുന്നു. അവിടെ നിന്ന് നാട്ടില്‍ തിരിച്ചു വന്ന് ഇപ്പോള്‍ ആട്ടോ ഓടിക്കുന്നു. കബീറിന് ഒരു സഹോദരനുണ്ട് നയിസ്. മെലിഞ്ഞ് ഒരല്പം അകത്തോട്ട് വളഞ്ഞുള്ള ശരീരപ്രകൃതിതന്നെയാണ് നയിസിനും.തപാല്‍ വകുപ്പിലെന്തോ ചെറിയ ജോലിയാണ്. നയിസിനെക്കണ്ടിട്ടും നളേറെയായിരിക്കുന്നു.

ആട്ടോയിലിരുന്നപ്പോള്‍ കുറച്ച് നാട്ടുവിശേഷം ചോദിക്കാമെന്നു വച്ചു, ഉമ്മ എന്തു പറയുന്നു എന്ന് എന്റെ ചോദ്യത്തിന് കബീര്‍ ഒരു നിമിഷം മൌനമാചരിച്ചു. എന്നിട്ട് പറഞ്ഞു. ‘ഉമ്മ മരിച്ചു.’
ഞാനൊന്നു ഞെട്ടി. എന്റെ ഞെട്ടലിനുത്തരമായി കബീര്‍ വീണ്ടും പറഞ്ഞു. മൂന്നു മാസമായി. പെട്ടന്നായിരുന്നു. ഒരു ദിവസം അത്താഴമുണ്ടുകൊണ്ടിരുന്നപ്പോള്‍ തൊണ്ടയില്കുടുങ്ങിയപോലെ ഒരസ്വസ്ഥത.പെട്ടന്ന് അടുത്തുള്ള ആശുപത്രിയില്കൊണ്ടുപോയി. പിന്നെ തിരിച്ച് മയ്യത്തുകട്ടിലിലാണ് കൊണ്ടുവന്നത്.’ എനിക്കാകെ നാണക്കേട് തോന്നി. എന്റെ അയല്പക്കക്കാരി മരിച്ചത് ഞാനറിഞ്ഞിട്ടില്ല, വിളിക്കുമ്പോളൊന്നും അമ്മയും അച്ഛനും പറഞ്ഞുമില്ല. മക്കളുടെ പരീക്ഷയും ജോലിത്തിരക്കും കാരണം കഴിഞ്ഞ അഞ്ചാറുമാസങ്ങള്‍ക്കിടയ്ക്ക് ഒറ്റത്തവണയേ നാട്ടില്‍ വന്നുള്ളല്ലോ എന്നും ഓര്‍ത്തു. അമ്മൂമ്മ മരിച്ചപ്പോഴായിരുന്നു അത്. അന്ന് തിരക്കിനിടയില്മറ്റൊന്നും സംസാരിച്ചുമില്ല. വീണ്ടും നഗരത്തിരക്കില്‍ മുങ്ങി നടക്കാന്‍ തിരിച്ചെത്തുകയും ചെയ്തു.

കബീര്‍ നിശ്ശബ്ദനായി ആട്ടോ ഓടിച്ചുകൊണ്ടിരുന്നു. സ്കൂള്‍ ജംഗ്ഷനിലെ സ്പീഡ് ബ്രേക്കറും റെയില്‍‌വേ ക്രോസ്സും കടന്ന് ആട്ടോ പൊയ്ക്കൊണ്ടേയിരിക്കുകയായിരുന്നു.

ഞാന്‍ വീണ്ടും ആലോചിച്ചു, പാത്തൂട്ടി ഉമ്മ മരിച്ചു. എന്റെ അയല്‍ക്കാരി. കബീറിന്റെയും നയിസിന്റെയും ഉമ്മ. ഓര്‍മ്മവച്ച നാള്‍ മുതല്‍ പാത്തൂട്ടി ഉമ്മ ദിനചര്യയുടെ ഭാഗം പോലെ ജീവിതത്തില്‍ ഉണ്ടായിരുന്നു. വീട്ടില്‍ നിന്നിറങ്ങി പാടവരമ്പ് കടന്ന് റോഡിലേക്ക് കയറുന്ന നാട്ടുവഴിയുടെ തൊട്ടിടതുഭാഗത്താണ് പാത്തൂട്ടി ഉമ്മയുടെ വീട്. സ്കൂളില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ വരമ്പ് കടന്ന് വഴിയിലേക്ക് കടക്കുന്നതു വരെ അമ്മയുടെ കണ്ണ് പിന്നാലെ കാണും. കൈതചാഞ്ഞുനില്‍ക്കുന്ന നാട്ടുവഴി പിന്നെയും ഒരു മുപ്പതടി നടക്കണം റോഡില്‍ കയറാന്‍. പാടം കടന്നാല്‍ ഇടതുവശത്ത് പാത്തൂട്ടിഉമ്മയുടെ വീട്ടിലെ കുളം, വലതുവശത്ത് പുറമ്പോക്ക് കുളം. ഞാന്‍ കുളങ്ങള്‍ കടക്കുന്നതു വരെ ശ്വാസം പിടിച്ചു നില്‍ക്കുന്ന അമ്മയുടെ കണ്ണുകളിലെ മറയുന്ന കാഴ്ചയില്നിന്ന് പാത്തൂട്ടിഉമ്മ എന്നെ ഏറ്റെടുക്കും. റോഡില്‍ കയറുന്നതുവരെ അവ കൈപിടിച്ചുനടത്തുന്നതുപോലെ മുന്നേ നടക്കും.

എന്റെ ബാല്യകാലസ്മരണകളാണിവ. കടും പച്ച കള്ളികളുള്ള മുണ്ട് നീളന്‍ മടിയിട്ടുടുത്ത്, കടും പച്ചയില്‍ ചുവന്ന അരികുകള്‍ വച്ചുതയ്ച്ച ഉമ്മച്ചിക്കുപ്പായം. കൈനീളമുള്ള ആ കുപ്പായത്തിന്റെ കയ്യരികുകളിലെ ചുവന്ന നിറം കറിമസാലയും മഞ്ഞളും വീണ് പച്ചയാണോ മഞ്ഞയാണോ നീലയാണോ എന്നറിയാത്ത ഒരുനിറം പകര്‍ന്നുനില്‍ക്കും.ചുവപ്പ് അരികുകള്‍ മസാലക്കൂട്ടില്‍ മയങ്ങിക്കിടക്കും. തലയില്‍ മടക്കി ഞൊറിയിട്ട വെള്ളത്തട്ടം. തൊട്ടാല് ‘സില്‍ക്കുപോലെ’ തോന്നുന്ന ആ തുണി ബാല്യകാല കൌതുകങ്ങളിലെ മായാത്ത ബിംബങ്ങളിലൊന്നാണ്.

വെളുവെളുത്തു മെലിഞ്ഞ ഉമ്മയുടെ ചുണ്ടുകള്‍ക്ക് ചോരച്ചോപ്പാണ്. അതിന്റെ കാരണക്കാര്‍ നീളന്മടിയിലൊളിച്ചിരിക്കുന്ന മുറുക്കാന്‍പൊതിയിലുള്ള ചില രഹസ്യക്കാരാണ്. സാമാന്യം വലുപ്പമുള്ള പൊതിയിലെ ഉമ്മയുടെ കൂട്ടുകാര്‍ വാസനപ്പുകയില, വാസനച്ചുണ്ണാമ്പ്, സുഗന്ധപാക്ക് എന്നിവരാണ്. ഇവരെല്ലാം തന്നെ എന്റെ അമ്മൂമ്മയുടേയും കൂട്ടുകാരാണ്. ഊണുകഴിഞ്ഞ് എല്ലാരും ഉച്ചമയക്കത്തിന് കയറുന്ന വേളകളില്‍ ഉമ്മ വീട്ടില്‍ വരും. അമ്മൂമ്മയും ഉമ്മയും പടിഞ്ഞാറുവശത്തുള്ള ഇല്ലിക്കാടിനടുത്ത് പുല്പായ വിരിച്ചിരുന്ന് സുഗന്ധ മുറുക്കാന്‍ മുറുക്കും. പുകയിലയും ചുണ്ണാമ്പും പാക്കും ചേര്‍ന്ന സുഗന്ധമിശ്രണം ഉമ്മയുടെ സംഭാവനയാണെങ്കില്‍ മേമ്പൊടി ചേര്‍ക്കാന്‍ ഒന്നാംതരം തുളസിവെറ്റില നുള്ളിയെടുത്തത് അമ്മൂമ്മയുടെ വകയാണ്. വടക്കുവശത്തെ തേന്‍വരിക്കപ്ലാവില്‍ പടര്‍ത്തിയ തുളസിവെറ്റിലകള്‍ അങ്ങനെ അമ്മൂമ്മയുടേയും ഉമ്മയുടേയും വിശ്രമവേളകള്‍ ആനന്ദദായകങ്ങളാക്കും.

മുറുക്കാന്‍ പൊതിയോട് ചേര്‍ന്ന് കൊച്ചുനാണയങ്ങള്‍ കിലുങ്ങുന്ന ഒരു മുഷിഞ്ഞസഞ്ചിയുമുണ്ടാവും. ഒരു കുഞ്ഞി വട്ടം പോലെ ഒരു പൈസാത്തുട്ട്, പൂവിന്റെ ആകൃതിയില് രണ്ടുപൈസ, പഞ്ചകോണാകൃതിയില്‍ മൂന്നുപൈസ, അരികുകള്‍ മിനുക്കിമടക്കിയ അഞ്ചുപൈസാത്തുട്ടുകള്എല്ലാം ചേര്‍ന്ന് അങ്ങനെ ഉമ്മയുടെ മടിയിലൊരു കൊച്ചു കോലാഹലക്കൂട്ടം. കൂടെക്കിലുങ്ങാന്‍ കുറച്ചു പഴയ ഇരുമ്പുതാക്കോലുകളും.ചിലപ്പോ നാലണ (ഇരുപത്തഞ്ചു പൈസ) ത്തുട്ടുകള്‍ കാണും. അത് ഉമ്മ സൂക്ഷിച്ചു വയ്ക്കുന്നത് അക്കരെ അമ്പലത്തില്‍ കാണിക്ക ഇടാന്‍ തരാനാണ്. ഞങ്ങള്‍ അമ്പലത്തില്‍ പോകുമ്പോള്‍ കുളത്തിനരികെ വേലിക്കല്‍ വന്നു നില്‍ക്കും. ഇതും കൂടെ കാണിക്കയിട്ടേരെ എന്നു പറഞ്ഞ് നാലണത്തുട്ടുകള്‍ നീട്ടും.

ഉമ്മയുടെ കാതിലെ സ്വര്‍ണ്ണച്ചിറ്റുകള്‍ മറ്റൊരല്‍ഭുതമായിരുന്നു. അമ്മോ!! ചെവിക്കുട നിറച്ചും തുളകള്. അതില്‍ തിങ്ങിത്തിങ്ങി ചെറിയ സ്വര്‍ണ്ണവളയങ്ങള്. കാതില്‍ മിന്നുന്ന ചുവന്നകല്ലുവെച്ച വലിയ കമ്മല്‍. ചിലപ്പോ അതിന് താഴോട്ട് തൂങ്ങുന്ന ഒരു ജിംക്കയും കാണും. അമ്മൂമ്മ കൂടി എന്താ ചിറ്റുകള്‍ ഇടാത്തത് എന്നൊരിക്കല്‍ ഞാനൊരു മണ്ടന്‍ ചോദ്യമുയര്‍ത്തുകയും, വായനിറയെ മുറുക്കാനുമായി അമ്മൂമ്മയും ഉമ്മയും കൂടി കുലുങ്ങിച്ചിരിച്ച് എന്നെ വിഡ്ഢിയാക്കിയതും ഒരോര്‍മ്മ. ഉമ്മ പ്രായമായേപ്പിന്നെ ജിംക്കയും പോയി. ചിറ്റുകളോരോന്നും അപ്രത്യക്ഷമായി. കാതിലെ തുളകള്‍ നിറമാര്‍ന്ന ഒരു ഭൂതകാലത്തിന്റെ സാക്ഷ്യങ്ങളായി ഉമ്മയെ നോക്കിനില്‍ക്കുന്നുണ്ടാവണം. മക്കള്‍ രണ്ടുപേരും സാമ്പത്തികമായി വലിയ ഉയര്‍ച്ചയിലെത്താഞ്ഞതും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകളും കാതിലെ ചിറ്റുകളെ കാശാക്കിമാറ്റിക്കാണണം.

ഈ വിഷുക്കാലത്ത് പാത്തൂട്ടി ഉമ്മയെ ഓര്‍ക്കാന്‍ ഇപ്പറഞ്ഞവയൊന്നുമല്ല കാരണം. വിഷുവിന് വീട്ടില്‍ കണിവയ്ക്കാന്‍ കൊന്നപ്പൂ തന്നിരുന്നത് ഉമ്മയായിരുന്നു. ഉമ്മയുടെ വീട്ടിലുണ്ട് ഒരു നെടുനീളന്‍ കൊന്നമരം. കുളത്തിന്റെ കരയിലാണത്. കുളത്തിലെ വെള്ളത്തില്‍ പൂക്കളം തീര്‍ത്ത് നിറയെ കൊന്നപ്പൂക്കള്‍ തിങ്ങിക്കിടക്കും. മരം ഇലയില്ലാക്കൊമ്പില്‍ പൂക്കൂടകെട്ടി വിഷുവിന് പൂതേടിവരുന്ന കുട്ടികളെക്കാത്തു നില്‍ക്കും. വിഷുവിന്റെ തലേദിവസം നാട്ടിലെ ചെക്കന്മാരെല്ലാം തോട്ടിയും കെട്ടി മരത്തിനു ചോട്ടില്‍ കാണും. അതില്‍ ആദ്യം വരുന്ന ആള്‍ പറിക്കുന്ന ആദ്യത്തെ കുലകള്‍ ഉമ്മ കസ്റ്റഡിയില്‍ വയ്ക്കും. ഏറ്റവും നല്ല പൂങ്കുലകളാവും അവ. കുലതിങ്ങി പൊന്മണികള്‍ തൂങ്ങുന്ന അവ എന്റെ വീട്ടിലേക്കാണ്. (കൊന്നമരം നട്ടുപിടിപ്പിക്കാന്‍ പാടില്ലാ എന്നൊരു തത്വമോ മറ്റോ ഉണ്ടായിരുന്നതുകൊണ്ട് ഒരു മരക്കാടുതന്നെയുണ്ടായിരുന്ന എന്റെ വീട്ടില്‍ അന്ന് കൊന്നമരമില്ലായിരുന്നു) വിവാഹം കഴിഞ്ഞ് നാടുവിടുന്നതുവരെ ഒരു വിഷുവിനുപോലും പൂക്കള്തിരഞ്ഞ് നാടുനീളെ നടക്കേണ്ടിവന്നിട്ടില്ല.

കാലം വരുത്തിയ മാറ്റങ്ങളില്‍ കാല്‍നട തീര്‍ത്തും ഇല്ലാതായി. നാട്ടുവഴിക്കു വീതികൂടി പഞ്ചായത്ത് റോഡായി. കൈതക്കാട് നാടുനീങ്ങി. കോണ്‍ക്രീറ്റ് മതിലുകള്‍ വീടുകളെയും നാട്ടുസൌഹൃദങ്ങളേയും മറച്ചുപിടിച്ചുനിന്നു. വാഹനമോടിക്കാനുള്ള ലൈസന്‍സ് ലഭിച്ചതോടെ എന്തോ ഒരു നിയോഗം പോലെ സ്റ്റിയറിംഗ് വീലിനു പിന്നിലായി സ്ഥിരം ഇരിപ്പിടം. അതോടെ അയല്പക്കക്കാരൊക്കെ മറഞ്ഞു, വേലിപ്പടര്‍പ്പിനപ്പുറവും ഇപ്പുറവും നിന്നുള്ള നിഷ്കളങ്കമായ കുശലാന്വേഷണങ്ങള്‍ ഓര്‍മ്മകളില്‍ ഇടയ്ക്ക് വന്ന് മുഖം കാണിച്ചുപോയി. മനഃപൂര്‍വമല്ല. ജീവിതം ഒരു സൂപര്‍ഫാസ്റ്റ് ഹൈവേ ആയിത്തീര്‍ന്ന കാലഘട്ടത്തില് ‘പ്രയോറിട്ടീസ് ’ എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന വ്യാജമായ തിരക്കുകള്.. എന്താണീ പ്രയോറിട്ടീസ്? അറിയില്ല. പ്രയോറിട്ടീസിനു വികാരങ്ങളില്ല. പിന്തിരിഞ്ഞുനോക്കുമ്പോള്‍ കണ്ണുനിറയ്ക്കുന്നതോ ഹൃദയം തുടിപ്പിക്കുന്നതോ ആയ ഒരോര്‍മ്മയും അവ നല്‍കുന്നില്ല. കണക്കുകളും നിയമങ്ങളും മാത്രമാണവിടെ. നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍.... ടാര്‍ഗറ്റുകള്‍... ലാസ്റ്റ് ഡേറ്റുകള്‍... അങ്ങനെയങ്ങനെ ജീവിതം പ്രോഗ്രാം ചെയ്തുവച്ച ഒരു കമ്പ്യൂട്ടറായി. കൊന്നപ്പൂക്കള്‍ ഇപ്പോള്‍ പ്ലാസ്റ്റിക് കവറുകളില്‍ ലഭിക്കുന്നുണ്ട്. പിന്നെയെന്തിനാണ് പാത്തൂട്ടിയുമ്മയേയും അവരുടെ കൊന്നമരത്തേയുമോര്‍ത്ത് സമയം കളയുന്നത്? ബീ പ്രാക്ടിക്കല്‍ മാന്‍!!

ഉമ്മയെ അവസാനമായിക്കണ്ടത് ഒരുവര്‍ഷത്തിനപ്പുറമാണെന്നു തോന്നുന്നു. റോഡില്‍ നിന്ന് പഞ്ചായത്ത് വഴിയിലേക്ക് വാഹനം തിരിക്കുമ്പോള്‍ വേലിക്കല്‍ നില്‍ക്കുന്നു. മുഷിഞ്ഞ കൈലിയും കുപ്പായവും. കൈലിയില്‍ നിറയെ കരിപിടിച്ച വിരലുകള്തുടച്ച പുതിയ ചിത്രപ്പണികള്‍. ഒഴിഞ്ഞ മടിക്കുത്തും, ഞൊറിയില്ലാത്ത പഴയ ഏതോ തുണിക്കഷണം കൊണ്ട് നരച്ച മുടിയിഴകള്‍ മൂടാന്‍ പാടുപെടുന്ന തട്ടവും. വണ്ടിയൊന്നു നിര്‍ത്തിക്കേ ഒന്നു കാണട്ടെ എന്ന പറച്ചില്‍ എന്നില്‍ ലജ്ജയുണര്‍ത്തിയോ? തീര്‍ച്ചയായും. ഞാന്‍ വണ്ടി നിര്‍ത്തിയിറങ്ങി. ഉമ്മ എന്നെ ആകെയൊന്നു നോക്കി. സന്തുഷ്ടയായി ഒന്നു ചിരിച്ചു.വിളറിയ ചുണ്ടുകളില്‍ ഹൃദയം ഇറങ്ങിവന്നു നിന്നിരുന്നു. കൈപിടിച്ചു. പരുപരുത്ത കൈവിരലുകള്‍ എന്റെ കയ്യില്‍ പരതിനടക്കുന്നു. പണ്ട് വെള്ളപ്പൊക്കത്തില്‍ കൈപിടിച്ചു വരമ്പുകടത്തിവിട്ട കൊച്ചുപെണ്ണിന്റെ കൈകള്‍. ഇനിയെന്നു പോകും? രണ്ടുദിവസത്തിനകം എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഉമ്മാക്ക് വല്ലോം തന്നേച്ച് പോ. പഴ്സില്‍ കയ്യിട്ടപ്പോള്‍ ഒരു നൂറിന്റെ നോട്ട് കിട്ടി. കയ്യില്‍ വച്ചുകൊടുത്തു. ഒന്നും പറയാനില്ലാതെ ഞാനൊരു നിമിഷം നിന്നു. എനിക്കൊന്നും പറയാനില്ല. ഒരു ബാല്യകാലം മുഴുവനും ഓര്‍ക്കാനുള്ള ഖനിയെന്റെ മനസ്സില്‍ നിര്‍മ്മിച്ചുതന്ന ആ ഉമ്മയെ ഞാന്‍ മറന്നിരിക്കുന്നു. നൈമിഷികമായ ഖനികള്‍ക്കുടമയായി, ധനികയായി വേഷം കെട്ടി നടക്കുന്നു. അവര്‍ സ്വയം ഓര്‍മ്മിപ്പിച്ച് എന്റെ മുന്നില്‍ കൈനീട്ടി നില്‍ക്കാന്‍ ദൈവം തീരുമാനിച്ചത് അവരുടെ കഷ്ടപ്പാടല്ല, ചില ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന് ദൈവം എന്നെപ്പഠിപ്പിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്നാണ്.

അതിന്റെ അനുബന്ധമാണോ സ്റ്റിയറിങ് വീലിനു പിന്നിലെ ഇരുപ്പും മതിയാക്കിച്ച് ദൈവം വീണ്ടും എന്നെ കബീറിന്റെ ആട്ടോയില്‍ കയറ്റിയത്?

അധികം വിഷമിക്കേണ്ട എന്ന് ചില നാട്ടുകാഴ്ചകള്‍ എന്നെ ആശ്വസിപ്പിക്കുന്നു. മറന്നതും മാറിയതും ഞാന്‍ മാത്രമല്ല. ഉമ്മയുടെ കൊന്നമരം പട്ടുപോയിരിക്കുന്നു. കുളം വെള്ളം വറ്റി ചെളിനിറഞ്ഞ് കറുത്തിരുണ്ട് കിടക്കുന്നു. കൊന്നപ്പൂക്കള്പൂക്കളമിട്ടിരുന്ന വെള്ളത്തില്‍ നിറയെ പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും വലിച്ചെറിഞ്ഞ് നിറച്ചിരിക്കുന്നു. സുഗന്ധപൂരിതമായ ഓര്‍മ്മകള്‍ക്കു നടുവിലൊരു കൂറ്റന്‍ മതില്‍ നിര്‍മ്മിച്ച് അസഹ്യമായ ഒരു ഗന്ധം തങ്ങിനില്‍ക്കുന്നു. വലതുവശത്തെ പുറമ്പോക്ക് കുളം ഇന്നില്ല. ആരോ അത് മേടിച്ചു നികത്തി വാഴവെച്ചിരിക്കുന്നു. പാടത്ത് കൃഷി നിന്നിട്ട് രണ്ടുപതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.

എങ്കിലും………………
നിറയെപൂത്തുലഞ്ഞ് നില്ക്കുന്ന ഒരു സുന്ദരിക്കൊന്ന എന്റെ വീടിന് തെക്കുവശത്തുണ്ട് ഇന്ന്. താനേ കിളിര്‍ത്ത് ഇക്കൊല്ലം കന്നിപൂത്ത് കണികാണിക്കാന്‍ നില്‍ക്കുന്ന ഒരു സുന്ദരിക്കൊന്ന, ജന്നത്തിലിരുന്ന് പാത്തൂട്ടിയുമ്മ ആ കൊന്നപ്പൂക്കള്കാണുന്നുണ്ടോ?

ഞാന്‍ പുഞ്ചിരിക്കാന്‍ മറന്നിട്ടില്ല. വിഷുവാണ്.