Friday, November 11, 2011

ഭാവയാമി രഘുരാമം

ഭാവയാമിരഘുരാമം എന്ന ഗാനത്തിന് (ചിത്രം:രംഗം) പരമ്പരാഗതം എന്നു കൊടുത്തിരിക്കുന്ന തലക്കെട്ടാണ് ഈ കുറിപ്പിന്ന് ആധാരം.

ഭാവയാമി രഘുരാമം വെറും ഒരുപരമ്പരാഗത കൃതി അല്ല. മറിച്ച് മഹാരാജാ സ്വാതിതിരുനാള്‍ രചിച്ച അതിവിശിഷ്ടമായ ഒരു കീര്‍ത്തനമാണ്. രാമന്റെ ബാല്യകാലം മുതല്‍ വനവാസവും രാവണവധവും തിരിച്ച് അയോദ്ധ്യയിലെത്തി പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ് ഇതിലുള്ളത്. ഇന്ന് ഏഴുരാഗങ്ങളും അവയുടെ ചിട്ടസ്വരങ്ങളും ഉള്‍പ്പടെ ഒരു ബൃഹത്തായ ഒരു കൃതിയാണ് ഭാവയാമി. ഇതിന്റെ മൂലകൃതി സ്വാതിതിരുനാള്‍ രചിച്ചത് സാവേരി രാഗത്തില്‍ രൂപകതാളത്തിലാണ്. ഇന്നത്തെ രൂപത്തിലെ രാഗമാലികയായി അതു മാറ്റിയെടുത്തത് സംഗീതകുലപതി ശ്രീ ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാര്‍ ആണ്. സാവേരി രാഗത്തിലെ പല്ലവിയും അനുപല്ലവിയും കൂടാതെ നാട്ടക്കുറിഞ്ഞി,ധന്യാസി, മോഹനം, മുഖാരി,പൂര്‍വികല്യാണി, അവസാനം മംഗളമായി മധ്യമാവതിയിലുമായി ആറ് ചരണങ്ങളും ഭാവയാമിക്കുണ്ട്. ഈ ആറു രാഗങ്ങളും വാല്‍മീകിരാമായണത്തിലെ ആറ് കാണ്ഡങ്ങള്‍ക്ക് പകരം നിന്ന് കഥപറഞ്ഞുപോകുന്ന മട്ടിലാണ് ഇതിന്റെ രചന. മുന്‍പേ പറഞ്ഞ ആറ് ചരണങ്ങള്‍ ക്രമത്തില്‍ ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയെ പ്രതിനിധീകരിക്കുന്നു. 24000 ശ്ലോകങ്ങളുള്ള വാല്‍മീകിരാമായണമാണ് കാച്ചിക്കുറുക്കി ഏഴുരാഗങ്ങളില്‍ ഒതുക്കിയിരിക്കുന്നത്. സംസ്കൃതത്തില്‍ ജ്ഞാനം ഇല്ലെങ്കിലും പരിചിതമായ വാക്കുകളില്‍ നിന്നും ഒരു സാധാരണക്കാരന് തീര്‍ച്ചയായും ഇപ്പോള്‍ താന്‍ കേള്‍ക്കുന്നത് കഥയുടെ ഏതു ഭാഗമാണെന്ന് മനസ്സിലാകും.

ഇന്നത്തെ രാഗമാലികാ രൂപത്തിലുള്ള ഭാവയാമി ഏറെ പ്രശസ്തവും ജനപ്രിയവും ആക്കിത്തീര്‍ത്തത് മഹാ സംഗീതജ്ഞയായ ശ്രീമതി എം എസ് സുബ്ബലക്ഷ്മി ആണ്. ലോകോത്തരമായ വെങ്കടേശ്വരസുപ്രഭാതത്തിന്റെ റെക്കോഡോടൊപ്പം ഭാവയാമി നമുക്കു കേള്‍ക്കാം.

രംഗം എന്ന സിനിമയില്‍ സിനിമയ്ക്കുവേണ്ടി മുറിച്ചെടുത്ത് മസാല ചേര്‍ത്ത ഭാവയാമി ആണ് കേള്‍ക്കുന്നത്. സാവേരിയും, നാട്ടക്കുറിഞ്ഞിയും കഴിഞ്ഞ് നേരെ മധ്യമാവതിയിലേക്കു ചാടി പാടിത്തീര്‍ത്തിരിക്കുന്നു.

(ഭാവയാമി രഘുരാമം കൂടാതെ യോജയ പദനളിനേന എന്ന കല്യാണിരാഗത്തില്‍ മിശ്രചാപ് താളത്തിലുള്ള കൃതിയിലൂടെയും സ്വാതിതിരുനാള്‍ മഹാരാജാവ് രാമായണകഥ രചിച്ചിട്ടുണ്ട്)


എന്റെ പിസി എന്നോടു പിണങ്ങിയിരിക്കുന്നകൊണ്ട് എനിക്ക് ഭാവയാമി ഫയത്സ് എടുത്തു തരുവാന്‍ നിര്‍വാഹമില്ല. തല്‍ക്കാലം ഒരു ഓണ്‍ലൈന്‍ ലിങ്ക് കണ്ടുപിടിച്ചത് തരുന്നു. ആലാപനം ഏം എല്‍ വസന്തകുമാരി.

http://www.esnips.com/doc/649b1d4a-16d8-4894-8889-ccdbc6caa9c5/Bhavayami-Raghuramam,Ragamalika,Adi,-Swathy-Tirunal-Maharaja,M.L.Vasanthakumari

പൂനിലാവലക്കിയ പുടവ

സിനിമാപ്പാട്ടുകളുടെ വരികള്‍ക്കിടയിലെ സ്വപ്നസഞ്ചാരം കവിഭാവനയുടെ ലോകത്തെ വര്‍ണ്ണപുഷ്പങ്ങളും, സ്വപ്നവാനിലെ വാര്‍മഴവില്ലുകളും കണ്ടെത്തിത്തരുന്നു.ഒറ്റനോട്ടത്തില്‍ നിറമില്ലായ്മയുടെ ഊഷരത അനുഭവപ്പെട്ടേക്കാം. കറുത്ത അക്ഷരങ്ങള്‍ മിഴിച്ചു നോക്കുന്ന വെളുത്ത കടലാസുകള്‍! ഒരുവായനയില്‍ പലപ്പോഴും വാക്കുകളുടെ ആത്മാവിലേക്കു കടന്നു ചെല്ലാന്‍ കഴിഞ്ഞേക്കില്ല. വീണ്ടും വീണ്ടുമുള്ള വായനയും കേഴ്വിയും അക്ഷരങ്ങള്‍ക്ക് ഭാവവും നിറവും പകരുകയാണ്. വരണ്ടഭൂമിയിലേക്ക് ഊറിയിറങ്ങി വരുന്ന തണുത്ത നീരുറവപോലെ!
ഒറ്റവായനയില്‍ മഴവില്ല്ലു വിരിയിക്കുന്ന ഗാനങ്ങളും തീര്‍ച്ചയായും ഉണ്ട്. ഒരുഗാനം ഒരിക്കല്‍ കേള്‍ക്കുമ്പോഴാണൊ പലപ്പോള്‍ കേള്‍ക്കുമ്പോള്‍ ആണോ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത് എന്നത് തീര്‍ച്ചയായും ശ്രോതാവിന്റെ മാനസികനില ആശ്രയിച്ചിരിക്കുന്നു.

ഒരു ഗാനം ഹൃദയത്തില്‍ ചേക്കേറുന്നത് എപ്പോഴാണ്? അതിലെ വരികള്‍ , ഭാവം, ആ ഗാന രംഗം, അല്ലെങ്കില്‍ അതിന്റെ സന്ദര്‍ഭം എന്നിവ ശ്രോതാവിന്റെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോളാകണം. തീവ്രദുഖം അനുഭവിക്കുന്ന ഒരാള്‍ക്ക് ഒരു ശോകഗാനം തന്റെ ഹൃദയവേദനയുടെ പ്രതിഫലനമായിത്തോന്നാം. തനിക്കു പറയാനോ പ്രകടിപ്പിക്കാനോ സാധ്യമാകാത്ത ഭാവങ്ങള്‍ മറ്റൊരാളിന്റെ തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുമ്പോള്‍ അതിനെ വാരിപ്പുണര്‍ന്ന് ഹൃദയത്തിലടക്കിയൊതുക്കിയ വികാരവിചാരങ്ങളാല്‍ അതിനെ അണിയിച്ചൊരുക്കി തന്റേതാക്കിമാറ്റുകയാണ് ശ്രോതാവ്. പ്രണയിനിയോടോ പ്രണയിയോടോ ഇതുവരെപ്പറയാത്ത സ്നേഹം ആ വരികള്‍ ഏറ്റുപാടുന്നു, ഏതോ നിമിഷത്തില്‍ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ ഓര്‍ത്ത് ഹൃദയമുരുകുന്നത് ആ വാക്കുകള്‍ പ്രതിധ്വനിപ്പിക്കുന്നു. അങ്ങനെ മനുഷ്യമനസ്സിലെ ഓരോ വികാരവിചാ‍രങ്ങള്‍ക്കും കൂട്ടായി ഓരോ ഗാനവും ഓരോ വ്യക്തിക്കും പ്രിയംകരമാകുന്നു.

ഉള്ളില്‍ കടുത്ത നിറക്കൂട്ടുകള്‍ ഒളിപ്പിച്ചുവച്ച ഒരു പ്രിയ ഗാനമാണ് ഇന്ന് മനസ്സിലെത്തുന്നത്. മലയാള ഗാനങ്ങളുടെ പട്ടികയില്‍ ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യത്തെ പത്തില്‍ ഈ ഗാനം തീര്‍ച്ചയായും കാണുമെന്നാണ് എന്റെ പക്ഷം. ഒരു പെണ്ണിന്റെ കഥയിലെ പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

എങ്ങനെയാണ് ഈ ഗാനം ശ്രോതാവിനെ സ്വാധീനിക്കുന്നത്? എന്താണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആസ്വാദകമനസ്സും ഗാനമേള വേദികളും വിടാതെ നില്ക്കാന്‍ ഈ ഗാനത്തിലുള്ളത്? വയലാറിന്റെ മാന്ത്രികത്തൂലികയാണോ, ദേവരാജന്റെ സ്വര്‍ഗ്ഗസംഗീതമാണോ, സുശീലയുടെ ദേവതാസ്വരമാണോ എന്താണീ ഗാനത്തിനെ ഇന്നും വെണ്‍മ്മേഘപാളികളില്‍ വിഹരിക്കാന്‍ വിട്ടിരിക്കുന്നത്?പൂന്തേനരുവിിലൂടെ ഒരു കൊച്ചു കൊതുമ്പുവള്ളം തുഴഞ്ഞ് പോയി നോക്കാം.

ജീവിതത്തെ പ്രതീക്ഷയോടു കൂടി നോക്കിക്കാണുന്ന ഒരു യുവതിയുടെ ഹൃദയമാണ് ഈ ഗാനം. മനസ്സില്‍ നിറഞ്ഞുകവിയുന്ന യുവത്വത്തിന്റെ വര്‍ണ്ണത്തുടിപ്പുകള്‍ . സ്വപ്നവാനില്‍ തെളിഞ്ഞുവിരിയുന്ന ആയിരമായിരം മഴവില്ലുകള്‍ . കറുത്ത മേഘങ്ങളൊന്നും ഒരു കോണിലും നിന്ന് ഒളിഞ്ഞു നോക്കുന്നില്ല. മഴപെയ്ത് അവളുടെ സ്വപ്നങ്ങള്‍ നിറം കെട്ടു പോകുന്നുമില്ല.

പ്രകൃതി അവള്‍ക്കു സ്വന്തം മനസ്സുതന്നെയാണ്. അതില്‍ ഉണര്‍ന്നു വിരിയുന്നതെല്ലാം ആ മനസ്സിന്റെ അനുരണനങ്ങളാണ്. അതാണ് പൂന്തേനരുവിയോട് നമുക്കൊരേ ദാഹം, നമുക്കൊരേ മോഹം എന്നും പറയാനവളെ പ്രേരിപ്പിക്കുന്നത്. നമുക്കൊരേ പ്രായം എന്ന് അവളെ ഓര്‍മ്മിപ്പിക്കുന്നത്. അവരിരുവരും ഒരു താഴ്വരയില്‍ ജനിച്ചവര്‍ , ഒരു പൂന്തണലില്‍ വളര്‍ന്നവര്‍ . കാറ്റും പൂക്കളുമെല്ലാം നല്‍കുന്ന ലഹരി അവര്‍ക്കൊന്നുതന്നെ. ഒതുക്കാനാവാത്ത വികാരപ്രപഞ്ചമാണ് പെണ്ണിന്റെ മനസ്സെന്ന് ഈ ഗാനം നമുക്കു പറഞ്ഞുതരുന്നു. ഒതുക്കാനാവാത്ത വികാരങ്ങള്‍ തന്നെയല്ലേ ധരയുടെ ഉള്ളില്‍നിന്നു പുറത്തെക്കൊഴുകി നദിയായി എണ്ണിയാലൊടുങ്ങാത്ത സ്വപ്നത്താഴ്വരകള്‍ കടന്ന് സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നത്? ഏതെല്ലാം നിഗൂഢ വനാന്തരങ്ങളിലൂടെയാണ് നദി ഒഴുകിയിറങ്ങുന്നത്! ആരുണ്ടവളെ അടുത്തറിഞ്ഞവര്‍? പെണ്മനസ്സും അതുപോലെത്തന്നെയല്ലെ? അവളൊഴുകുന്ന ഗൂഢവനാന്തരങ്ങള്‍ അപ്രാപ്യങ്ങളാണ്. അവളുടെ മടിയിലെ കിലുങ്ങുന്ന പളുങ്കുകള്‍ അഗോചരങ്ങളാണ്. ആ കിലുക്കത്തിന്റെ ചില അനുരണനങ്ങള്‍ കേട്ടേക്കാം, മിഴികളിലെ തിളക്കം ഒരുനോക്കു കണ്ടേക്കാം. പൂനിലാവലക്കിയ പുടവയണിഞ്ഞ് പുളകത്തിന്‍ കഥകള്‍ പറയുന്ന അവളെ അന്വേഷിച്ചെത്തുമ്പോഴേക്കും അവള്‍ കടന്നുകളയുകയാണ്. സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാന്‍ ഒരു ജീവിതകാലം മുഴുവന്‍ ബദ്ധപ്പെടുത്തിക്കൊണ്ട് ആ കാമിനീമണി അപ്രത്യക്ഷയാകും. അന്വേഷികളുടെ ഒരു തലമുറയെത്തന്നെ അവള്‍ സൃഷ്ടിച്ചുകൊണ്ട്, നിഗൂഢതകളിലേക്ക് വീണ്ടും ഒഴുകിയിറങ്ങി അവള്‍ ചിരിയുടെ ചിലമ്പൊലിയൊച്ചമാത്രം ബാക്കിവയ്ക്കുന്നു.

നിഗൂഢതകളുടെ ഗാനമെന്ന് ഈ ഗാനത്തെ വിളിക്കാമെന്ന് തോന്നുന്നു. ഒരു ഹമ്മിങില്‍ തുടങ്ങുന്ന ചിത്രത്തിലെ ഗാനത്തിനേക്കാള്‍ ജനമനസ്സിലുള്ളത് ബി ജി എം ഇല്‍ തുടങ്ങുന്ന റെക്കോര്‍ഡുകളിലെ പൂന്തേനരുവിയാണ്. തുടക്കം മുതല്‍ വരികളിലും ഈണത്തിലും ആലാപനത്തിലും ഒരു നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്നു. വരികളിലെ പ്രത്യക്ഷാര്‍ഥമല്ല ശ്രോതാവിനു ലഭിക്കുന്നത്. സംഗീതവും അതുപോലെതന്നെ. പറയാത്തതു പറഞ്ഞും കേള്‍ക്കാത്തത് കേള്‍പ്പിച്ചുമാണ് പൂന്തേനരുവി ആദ്യ മാത്രമുതല്‍ ഒഴുകുന്നത്. വയലാറിലെ രചയിതാവും ദേവരാജനിലെ സംഗീതകാരനും മത്സരിച്ച് ആരാണ് കേമന്‍ എന്നമട്ടിലാണ് ഗാനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അവരുടെ ആത്മാവുകളുമായി ജന്മാന്തരപരിചയമുള്ളപോലെ സുശീലാമ്മ പാടി അനശ്വരവുമാക്കിയിരിക്കുന്നു.

വയലാര്‍ രചനയിലെ ഏറ്റവും ചേതോഹരമായ ശൈലിയിലൊന്നാണ് ഈ ഗാനത്തിലെ ‘പൂനിലാവലക്കിയ പുടവ’. എന്തു മനോഹാരിതയാണതിന്! ഗന്ധര്‍വ്വലോകത്തു വിഹരിക്കുന്ന കവിയാണ് മലയാളിക്ക് വയലാര്‍ രാമവര്‍മ്മ. പുഷ്പംമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായെത്തുന്നതും വെളുത്തവാവിനെപ്പറ്റിയും അദ്ദേഹം മലയാളിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഭൂമിയിലെ സ്വപ്നങ്ങളെ വര്‍ണ്ണാഭമാക്കുവാന്‍ പൂനിലാവുതന്നെ പുടവതരണം. കരള്‍കവിഞ്ഞൊഴുകുന്ന പ്രണയത്തിനും മനംനിറഞ്ഞൊഴുകുന്ന സ്വപ്നങ്ങള്‍ക്കും പ്രിയതോഴിയാണ് എന്നും പൂനിലാവ്. അവള്‍ നല്‍കിയ പുളിയിലക്കരയുടുത്താല്‍ പ്രണയത്തിനും സ്വപ്നങ്ങള്‍ക്കും ഇരട്ടിമധുരമാണ്. ഈ ഗാനത്തെ ആസ്വാദകലോകത്തെ മായാത്ത പൂന്തിങ്കളായി നിര്‍ത്തുന്നതിലും വയലാറിന്റെ സുവര്‍ണ്ണതൂലിക മുഖ്യപങ്കുവഹിക്കുന്നു.
കവിതയിലെ ഗാനവും ഗാനത്തിലെ കവിതയും പാലില്‍ മറഞ്ഞുകിടക്കുന്ന വെണ്ണപോലെ. ‘കവിതതന്‍ ചിറകിലുയര്‍ന്നാലേ ഗാനത്തിന്‍ അഴകറിയൂ‘ എന്നു പാടിയ വയലാറിന് കവിതയും സിനിമാഗാനവും തമ്മിലുള്ള ‍അന്തരത്തെക്കുറിച്ചുള്ള അറിവും ഈ ഗാനം കാട്ടിത്തരുന്നു.

‘ഏതു നാദം കാതില്‍ കേള്‍ക്കുന്നമാത്രയില്‍ത്തന്നെ മധുരമാകുന്നുവോ ആ നാദമാണ് സംഗീതം. സംഗീതം മധുരമായിരിക്കണം. അതുതന്നെയാണ് എന്റെയും ദര്‍ശനം’ തന്റെ സംഗീത സമീപനത്തെക്കുറിച്ച് ദേവരാജന്‍ മാസ്റ്ററുടെ വാക്കുകളാണ്. സംഗീതത്തിലും ആലാപനത്തിലും ഈ വാക്കുകള്‍ അക്ഷരം പ്രതി പ്രതിഫലിക്കുന്ന പൂന്തേനരുവിയെക്കുറിച്ച് ഇനിയെന്തുപറയാനാണ്!
അവള്‍ ഒഴുകട്ടെ മലയാളവും മലയാളിയുമുള്ളിടത്തോ

പൂനിലാവലക്കിയ പുടവ

സിനിമാപ്പാട്ടുകളുടെ വരികള്‍ക്കിടയിലെ സ്വപ്നസഞ്ചാരം കവിഭാവനയുടെ ലോകത്തെ വര്‍ണ്ണപുഷ്പങ്ങളും, സ്വപ്നവാനിലെ വാര്‍മഴവില്ലുകളും കണ്ടെത്തിത്തരുന്നു.ഒറ്റനോട്ടത്തില്‍ നിറമില്ലായ്മയുടെ ഊഷരത അനുഭവപ്പെട്ടേക്കാം. കറുത്ത അക്ഷരങ്ങള്‍ മിഴിച്ചു നോക്കുന്ന വെളുത്ത കടലാസുകള്‍! ഒരുവായനയില്‍ പലപ്പോഴും വാക്കുകളുടെ ആത്മാവിലേക്കു കടന്നു ചെല്ലാന്‍ കഴിഞ്ഞേക്കില്ല. വീണ്ടും വീണ്ടുമുള്ള വായനയും കേഴ്വിയും അക്ഷരങ്ങള്‍ക്ക് ഭാവവും നിറവും പകരുകയാണ്. വരണ്ടഭൂമിയിലേക്ക് ഊറിയിറങ്ങി വരുന്ന തണുത്ത നീരുറവപോലെ!
ഒറ്റവായനയില്‍ മഴവില്ല്ലു വിരിയിക്കുന്ന ഗാനങ്ങളും തീര്‍ച്ചയായും ഉണ്ട്. ഒരുഗാനം ഒരിക്കല്‍ കേള്‍ക്കുമ്പോഴാണൊ പലപ്പോള്‍ കേള്‍ക്കുമ്പോള്‍ ആണോ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത് എന്നത് തീര്‍ച്ചയായും ശ്രോതാവിന്റെ മാനസികനില ആശ്രയിച്ചിരിക്കുന്നു.

ഒരു ഗാനം ഹൃദയത്തില്‍ ചേക്കേറുന്നത് എപ്പോഴാണ്? അതിലെ വരികള്‍ , ഭാവം, ആ ഗാന രംഗം, അല്ലെങ്കില്‍ അതിന്റെ സന്ദര്‍ഭം എന്നിവ ശ്രോതാവിന്റെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോളാകണം. തീവ്രദുഖം അനുഭവിക്കുന്ന ഒരാള്‍ക്ക് ഒരു ശോകഗാനം തന്റെ ഹൃദയവേദനയുടെ പ്രതിഫലനമായിത്തോന്നാം. തനിക്കു പറയാനോ പ്രകടിപ്പിക്കാനോ സാധ്യമാകാത്ത ഭാവങ്ങള്‍ മറ്റൊരാളിന്റെ തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുമ്പോള്‍ അതിനെ വാരിപ്പുണര്‍ന്ന് ഹൃദയത്തിലടക്കിയൊതുക്കിയ വികാരവിചാരങ്ങളാല്‍ അതിനെ അണിയിച്ചൊരുക്കി തന്റേതാക്കിമാറ്റുകയാണ് ശ്രോതാവ്. പ്രണയിനിയോടോ പ്രണയിയോടോ ഇതുവരെപ്പറയാത്ത സ്നേഹം ആ വരികള്‍ ഏറ്റുപാടുന്നു, ഏതോ നിമിഷത്തില്‍ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ ഓര്‍ത്ത് ഹൃദയമുരുകുന്നത് ആ വാക്കുകള്‍ പ്രതിധ്വനിപ്പിക്കുന്നു. അങ്ങനെ മനുഷ്യമനസ്സിലെ ഓരോ വികാരവിചാ‍രങ്ങള്‍ക്കും കൂട്ടായി ഓരോ ഗാനവും ഓരോ വ്യക്തിക്കും പ്രിയംകരമാകുന്നു.

ഉള്ളില്‍ കടുത്ത നിറക്കൂട്ടുകള്‍ ഒളിപ്പിച്ചുവച്ച ഒരു പ്രിയ ഗാനമാണ് ഇന്ന് മനസ്സിലെത്തുന്നത്. മലയാള ഗാനങ്ങളുടെ പട്ടികയില്‍ ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യത്തെ പത്തില്‍ ഈ ഗാനം തീര്‍ച്ചയായും കാണുമെന്നാണ് എന്റെ പക്ഷം. ഒരു പെണ്ണിന്റെ കഥയിലെ പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

എങ്ങനെയാണ് ഈ ഗാനം ശ്രോതാവിനെ സ്വാധീനിക്കുന്നത്? എന്താണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആസ്വാദകമനസ്സും ഗാനമേള വേദികളും വിടാതെ നില്ക്കാന്‍ ഈ ഗാനത്തിലുള്ളത്? വയലാറിന്റെ മാന്ത്രികത്തൂലികയാണോ, ദേവരാജന്റെ സ്വര്‍ഗ്ഗസംഗീതമാണോ, സുശീലയുടെ ദേവതാസ്വരമാണോ എന്താണീ ഗാനത്തിനെ ഇന്നും വെണ്‍മ്മേഘപാളികളില്‍ വിഹരിക്കാന്‍ വിട്ടിരിക്കുന്നത്?പൂന്തേനരുവിിലൂടെ ഒരു കൊച്ചു കൊതുമ്പുവള്ളം തുഴഞ്ഞ് പോയി നോക്കാം.

ജീവിതത്തെ പ്രതീക്ഷയോടു കൂടി നോക്കിക്കാണുന്ന ഒരു യുവതിയുടെ ഹൃദയമാണ് ഈ ഗാനം. മനസ്സില്‍ നിറഞ്ഞുകവിയുന്ന യുവത്വത്തിന്റെ വര്‍ണ്ണത്തുടിപ്പുകള്‍ . സ്വപ്നവാനില്‍ തെളിഞ്ഞുവിരിയുന്ന ആയിരമായിരം മഴവില്ലുകള്‍ . കറുത്ത മേഘങ്ങളൊന്നും ഒരു കോണിലും നിന്ന് ഒളിഞ്ഞു നോക്കുന്നില്ല. മഴപെയ്ത് അവളുടെ സ്വപ്നങ്ങള്‍ നിറം കെട്ടു പോകുന്നുമില്ല.

പ്രകൃതി അവള്‍ക്കു സ്വന്തം മനസ്സുതന്നെയാണ്. അതില്‍ ഉണര്‍ന്നു വിരിയുന്നതെല്ലാം ആ മനസ്സിന്റെ അനുരണനങ്ങളാണ്. അതാണ് പൂന്തേനരുവിയോട് നമുക്കൊരേ ദാഹം, നമുക്കൊരേ മോഹം എന്നും പറയാനവളെ പ്രേരിപ്പിക്കുന്നത്. നമുക്കൊരേ പ്രായം എന്ന് അവളെ ഓര്‍മ്മിപ്പിക്കുന്നത്. അവരിരുവരും ഒരു താഴ്വരയില്‍ ജനിച്ചവര്‍ , ഒരു പൂന്തണലില്‍ വളര്‍ന്നവര്‍ . കാറ്റും പൂക്കളുമെല്ലാം നല്‍കുന്ന ലഹരി അവര്‍ക്കൊന്നുതന്നെ. ഒതുക്കാനാവാത്ത വികാരപ്രപഞ്ചമാണ് പെണ്ണിന്റെ മനസ്സെന്ന് ഈ ഗാനം നമുക്കു പറഞ്ഞുതരുന്നു. ഒതുക്കാനാവാത്ത വികാരങ്ങള്‍ തന്നെയല്ലേ ധരയുടെ ഉള്ളില്‍നിന്നു പുറത്തെക്കൊഴുകി നദിയായി എണ്ണിയാലൊടുങ്ങാത്ത സ്വപ്നത്താഴ്വരകള്‍ കടന്ന് സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നത്? ഏതെല്ലാം നിഗൂഢ വനാന്തരങ്ങളിലൂടെയാണ് നദി ഒഴുകിയിറങ്ങുന്നത്! ആരുണ്ടവളെ അടുത്തറിഞ്ഞവര്‍? പെണ്മനസ്സും അതുപോലെത്തന്നെയല്ലെ? അവളൊഴുകുന്ന ഗൂഢവനാന്തരങ്ങള്‍ അപ്രാപ്യങ്ങളാണ്. അവളുടെ മടിയിലെ കിലുങ്ങുന്ന പളുങ്കുകള്‍ അഗോചരങ്ങളാണ്. ആ കിലുക്കത്തിന്റെ ചില അനുരണനങ്ങള്‍ കേട്ടേക്കാം, മിഴികളിലെ തിളക്കം ഒരുനോക്കു കണ്ടേക്കാം. പൂനിലാവലക്കിയ പുടവയണിഞ്ഞ് പുളകത്തിന്‍ കഥകള്‍ പറയുന്ന അവളെ അന്വേഷിച്ചെത്തുമ്പോഴേക്കും അവള്‍ കടന്നുകളയുകയാണ്. സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാന്‍ ഒരു ജീവിതകാലം മുഴുവന്‍ ബദ്ധപ്പെടുത്തിക്കൊണ്ട് ആ കാമിനീമണി അപ്രത്യക്ഷയാകും. അന്വേഷികളുടെ ഒരു തലമുറയെത്തന്നെ അവള്‍ സൃഷ്ടിച്ചുകൊണ്ട്, നിഗൂഢതകളിലേക്ക് വീണ്ടും ഒഴുകിയിറങ്ങി അവള്‍ ചിരിയുടെ ചിലമ്പൊലിയൊച്ചമാത്രം ബാക്കിവയ്ക്കുന്നു.

വയലാര്‍ രചനയിലെ ഏറ്റവും ചേതോഹരമായ ശൈലിയിലൊന്നാണ് ഈ ഗാനത്തിലെ ‘പൂനിലാവലക്കിയ പുടവ’. എന്തു മനോഹാരിതയാണതിന്! ഗന്ധര്‍വ്വലോകത്തു വിഹരിക്കുന്ന കവിയാണ് മലയാളിക്ക് വയലാര്‍ രാമവര്‍മ്മ. പുഷ്പംമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായെത്തുന്നതും വെളുത്തവാവിനെപ്പറ്റിയും അദ്ദേഹം മലയാളിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഭൂമിയിലെ സ്വപ്നങ്ങളെ വര്‍ണ്ണാഭമാക്കുവാന്‍ പൂനിലാവുതന്നെ പുടവതരണം. കരള്‍കവിഞ്ഞൊഴുകുന്ന പ്രണയത്തിനും മനംനിറഞ്ഞൊഴുകുന്ന സ്വപ്നങ്ങള്‍ക്കും പ്രിയതോഴിയാണ് എന്നും പൂനിലാവ്. അവള്‍ നല്‍കിയ പുളിയിലക്കരയുടുത്താല്‍ പ്രണയത്തിനും സ്വപ്നങ്ങള്‍ക്കും ഇരട്ടിമധുരമാണ്. ഈ ഗാനത്തെ ആസ്വാദകലോകത്തെ മായാത്ത പൂന്തിങ്കളായി നിര്‍ത്തുന്നതിലും വയലാറിന്റെ സുവര്‍ണ്ണതൂലിക മുഖ്യപങ്കുവഹിക്കുന്നു.
കവിതയിലെ ഗാനവും ഗാനത്തിലെ കവിതയും പാലില്‍ മറഞ്ഞുകിടക്കുന്ന വെണ്ണപോലെ. ‘കവിതതന്‍ ചിറകിലുയര്‍ന്നാലേ ഗാനത്തിന്‍ അഴകറിയൂ‘ എന്നു പാടിയ വയലാറിന് കവിതയും സിനിമാഗാനവും തമ്മിലുള്ള ‍അന്തരത്തെക്കുറിച്ചുള്ള അറിവും ഈ ഗാനം കാട്ടിത്തരുന്നു.
ദേവരാജസംഗീതത്തില്‍ ഈ ഗാനം പി സുശീല പാടുകയാണ്. ‘ഏതു നാദം കാതില്‍ കേള്‍ക്കുന്നമാത്രയില്‍ത്തന്നെ മധുരമാകുന്നുവോ ആ നാദമാണ് സംഗീതം. സംഗീതം മധുരമായിരിക്കണം. അതുതന്നെയാണ് എന്റെയും ദര്‍ശനം’ തന്റെ സംഗീത സമീപനത്തെക്കുറിച്ച് ദേവരാജന്‍ മാസ്റ്ററുടെ വാക്കുകളാണ്. സംഗീതത്തിലും ആലാപനത്തിലും ഈ വാക്കുകള്‍ അക്ഷരം പ്രതി പ്രതിഫലിക്കുന്ന പൂന്തേനരുവിയെക്കുറിച്ച് ഇനിയെന്തുപറയാനാണ്!
അറിയാത്തവര്‍ക്ക് അറിയാം.......... മറന്നവര്‍ക്ക് ഓര്‍മ്മിക്കാം........

എന്തു വായിച്ചാലും പാട്ടുകളുമായി ബന്ധപ്പെടുത്തിയ ഓര്‍മ്മകള്‍ ഓടിക്കേറി വരും. അതുടനെ എല്ലാരുമായും പങ്കുവയ്ക്കാനും തോന്നും. ഇപ്പോള്‍ കുമാരസംഭവം തര്‍ജ്ജമ വായിക്കാനൊരു ശ്രമം നടത്തുകയാണ്. പണ്ട് സംസ്കൃതം ഐച്ഛികമായി എടുത്തകാലത്ത് പഠിച്ചതാണ്. യാതൊരു പ്രയോജനവുമില്ലാതായിപ്പോയി. ഉത്തര്‍ഖണ്ഡിലൂടെ എന്ന പുസ്തകവായനക്കു ശേഷം കാളിദാസവര്‍ണ്ണനകള്‍ ഒന്നുകൂടി മനസ്സിലാക്കാനൊരു മോഹം കലശലായിരുന്നു. ഇപ്പോളാണ് തരപ്പെട്ടതും കുമാരസംഭവം കയ്യിലെടുത്തതും. അപ്പോഴാണ് വൈഡൂര്യവും ചാമരവും കണ്ണില്‍പ്പെട്ടത്. എന്നാല്‍ ഇങ്ങോട്ടെത്തിച്ചേക്കാമെന്നു വച്ചു.


ഹിമാലയത്തിലെ ‘വിദൂര’ പര്‍വ്വതത്തില്‍ ഇടിവെട്ടേല്‍ക്കുമ്പോഴാണത്രെ ‘വൈദൂ(ഡൂ)ര്യ രത്നങ്ങള്‍ ഉണ്ടാകുന്നത്. വിദൂരം എന്ന പദത്തില്‍ നിന്നാണ് വൈദൂ(ഡൂ)ര്യം എന്ന വാക്കുണ്ടായത്. അവ അവിടെനിന്നും നദികളിലൂടെ ഒഴുകി താഴ്വരകളിലെത്തിച്ചേരുമ്പോഴാണ് മനുഷ്യന് ഖനനം ചെയ്തെടുക്കാന്‍ പാകത്തില്‍ നദീതടങ്ങളില്‍ കാണുന്നത്.

എം എസ് ഐയില്‍ വൈഡൂര്യങ്ങള്‍ക്ക് പഞ്ഞമില്ല.
  • വൈഡൂര്യ രത്നമാല ചാര്‍ത്തിയ വാസന്ത ദേവത ‘പുള്ളിമാനി‘ലുണ്ട്
  • വൈഡൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും പൂങ്കോടിപ്പാവുടുക്കണ പൊന്മാന്‍ ‘ഈ പുഴയും കടന്ന്’' ല്‍ ഉണ്ട്.
അതുപോലെ ചാമരം. എന്താണ് ചാമരം?

സ്വര്‍ണ്ണചാമരം വീശിയെത്തുന്ന സ്വപ്നങ്ങളും, ചാഞ്ചാടിനടക്കുന്ന ചാമരമേഘങ്ങളും, ചക്രവാളം ചാമരം വീശുന്ന ചക്രവര്‍ത്തിനി രാത്രിയുമൊക്കെ നമ്മുടെ കൂടെയുണ്ടല്ലൊ.
കാണുന്ന നേരത്ത് ചാമരം വീശി മിണ്ടാന്‍ മറന്ന മോഹങ്ങളുമായി സറീനയേയും ഓര്‍ക്കാം.

ഹിമാലയപര്‍വ്വതത്തില്‍ കാണുന്ന് ചമരിമാനുകളുടെ വാലിലെ വെളുത്തുമിനുങ്ങുന്ന നീണ്ട രോമങ്ങളാലാണത്രെ പ്രണയ വിരഹത്താലും മറ്റും ഉഷ്ണിച്ചുവശാകുന്ന ഗന്ധര്‍വ കിന്നരകന്യകള്‍ക്ക് വീശിത്തണുപ്പിക്കാനുള്ള ചാമരവിശറികള്‍ ഉണ്ടാക്കിയിരുന്നത്! അവ പിന്നീട് നമ്മുടെ കവികള്‍ എടുത്തു മിനുക്കി സ്വര്‍ണ്ണചാമരവും മറ്റും ആക്കിയെടുത്തതാണ്.

വീണ്ടും തിരിച്ചെത്താം.

(ഇതിനെക്കാളൊക്കെ വിശദീകരണങ്ങളും അര്‍ത്ഥതലങ്ങളും ഒരുപാടുണ്ടാവാം. പാട്ടുകളുമായി ബന്ധപ്പെടുത്തി പെട്ടന്നു മനസ്സിലാക്കാനും ഓര്‍ത്തിരിക്കാനും പറ്റുന്ന ചിലകാര്യങ്ങള്‍ പറയാനുള്ള ഒരു ശ്രമം മാത്രമാണിവിടെ)
ഭിന്നാഭിപ്രായങ്ങളില്‍ ഒന്നു മാത്രമാണ് പ്രമോദിന്റെ ഈ ലേഖനം.

ഹൈപേഷ്യയെപ്പറ്റി പറയുമ്പോള്‍ വികിപീഡിയ തപ്പാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നതു തന്നെ - അതു ശരിയോ തെറ്റോ- ഗ്രന്ഥകര്‍ത്താവിന്റെ വിജയമാണെന്ന് ഞാന്‍ കരുതുന്നു. വിജയത്തിന്റെ ശതമാനം നുള്ളിക്കീറിനോക്കി ഫസ്റ്റ് ക്ലാസാണോ വെറും പാസ്സാണോ എന്ന് നോക്കണോ? വിമര്‍ശകര്‍ എടുത്തുവച്ചിരിക്കുന്ന അന്താരാഷ്ട്ര ഉരകല്ലില്‍ ക്വാളിറ്റി ചെക്കിങ് ക്ലിയര്‍ ചെയ്യാത്തതൊന്നും സാഹിത്യമല്ലേ? മലയാളത്തിലെ ഒരു നല്ല രചന തന്നെയാണ് ഇട്ടിക്കോര. പുതിയ സാഹചര്യങ്ങളില്‍ പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് എഴുതുന്നതിനെ കണ്ണുമടച്ച് വിമര്‍ശിക്കാമോ? വിക്കിപ്പീഡിയ യില്‍ നിന്നാണ് ‘പീഡനം’ എടുത്തതെന്നൊക്കെ പറയുന്നത് വല്ലാത്തൊരു വിമര്‍ശന പീഢനം തന്നെയായിപ്പോയി.

വിദേശ പേരുകള്‍ മലയാളി അതിന്റെ ശരിയായ ഉച്ചാരണത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് ഒരു സാഹിത്യ കൃതിയുടെ ഗുണത്തെ ബാധിക്കുമോ? തിരിച്ച് മാര്‍ക്വേസോ മറ്റാരുമോ (മലയാളിയല്ലാത്ത ഒരാള്‍ എന്നേ ഉദ്ദേശമുള്ളു) ഒരു കഥയില്‍ മലയാളിപ്പേരുകള്‍ തെറ്റിച്ചുച്ചരിച്ചാല്‍ നാം എന്തു പറയും. നോവല്‍ വായിക്കുമോ അതോ പേരിന്റെ പിന്നാലെ പോകുമോ? (എന്റെ വിവരക്കേട് ക്ഷമിക്കുക. ഒരു സാധാരണക്കാരിക്ക് തോന്നുന്നതാണ് എഴുതുന്നത്.)

കാല്പനീകതയും, ചരിത്രവും, യാഥാര്‍ഥ്യവും ഇഴപിരിച്ചെഴുതുമ്പോള്‍ എവിടെയും വന്നുപോകാവുന്ന കടുംകെട്ടുകളോ, കുരുക്കുകളോ ഒക്കെയേ ഈ നോവലിലുള്ളു എന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ടു കേസ് കൊടുക്കേണ്ട ഒരുകാര്യവും ഇല്ല. അതേസമയം ജീവിച്ചിരിക്കുന്നവരെക്കൂടിച്ചേ
ര്‍ത്ത് ഇങ്ങനെയൊരു കഥപറയാന്‍ ശ്രമിച്ച എഴുത്തുകാരന്റെ ആര്‍ജ്ജവം അഭിനന്ദിക്കപ്പെടേണ്ടതാണെന്നുകൂടി ഞാന്‍ കരുതുന്നു. ചരിത്ര പഥങ്ങള്‍ തീര്‍ച്ചയായും ബോറഡിപ്പിക്കുന്നുണ്ട്, ആവര്‍ത്തന വിരസതയുമുണ്ട്. പക്ഷേ അതൊന്നും ഈ നോവലിന്റെ മൊത്തമായുള്ള വായനാക്ഷമതയെ നശിപ്പിക്കുന്നില്ല. അടച്ചാക്ഷേപങ്ങള്‍ വിമര്‍ശനമല്ല. ആശാമേനോന്റെ ആമുഖം വെറും വിരസമാണെന്നു കൂടി പറയാനാഗ്രഹിക്കുന്നു. തന്റെ വിജ്ഞാനം വിളമ്പാനും, പ്രഥാന കഥാതന്തു വിട്ട് കണക്കിലെ കളികള്‍ എന്നുള്ള രീതിയിലാണ് നോവലെന്നും പറഞ്ഞുവച്ചിരിക്കുന്നു ആമുഖത്തില്‍.

എങ്കിലും വിമര്‍ശകന്റെ ഒരു ഗ്ലോസറി നല്‍കാനും അനുബന്ധങ്ങള്‍ ചേര്‍ക്കാനുമുള്ള നിര്‍ദ്ദേശം തികച്ചും കൈക്കോള്ളേണ്ടതുതന്നെയാണ്.

കലാപരമായി ഈ നോവല്‍ ഒരു പരാജയമാണെന്നൊക്കെ ഒറ്റയടിക്കു പറഞ്ഞ് വായനക്കാരെ പേടിപ്പിക്കുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നത്. ആ തോന്നല്‍ ഒരാള്‍ക്കുണ്ടായെന്നു വച്ച് ഇതിനകം നല്ല ഒരു റീഡര്‍ഷിപ് കിട്ടിയ ഈ നോവല്‍ വായിച്ചവരും കൊള്ളാമെന്നെങ്കിലും പറഞ്ഞവരും മുഴുവനും വിഡ്ഢികളാണോ?

‘വികിപീഡിയയും നുണകളും ചേര്‍ത്ത് പൊലിപ്പിച്ചെടുത്ത ഒരു കഥ മാത്രമാണിത്.............‘ കഥ കഥയാണെന്നും അതില്‍ സത്യമുണ്ടാവണമെന്നും എവിടെയാണെഴുതിയിരിക്കുന്നതെന്നറിയില്ല.
സി വി രാമന്‍പിള്ള എഴുതിയ പോലെ രാമകൃഷ്ണന്‍ എഴുതണമോ? എങ്കില്‍ പിന്നെ സിവി തന്നെ എഴുതിയതു മാത്രം വായിച്ചാലും മതിയല്ലോ.

വിമര്‍ശകന് കെമിസ്ട്രി ഇഷ്ടമായതുകൊണ്ട് റേഡിയോ ആക്റ്റീവ് സ്റ്റ്രോണ്‍ഷ്യം എന്ന വാക്കു മാ‍ത്രേ ഇഷ്ടമായുള്ളോ? ഗിവ് മീ എ ബ്രേക് എന്നോ മറ്റോ ആംഗലേയത്തില്‍ പറയുന്നത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലല്ലേ?

വൃത്തികെട്ട വ്യക്ത്യാധിഷ്ഠിത പരിഹാസമാണ് ഈ ലേഖനത്തിലുടനീളം കാണുന്നത്. അത് വിമര്‍ശനമാണെന്ന് എഴുതിയ ആളിനു മാത്രമേ തോന്നുകയുള്ളെന്ന് മാത്രം.
മറ്റൊന്ന് വികിപീഡിയയുടെ ‘കപട ആധികാരികത‘ എടുത്തുപൊക്കിക്കാണിക്കലാണ്. ഒരു ക്വിക് റഫറന്‍സ് എന്നല്ലാതെ വികിപീഡിയ ആധികാരികമാണ് എന്ന് വികിപീഡീയക്കാര്‍ പോലും പറയില്ല. അങ്ങനെയെങ്കില്‍ അവര്‍ ‘ഇത് ശരിയല്ലെങ്കില്‍ മാറ്റിയെഴുതൂ‘ എന്ന് അതില്‍ എഴുതിവയ്ക്കില്ലല്ലോ. അല്ലേ. ആംഗലേയ ഭാഷാജ്ഞാനം കമ്മിയാണ്. തെറ്റാണെങ്കില്‍ ക്ഷമിക്കുക.

ഇനി കുട്ട്യേട്ടനൊക്കെ ഇട്ടിക്കോര വായിച്ചാല്‍ ഈ ലേഖനം മുന്‍ നിര്‍ത്തിയേ വായിക്കൂ എന്ന ഒരൊറ്റ ദുരന്തം മാത്രമേ ഈ പോസ്റ്റ് കൊണ്ടുണ്ടായുള്ളു. കഷ്ടം!

A Thousand Splendid Suns

A Thousand Splendid Suns - ഒരായിരം ഉജ്വലസൂര്യന്മാര്‍ എന്ന പുസ്തകം വായിച്ചു കഴിഞ്ഞിരിക്കുന്നു. The Kite Runner എന്ന പ്രശസ്ത നോവലിന്റെ രചയിതാവായ ഖാലിദ് ഹുസ്സൈനി യുടെ രണ്ടാമത്തെ നോവലാണിത്. മനസ്സിന്റെ വിങ്ങല്‍ നില്‍ക്കുന്നില്ല. ഒരായിരം ഉജ്വല സൂര്യന്മാരുദിച്ചിരുന്ന സൂഫി കവികളും എണ്ണമറ്റ ഗായകരും പാടിപ്പുകഴ്ത്തിയിരുന്ന കാബൂള്‍ നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. സോവിയറ്റ് അധിനിവേശ പൂര്‍വ്വകാലം മുതല്‍ താലിബാനും അല്‍ ഖ്വൈദയും അടക്കിഭരിക്കുന്ന വര്‍ത്തമാനകാലം വരെ യുള്ള മൂന്നു പതിറ്റാണ്ട് നീളുന്ന ചരിത്ര പഥത്തിലൂടെ ഈ നോവല്‍ നടക്കുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കപ്പെടുന്നതും , കാബൂളിന്റെ സാംസ്കാരികപൈതൃകങ്ങളായ ഗ്രന്ഥശാലകളും ചിത്രശാലകളും കത്തിയെരിക്കപ്പെടുന്നതും, നമുക്കിതില്‍ കാണാം. ഒന്നിനു പിറകേ ഒന്നായിവന്ന ഭരണാധികാരികളെല്ലാം ഓരോ പ്രതികാരത്തിനിരയായി വധിക്കപ്പെടുന്നതും പഴയപത്രത്താളുകളില്‍ നിന്നിറങ്ങി വന്നപോലെ, ഒരു പഴയ വീഡിയോ ഫിലിം വീണ്ടും കാണുന്നതു പോലെ കണ്മുന്നിലൂടെ വീണ്ടും കടന്നു പോകുന്നു.

ചരിത്രത്തിന്റെ ഈ രാജവീഥികളുടെ ഓരത്തെ സാധാരണ അഫ്ഗാന്‍ ജീവിതചിത്രമാണ് ഈ നോവലിന്റെ വികാരപരത. മറിയം, ലൈല എന്നീ രണ്ട് സ്ത്രീകളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയിലൂടെ ഒരു മനുഷ്യജീവനുള്ള വിലയും വിലകേടും, ഗതികേടും വായനക്കാരന്‍ നെഞ്ചിലൊരു ഭാരവും തൊണ്ടയില്‍ കുടുങ്ങിയ ഗദ്ഗദവുമായി മാത്രമേ വായിക്കുകയുള്ളു. ഒരിക്കലും കൂട്ടിമുട്ടേണ്ടതായിരുന്നില്ല മറിയത്തിന്റെയും ലൈലയുടേയും ജീവിതങ്ങള്‍. വിധിവിഹിതം ബ്രഹ്മനും തടുക്കൊലാ എന്ന വാക്യം അന്വര്‍ഥമാക്കപ്പെടുന്നതു പോലെ ഒരേകൂരയ്ക്കു കീഴില്‍, ഒരേ പുരുഷന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ഇരുവരും എത്തിപ്പെടുന്നു. പുറത്ത് ബോംബുകളും മോര്‍ട്ടാറുകളും രാജ്യത്തെ ചിതറിക്കുമ്പോള്‍ ,രക്തം ചിന്തുമ്പോള്‍ ,അകത്ത് മറിയവും ലൈലയും അനുഭവിക്കുന്നതും മറ്റൊന്നല്ല. ഇത്രയും ക്രൂരത അനുഭവിക്കാന്‍ മാത്രം ശക്തി ഒരു സ്ത്രീ ശരീരത്തിനുണ്ടോ എന്നു ലൈലയെപ്പോലെ വായനക്കാരനും ചിന്തിക്കുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങള്‍ അവരെ എത്തിക്കുന്നത് കൊടിയപീഢനങ്ങളുടെ കൊടുമുടികളിലാണ്.

അവസാനം ഒരു നിയോഗം പോലെ മറിയം തന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയുമായ തീരുമാനത്തില്‍ സ്വയം ബലികൊടുത്ത് ലൈലയെ രക്ഷപ്പെടുത്തുന്നു. മറിയം റഷീദിനെ കൊലപ്പെടുത്തുന്ന രംഗം കണ്മുന്നില്‍ നിന്നും മറയാന്‍ ഇനിയും ദിവസങ്ങളെടുക്കും.

ലൈലയും താരിഖും വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു ചേരുമ്പോഴും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സുവര്‍ണ്ണ രേഖകള്‍ ചക്രവാളത്തില്‍ കാണുമ്പോഴും മറിയം എന്ന അഫ്ഗാന്‍ സ്ത്രീ തീരാവേദനയായി മനസ്സില്‍ അവശേഷിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ സാമൂഹ്യജീവിതത്തിന്റെ ഒരു ബഹുവര്‍ണ്ണ ചിത്രം ഈ നോവലില്‍ നിന്നും നമുക്കു ലഭിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ ജന്മസ്ഥലം എന്നു മാത്രം കരുതിപ്പോരുന്ന, ഒരു കാലത്ത് സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടിരുന്ന ചരിത്രമുള്ള ഈ രാജ്യത്തിന്റെ ഇന്നത്തെ ദയനീയക്കാഴ്ചകളിലേക്ക് ഗ്രന്ഥകാരന്‍ നമ്മെ നടത്തിക്കുന്നത് നൂറുശതമാനം ആത്മാര്‍ഥതയോടെയാണ്. ഇതാണെന്റെ രാജ്യം, പുറത്തറിയുന്ന കലഷ്നിക്കോവുകള്‍ ഏന്തിയ താലിബാനുകളെ മാത്രമേ സാമാന്യ ജനത്തിന് കാണാണാകുന്നുള്ളു, അകത്തെരിയുന്ന കനലുകളും, ഉരുകുന്ന മനസ്സുകളും, പൊഴിയുന്ന പല്ലുകളും, വിശക്കുന്ന വയറുകളും കാണാന്‍ എന്റെ കൂടെ വരൂ എന്നു തന്നെയാണ് രചയിതാവ് വായനക്കാരനോടാവശ്യപ്പെടുന്നത്. കൊടിയ ഭീകരതയുടെയും രക്തച്ചൊരിച്ചിലിന്റെയും നടുവിലും സാമാന്യ ജീവിതം നയിക്കാന്‍ കൊതിക്കുന്ന, ശ്രമിക്കുന്ന അഫ്ഗാനികളുടെ ചിത്രം അതിജീവനത്തിന്റെയും കൂടി ചിത്രമാണ്. അകലങ്ങളില്‍ വെടിയൊച്ചകേള്‍ക്കുമ്പോഴും, ബോംബ് പൊട്ടുമ്പോഴും അവര്‍ തങ്ങളുടെ ജീവിതത്തിലെ ചെറുസന്തോഷങ്ങളില്‍ മനസ്സു പൂഴ്ത്തി താല്‍ക്കാലിക രക്ഷ നേടുന്നു. വൈകുന്നേരങ്ങളില്‍ മറിയവും ലൈലയും പുറത്തിരുന്നു ചായ കുടിക്കുന്ന രംഗം ഇതിലൊന്നാണ്. പുറത്തെ ബോംബുകളാണോ അകത്തെ കൊടിയ മര്‍ദ്ദനവും ഭര്‍സനവുമാണോ ഏതാണ് അവരെ ഏറെ ഭയപ്പെടുത്തുന്നത് എന്ന് ഒരു നിമിഷം ആലോചിച്ച് പോകും.

വായന മറന്നവര്‍ക്ക് ഒരു പുതിയ തുടക്കത്തിന് ഈ നോവല്‍ തികച്ചും അനുയോജ്യമാണ്. ഭാഷയുടെ ഉപയോഗം അതിമനോഹരമാണ്. ഓരോ സംഭവവും അതിസൂക്ഷമതയോടെ, വിവിധവര്‍ണ്ണങ്ങളുള്ള പരവതാനി നെയ്യുന്ന പ്രാഗല്‍ഭ്യത്തോടെ, വാക്കുകളുടെ കൃത്യതയോടെ ഗ്രന്ഥകാരന്‍ നെയ്തെടുത്തിരിക്കുന്നു. അലങ്കാര(adjectives)ങ്ങളുടെ ഉപയോഗം അതിന്റെ വൈവിധ്യം എന്നിവ അല്‍ഭുതപ്പെടുത്തും. വായനയുടെ വേഗതയില്‍ അവിടവിടെ സംഭവിക്കുന്ന വേഗവ്യതിയാനങ്ങള്‍ ഓരോ വായനക്കാരന്റെയും ആസ്വാദനനിലവാരം അനുസരിച്ചിരിക്കും എന്നതിനാല്‍ ഒരു കാടടച്ചുള്ള വിമര്‍ശനത്തിന് മുതിരുന്നില്ല.

ഇത് ഒരായിരം ഉജ്വലസൂര്യന്മാര്‍ (A thousand Splendid Suns)എന്ന നോവല്‍ വായിക്കാത്തവര്‍ക്കുവേണ്ടി. വിവര്‍ത്തനങ്ങള്‍ ഒഴിവാക്കി ഇംഗ്ലീഷ് തന്നെ വായിക്കാന്‍ ശ്രമിക്കുക.

മരം

മരം



അടുത്തിട പഴയ ചില ചിത്രങ്ങളുടെ സിഡികള്‍ ലഭിച്ചു. അങ്ങനെയാണ് മരം എന്ന ചിത്രം കണ്ടത്. യൂസഫലി കേച്ചേരി സംവിധാനം ചെയ്ത മരം. നാലു ഹിറ്റ് പാട്ടുകള്‍ ഒരിക്കലും ഒളിമങ്ങാ‍തെ നില്‍ക്കുന്ന ചിത്രം. കല്ലായിപ്പുഴയും മരക്കമ്പനിയും പശ്ചാത്തലമാക്കിയാണ് മരം വളരുന്നത്. തുടക്കത്തില്‍ തന്നെ ഒരു മരപ്പാണ്ടികശാലയുടെ പ്രവര്‍ത്തനങ്ങളിലൂടെ കാമറ കടന്നു പോകുന്നു. ക്രമേണ അത് മരങ്ങളല്ലാത്ത മനുഷ്യരുടെ മനസ്സുകളിലൂടെ കടന്നു കയറി നിറഭേദങ്ങള്‍ വെളിച്ചപ്പെടുത്തുന്നു.
കഥ ഇങ്ങനെ.....
ഖാദറും, ഇബ്രായീനും ആമുട്ടിയും കളിക്കൂട്ടുകാരായിരുന്നു. ആമിന കൂട്ടുകാരിയും. മൂന്നുപേരും ആമിനയുടെ ഖല്‍ബ് കൊതിച്ചെങ്കിലും അവള്‍ അത് ഇബ്രായീന് കൊടുക്കുന്നു. പട്ടാളക്കാരനായ ഇബ്രായീന്‍ കല്യാണം കഴിഞ്ഞ് പുതുപ്പെണ്ണായ ആമിനയെ തനിയെ വിട്ട് യുദ്ധത്തിനു പോകുന്നു. ഇബ്രായീന്‍ പോയി ആറേഴുവര്‍ഷമായിട്ടും ഒരു വിവരവുമില്ലാതെ ആമിന കാത്തിരിക്കുന്നിടത്താണ് കഥയുടെ തുടക്കം. നാട്ടുകാരുടെയും ബന്ധുക്കാരുടേയും നൂറുകണ്ണുകള്‍ ആമിനക്ക് ചുറ്റും പരന്നു നടപ്പാണ്. എങ്കിലും അവള്‍ വ്രതശുദ്ധയായി ഇബ്രായീനെത്തന്നെ കാത്തിരിക്കുന്നു.
ഇസ്ലാം മതാചാരപ്രകാരം ഭര്‍ത്താവിനെപ്പറ്റി ഏഴുവര്‍ഷത്തിലധികം വിവരമൊന്നുമില്ലെങ്കില്‍ പുനര്‍ വിവാഹം ചെയ്യാം. ഈ ‘മസാല’ കൂട്ടുപിടിച്ച് ആമിനയുടെ ഉമ്മയും മറ്റും ചേര്‍ന്ന് അവളെ സ്വന്തം ഇഷ്ടത്തിനെതിരായി ഖാദറിന് വിവാഹം ചെയ്തു കൊടുക്കുന്നു.ഖാദര്‍ മരക്കച്ചവടക്കാരനായ പുത്തന്‍ പണക്കാരനാണ്. ആമുട്ടി ഖാദറിന്റെ സഹായിയായി ജീവിക്കുന്നു. ആമിനയെ ജീവനുതുല്യം സ്നേഹിക്കുന്ന ആമുട്ടി ഹൃദയം തകര്‍ന്നെങ്കിലും അവളെ പെങ്ങളായി കാണുവാന്‍ തുടങ്ങുന്നു. ഇബ്രായീനെ തന്നെ മനസ്സില്‍ ധ്യാനിച്ച് ഖാദറിന്ന്‍ വഴങ്ങാതെ ജീവിക്കുകയാണ് ആമിന. യുദ്ധമുന്നണിയില്‍ നിന്ന് ഇബ്രായീന്‍ തിരിച്ചു വരുന്നത് തനിക്കുവേണ്ടി കാത്തിരിക്കാതെ മറ്റൊരാളെ വരിച്ച ആമിനയുടെ കഥയും കേട്ടാണ്. ആമുട്ടിയില്‍ നിന്ന് സത്യമെല്ലാമറിഞ്ഞ ഇബ്രായീന്‍ അവന്റെ സഹായത്തോടെ ആമിനയേയും കൂട്ടി രക്ഷപ്പെടുന്നു. ആമുട്ടി ഇതിനിടയില്‍ ആളറിയാതെ കൊല്ലപ്പെടുന്നു. ഇതാണ് മരത്തിന്റെ കഥ. ആമിനയുടെ കൂട്ടുകാരി ജാനുവും ഈ കഥയിലെ ഒരു മുഖ്യ കഥാപാത്രമാണ്.എന്താണ് മരം കാഴ്ചക്കാരന് നല്‍കുന്നത്? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു ക്ലീന്‍ സിനിമ. പഴയ സിനിമകളില്‍ അധികവും കാണുന്ന മെലോഡ്രാമയോ, അതിഭാവുകത്വമോ മരത്തില്‍ കാണാന്‍ കഴിയില്ല. ഒരുപഴയ സിനിമയാണ്, അതിന്റേതായ പരിമിതികള്‍ സാങ്കേതികത്വത്തില്‍ ഉണ്ടെന്നു കൂടിക്കരുതി കണ്ടാല്‍ ഈ സിനിമ ബോറടിപ്പിക്കില്ല.



മരം ആരുടെ സിനിമയാണ്? സംവിധായകന്റെ പേരിലാണെങ്കില്‍ യൂസഫലിയുടെ സിനിമ. എന്നാല്‍ അതിനുമപ്പുറത്ത് മരം എന്ന സിനിമ മനസ്സില്‍ ഒരു നൊമ്പരമായി വിങ്ങലായി വിരല്‍പ്പാട് പതിപ്പിച്ചു പോകുന്നത് ആരുടെയാണ്? സിഡി കവറില്‍ ആ പേരില്ല. അതുകൊണ്ടുതന്നെ പഴയ നോട്ടീസുകളിലോ മറ്റോ ഉണ്ടൊ എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കാണികളും മലയാള സിനിമതന്നെയും മറന്ന ഒരനുഗ്രഹീത നടനായിരുന്ന നെല്ലിക്കോട് ഭാസ്കരനാണത്. മരം നെല്ലിക്കോട് ഭാസ്കരന്റെ സിനിമയാണ്. പേരുകൊണ്ട് പ്രേം നസീറും ഉമ്മറും മുന്‍ നിരക്കാരാണെങ്കിലും മരം എന്ന സിനിമയില്‍ നെല്ലിക്കോട് ഭാസ്കരന്റെ നിഴലായിപ്പോലും ഇവരില്ല. ഉമ്മറിന്റെ ഖാദറും ,നസീറിന്റെ ഇബ്രായീനും നെല്ലിക്കോടിന്റെ ആമുട്ടിയുടെ മുന്നില്‍ വിളറിവെളുത്ത് വ്യര്‍ഥരായി നില്‍ക്കുന്നു. നെല്ലിക്കോട് അവതരിപ്പിക്കുന്ന മുഴുനീളകഥാപാത്രമാണ് ആമുട്ടി. നായകന്‍(?) നസീറിന് പതിനാലാം രാവുദിച്ചത് പാടാനുള്ള സമയമേ ഇതില്‍ ഉള്ളു. മൊഞ്ചത്തിപ്പെണ്ണേ പാടി ഉമ്മറും നേരം കളയുന്നു.

സംഭാഷണ മികവിലാണ് നെല്ലിക്കോടിന്റെ കഥാപാത്രം അവിസ്മരണീയമാകുന്നത്. ‘നീയെന്റെ ശരീരത്തില്‍ കനിഞ്ഞര്‍പ്പിച്ച പ്രാണന്‍, നീതന്നെ തിരിച്ചെടുത്തുകൊള്ളുന്നതിനു മുന്‍പെ ജീവിതത്തിന്റെ മഹത്വംഎന്തെന്നാസ്വദിക്കുവാന്‍ എനിക്കൊരവസരം നല്‍കിയപ്രപഞ്ചപരിപാലകാ, നിനക്കു സ്തോത്രം‘ എന്ന പറഞ്ഞുനിര്‍ത്തി ഈ ലോകം വിട്ടുപോകുന്ന ആമുട്ടിയെ വിട്ട് നിറകണ്ണുകളോടെ ആയിരുന്നിരിക്കണം പ്രേക്ഷകന്‍ സിനിമാക്കൊട്ടക വിട്ടിറങ്ങിയിരുന്നത്. ചായം തേച്ച് വെളുത്തുചുവന്നു തുടുത്ത നായകന്മാര്‍ വിസ്മൃതിയിലാഴുന്ന സമയമാണത്.

ആമിനയെന്ന മുസ്ലീം പെണ്‍കുട്ടിയായി വരുന്ന ജയഭാരതിക്ക് കുറച്ച് കണ്ണുനീര്‍ കളയലല്ലാതെ മറ്റൊന്നും കാര്യമായി ചെയ്യാനില്ല. ‘ജാനൂ ഏതാണെന്റെ വലതുകാല്?’ എന്നു ചോദിക്കുന്ന രംഗം മനസ്സില്‍ തട്ടും. ‘ഞാനൊരു പെണ്ണാണ് മരമല്ല’ എന്നു ഖാദറിനോട് പ്രഖ്യാപിക്കാനും അവള്‍ക്കുകഴിയുന്നുണ്ട്.

നായകന്മാരെ നിഷ്പ്രഭരാക്കിയ നെല്ലിക്കോടിനെപ്പോലെ, നായികയേയും കടത്തിവെട്ടി മുന്നില്‍ തെളിഞ്ഞുകത്തുന്നത് ജാനുവിനെ അവതരിപ്പിക്കുന്ന കെ പി എ സി ലളിതയാണ്. ആമുട്ടിയെ നിശബ്ദമായി സ്നേഹിക്കുന്ന കരുവാത്തിപ്പെണ്‍കുട്ടി ജാനു. ‘ഇനി എനിക്കൊമൊരു പെണ്ണുകെട്ടണം’ എന്നു പറയുന്ന ആമുട്ടിയോട് ‘ആരെയെങ്കിലും കണ്ടിരിക്കണാ?’ എന്നവള്‍ മനസ്സില്‍ നിറഞ്ഞു കവിയുന്ന ആശയോടെ ചോദിക്കുന്നു. ‘പെണ്ണുങ്ങളുടെ മുഖം മാത്രേ ആണുങ്ങള് കാണുന്നുള്ളു, മനസ്സുകാണുന്നില്ല’ എന്ന് പരിഭവം പറയുന്നു. ജാനുവിനെതോല്‍പ്പിച്ച് ജീവിതപരീക്ഷയില്‍ ജയിച്ച ആമുട്ടി കടന്നു പോകുമ്പോള്‍ ഒരു നിശബ്ദപ്രണയത്തിന്റെ മഹത് സാക്ഷാത്കാരം കൂടിയാണ് അനുഭവേദ്യമാകുന്നത്.

ഫിലോമിനയുടെ ആയിശുമ്മ, അടൂര്‍ഭാസിയുടെ കരുവാന്‍, ബഹദൂറിന്റെ മുസലിയാര്‍ എന്നിവരും കഥാഗതിക്കനുയോജ്യമായ നിലയില്‍ വന്നു മറയുന്നു.

പാത്രസൃഷ്ടിയിലുള്ള മിതത്വം ഈ സിനിമയുടെ ഒരു മികച്ച ഘടകമാണ്. മിതമായ സംഭാഷണങ്ങളും. പാട്ടെഴുത്തിലെ പോലെത്തന്നെ കയ്യടക്കം സംവിധായകന്‍ ഇക്കാര്യങ്ങളില്‍ കാണിച്ചിരിക്കുന്നു. തമാശക്കു വേണ്ടി തമാശകാണിക്കുന്ന സിനിമകളുടെ കാലത്തെ ഈ സിനിമ ആക്കാര്യത്തിലും വേറിട്ടു നില്‍ക്കുന്നു. ബഹദൂറിന്റെ മുസലിയാര്‍ എന്ന കഥാപാത്രമാണ് തികഞ്ഞ വൈകാരിക വിക്ഷോഭങ്ങളുടെ ഇടയില്‍ കോമിക് റിലീഫിനായി ‘മസാല’ കള്‍ കൊണ്ടു വരുന്നത്.
യൂസഫലി ദേവരാജന്‍ ടീമിന്റെ ഗാനങ്ങളെല്ലാം ഹിറ്റുകളായതാണല്ലോ. അതു കൂടാതെ മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ കെസ്സുപാട്ടുകള്‍ ഇടക്കിടക്കു സുറുമക്കണ്ണിളക്കിക്കാട്ടി കടന്നു പോകുന്നുണ്ട് ഇതില്‍. മാധുരിയമ്മയെക്കൊണ്ട് കെസ്സുപാട്ട് പാടിച്ചതിന്റെ സാംഗത്യം എന്തുതന്നെയായാലും വ്യക്തിപരമായി അതുള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണ് ഇതെഴുതുന്നയാള്‍ക്കുള്ളത്. കെസ്സുപാട്ടിന്റെ മൊഞ്ച് അതുള്‍ക്കൊണ്ട് പാടാന്‍ കഴിയുന്നവരാരെങ്കിലുമായിരുന്നെങ്കില്‍........

കല്ലായിപ്പുഴ ഈ കഥയ്ക്ക് നി:ശ്ശബ്ദസാക്ഷിയായി നില്‍ക്കുന്നു. മനുഷ്യന്റെ മനസ്സിലെ തീരാദു:ഖങ്ങള്‍ പോലെ അവളുടെ മാറില്‍ തെരപ്പങ്ങളുണ്ട്. കിലുകിലെച്ചിരിക്കുന്ന പെണ്ണാണ് എന്ന് വര്‍ണ്ണിക്കുന്ന പുഴ ഇവിടെ മൂകയാണ്. ആമുട്ടിയുടെ ആത്മാര്‍പ്പണവും, ജാനുവിന്റെ തേങ്ങലും ഏറ്റുവാങ്ങി അവള്‍ പടിഞ്ഞാറേക്കൊഴുകുന്നു. കടലിന്റെ മാറില്‍ തലവെച്ച് അവള്‍ ചിലപ്പോള്‍ പൊട്ടിക്കരയുന്നുണ്ടാകും.

നെല്ലിക്കോട് ഭാസ്കരന്‍ എന്ന അതുല്യ നടന് ഒരു തുള്ളി ബാഷ്പോദകത്തോടുകൂടി...................

മലയാളഗാനങ്ങളുടെ സ്വപ്നലോകം

മലയാളഗാനങ്ങളുടെ സ്വപ്നലോകം

മലയാളഗാനങ്ങളുടെ സ്വപ്നലോകം
ആരതി മേനോന്‍ ,കൊച്ചി


സ്വപ്നം എന്നും മനുഷ്യന്റെ ഒരു ചാപല്യമാണല്ലോ? സ്വപ്നം കാണാന്‍ ഇഷ്ടപ്പെടാത്തവരുണ്ടോ? അതുപോലെ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളുടെ ഉള്‍പ്പൊരുളുകള്‍ അറിയാന്‍ വെറും ഒരു കൗതുകത്തിനപ്പുറമുള്ള ഒരു ആകാംക്ഷയും വെമ്പലും ഇല്ലാത്തവരുണ്ടാവുമോ? സ്വപ്നം ജീവിതത്തെക്കുറിച്ച്‌ നമ്മള്‍ പ്രതീക്ഷിക്കാത്ത പലതും പറഞ്ഞു തരുന്നു. ഒരു പക്ഷെ നല്ല സംഗീതവും സ്വപ്നവുമായുള്ള ബന്ധവും ഇതാവാം. പ്രതീക്ഷകള്‍ നശിച്ചവര്‍ക്കു പുതിയ പ്രതീക്ഷകളും, ബാക്കി കയ്യില്‍ കുറച്ചു പ്രതീക്ഷകളുള്ളവര്‍ക്കു ആ പ്രതീക്ഷകളെ സാക്ഷാല്‍ക്കരിക്കുവാനും സ്വപ്നം പഠിപ്പിക്കുന്നു. ഫ്രോയിട്‌ പറഞ്ഞപോലെ സ്വപ്നങ്ങള്‍ വെറും മനസ്സിന്റെ ഭാവനകളുടെ സാക്ഷാല്‍ക്കാരമാണെന്നു മലയാളത്തിലെ കവികളും ആലോചിച്ചിരിക്കാം. ഒരു വിധം എല്ലാ നല്ല സംഗീതസ്നേഹികളും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ സ്വപ്നജീവികളായിരിക്കും. ഏതായാലും ഈ ലേഖനത്തിന്റെ ഉദ്ദേശം ഫ്രോയിടോ നിങ്ങളുടെ സ്വപ്നങ്ങള്‍ വിശകലനം ചെയ്യുകയോ അല്ല. മലയാള സിനിമാ ഗാനങ്ങളില്‍ സ്വപ്നത്തെപ്പറ്റിയുള്ള പ്രതിപാദനത്തിലേക്കു ഒരു തിരിഞ്ഞുനോട്ടമാണു ഇവിടെ ശ്രമിക്കുന്നത്‌.



മറ്റാരേക്കാളും സ്വപ്നങ്ങളെ കുറിച്ചു നമ്മോട്‌ പറഞ്ഞതു സാക്ഷാല്‍ സ്വപ്നജീവിയായിരുന്ന വയലാര്‍ തന്നെയാവണം. "സ്വപ്നസഞ്ചാരിണി, നിന്റെ മനോരധം സ്വര്‍ഗത്തില്‍ ഭൂമിയിലൊ" (ചിത്രം:കൂട്ടുകുടുംബം, 1969) എന്നു ചോദിച്ചു അതിനുള്ള ഉത്തരവും - "സ്വര്‍ഗ്ഗത്തിലല്ല, ഭൂമിയിലല്ല, സങ്കല്‍പ്പ ഗന്ധര്‍വ്വ ലോകത്തിലാണു" - നല്‍കുന്ന കവി, ഭാവനയുടെ പുതിയ ഒരു ലോകത്തിലേക്കു കഥാപാത്രത്തെ എന്ന പോലെ കേള്‍വിക്കാരേയും കൊണ്ടുപോകുന്നു. ഈ വിവരണങ്ങളിലൂടെ വയലാര്‍ സ്വര്‍ഗ്ഗവും സങ്കല്‍പ്പ ഗന്ധര്‍വ്വ ലോകവുമായുള്ള വിവേചനം മാത്രമല്ല നമ്മോട്‌ പറയുന്നതു. ഈ സങ്കല്‍പ്പ ഗന്ധര്‍വ്വ ലോകത്തെ കാംഷിക്കുന്ന ആ സ്വപ്നസുന്ദരി സ്വപ്നത്തില്‍ എത്തിചേരാന്‍ കൊതിക്കുന്ന ആ ഇടത്തിലേക്കു കേള്‍വിക്കാര്‍ക്കും പോകാന്‍ എങ്ങനെ ആഗ്രഹം ജനിക്കാതിരിക്കും. വയലാര്‍ തന്നെ പറഞ്ഞ "സ്വപ്നത്തിലെന്നെ വന്നു നുള്ളിനുള്ളിയുണര്‍ത്തുന്ന സുല്‍ത്താനേ പൊന്നു സുല്‍ത്താനേ" (ചിത്രം:കാത്തിരുന്ന നിക്കാഹ്‌,1965) എന്ന വരികളുടെ ഭംഗിയും ഒന്നു വേറെതന്നെയാണു. വയസ്സിലും മനസ്സിലും കൗമാരപ്രായക്കാരായ എല്ലാവരുടേയും ഒരു സ്വപ്നമാവും "ഖല്‍ബില്‍ നിന്നും ഖല്‍ബിലേക്കു കണ്‍പുരികപ്പീലി കൊണ്ടു കമ്പിയില്ലാക്കമ്പി തരുന്നതും" മറ്റും. ജീവിതത്തിനു പ്രചോദനമാവുന്ന പലതും കൊണ്ട്‌ ജഗച്ചേതനയെ വളര്‍ത്തുവാനാണു ഇവിടെ കവി ശ്രമിക്കുന്നതു. അഭിലാഷങ്ങള്‍ പലതും സാഹചര്യങ്ങളാല്‍ സഫലീകരിക്കാന്‍ പറ്റാതെ പോകുന്നതു ജീവിതസത്യം മാത്രമെങ്കില്‍ സ്വപ്നങ്ങളള്‍ക്കു ചിറകുവയ്പ്പിക്കേണ്ടതു തന്റേപോലുള്ള കവികളുടെ കടമായാണെന്നു വയലാര്‍ കരുതിക്കാണണം.

വയലാറിനെ പോലെത്തനെയോ അല്ലെങ്കില്‍ ഒരു പക്ഷെ അതിനേക്കാളേറെയും സ്വപ്നങ്ങളെ തന്റെ ഘടികാരത്തിലെ പെന്റുലമാകിയ കവി തമ്പിയായിരിക്കാം. അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഗന്ധര്‍വ്വ സംഗീതത്തില്‍ വാണി ജയറാം പാടിയ (ചിത്രം: ഓമനക്കുഞ്ഞ്‌) "സ്വപ്നത്തിലിന്നലെയെന്‍ സ്വര്‍ണ്ണവള കിലുങ്ങി നിദ്രതന്‍ വേദിക ഇളകി.." എന്ന ഗാനത്തില്‍ തമ്പി എല്ലാ ഭാവനകളുടേയും അതിര്‍വരമ്പുകള്‍ തേടുകയാണു. സ്വപ്നത്തിലൂടെയുള്ള ഈ കഥാപാത്രത്തിന്റെ എല്ലാ സാംഗത്യങ്ങളും ഇവിടെ തമ്പി സമഗ്രഹിക്കുന്നു. മാനസവീണ എന്ന ചിത്രത്തില്‍ ശ്രീകാന്തിന്റെ സംഗീതത്തില്‍ തമ്പി നമ്മോടു സുശീലയുടെ മധുരശബ്ദത്തില്‍ പറയുന്നതു നൊക്കൂ -



സ്വപ്നം തരുന്നതും നീ,
ദുഖം തരുന്നതും നീ,
നിന്‍ ദാന പുഷപങ്ങള്‍ കയ്യേറ്റു വാങ്ങും
പൊന്‍പൂത്തളികകള്‍ ഹൃദയങ്ങള്‍

അതീവപ്രണയത്തിന്റെ ചിത്രീകരണമാണു ഇവിടെ രണ്ട്‌ സുരതമായ അന്വയങ്ങള്‍ കൊണ്ടു കവി നമുക്കു കാഴ്ച്ചവയ്ക്കുന്നത്‌. ഈ ഗാനങ്ങള്‍ എല്ലം എഴുതുന്നതിനു വര്‍ഷങ്ങള്‍ മുന്‍പെതന്നെ തമ്പിയുടെ തൂലികയില്‍ നിന്നു ഉരുത്തിരിഞ്ഞ ഒരു അനശ്വരഗാനമാണു എം.ബി.ശ്രീനിവാസന്റെ "സ്വപ്നം കാണുകയോ സ്വര്‍ഗ്ഗം തേടുകയൊ.." എന്ന ഗാനം (ചിത്രം: പ്രതികാരം). ഈ ഒരൊറ്റ ഗാനം കൊണ്ട്‌ മലയാളികള്‍ക്കു സ്വപ്നമാണു എന്തു കൊണ്ടും ഭൂമിയിലുള്ള സ്വര്‍ഗ്ഗം എന്നു തമ്പി കാണിച്ചു തരുന്നു. യഥാതഥമായ ഒരു ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നു തമ്പിയുടെ ഈ സ്വപ്നഗാനം എന്നതു ഗാനത്തിന്റെ ഭംഗി പതിന്മടങ്ങു കൂട്ടുന്നു. ഇതിനോടു താരതമ്യം ചെയ്തു നോക്കെണ്ട വേറൊരു മറക്കാന്‍ കഴിയാത്ത ഗാനം മാധുരിയമ്മയുടെ ശബ്ദത്തിലുള്ള "സ്വപ്നത്തില്‍ വന്നവള്‍ ഞാന്‍ സ്വരധാര പെയ്തവള്‍ ഞാന്‍.." എന്നതാണു (ചിത്രം: ടാക്സി കാര്‍, സംഗീതം:ആര്‍.കെ.ശേഖര്‍). ഈ ഗാനത്തിലെ സാഹിത്യം തികച്ചും അവിശ്വസനീയമായ ഉപരിതലത്തിലുള്ളതായ്‌ കരുതാം. വിചിത്രകല്‍പനയുടെ ലോകത്തില്‍ "അഴകിന്റെ വനങ്ങളില്‍ തപസ്സിരുന്നു ആനന്ദ സ്വര്‍ഗ്ഗങ്ങള്‍ കീഴടക്കുന്ന" ഒരു അപ്സരകന്യകയാണു ഇവിടത്തെ കഥാപാത്രം.


സ്വപ്നങ്ങളെക്കുറിച്ചെന്നല്ല എവിടെ മലയാളഗാനങ്ങളെക്കുറിച്ചു പറഞ്ഞാലും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരേയൊരാള്‍ ഭാസ്കരന്‍ മാസ്റ്റര്‍ ആണെന്നെടുത്തു പറയേണ്ടതില്ലല്ലോ? അദ്ദേഹത്തിന്റെയും ചില മറക്കാനാവാത്ത സ്വപ്നബിന്ദുക്കള്‍ ചലച്ചിത്രഗാനങ്ങളില്‍ കടന്നു കൂടിയിട്ടുണ്ട്‌. "സ്വപ്നങ്ങളൊക്കെയും പങ്കു വയ്ക്കാം, ദുഖഭാരങ്ങളൂം പങ്കു വക്കാം.." (ചിത്രം:കാണാന്‍ കൊതിച്ച്‌,1987, സംഗീതം:വിദ്യാധരന്‍ മാസ്റ്റര്‍), എന്ന ഒറ്റ ഗാനം മതി ഭാസ്കരന്‍ മാസ്റ്ററുടെ കവിഭാവനയുടെ ഇന്ദ്രജാലം അറിയാന്‍. ലാളിത്യത്തിന്റെ മുഖപടമണിഞ്ഞു മാസ്റ്റര്‍ മലയാളികളോട്‌ പറയുന്ന ഈ ദാര്‍ശനികതയുടെ മാസ്മരശക്തി ഒരിക്കലും ഏതു കവിയാലും തോല്‍പ്പിക്കാന്‍ കഴിയാത്തതാണു. ഇതു തത്വചിന്തയായിരുന്നെങ്കില്‍, മാസ്റ്ററുടെ മറ്റൊരു സ്വപ്നഗാനം ഗൃഹാതുരത്വത്തിന്റെ അതീവമായ മോഹമാണു - "സ്വപ്നമന്ദാകിനി തീരത്തു പണ്ടൊരു സ്വര്‍ഗ്ഗവാതില്‍ പക്ഷി കൂടുവച്ചു.." (ചിത്രം: ഓര്‍ക്കുക വല്ലപ്പോഴും) എന്ന ഗാനം. ഭാസ്കരന്‍ സ്വപ്നമന്ദാകിനിയെ കുറിച്ചു പറഞ്ഞതുപോലെ തന്നെ "സ്വപ്നമാലിനി തീരത്തുള്ളൊരു കൊച്ചു കല്യാണ മണ്ടപത്തെ.." കുറിച്ചും ദേവദാസ്‌ (സംഗീതം:രാഘവന്‍ മാസ്റ്റര്‍) എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു ഒരു ഔന്മുഖ്യമുണ്ടാക്കി തന്നു. മറ്റൊരു മറക്കാന്‍ കഴിയാത്ത ഭാസ്കരന്റെ സ്വപ്നബിന്ദു പി.ലീല പാടിയ "സ്വപ്നം വന്നെന്‍ കാതില്‍ ചൊല്ലിയ കല്‍പിത കഥയിലെ രാജകുമാരാ.." എന്ന ചിദംബരനാഥ്‌ ഗാനമാണു (ചിത്രം: ചെകുത്താന്റെ കോട്ട). സ്വപ്നലോകത്തിന്റെയും ഭൗതികലോകത്തിന്റേയും സംഗമമാണു ഈ ഗാനത്തിന്റെ പ്രമേയം. "പൂമര ചോട്ടിലെ പുള്ളിമാന്‍ ഉണര്‍ന്നപ്പോള്‍ കാമുകന്‍ വന്നതറിഞ്ഞു ഞാന്‍.." എന്നു കവി പാടുമ്പോള്‍, സ്വപ്നലോകത്തില്‍ നിന്നു ജീവിതസത്യങ്ങളുടെ ഇടയിലേക്കിറങ്ങിയെത്തുന്ന നായികയെയാണു നമ്മള്‍ മനസ്സില്‍ കാണുന്നതു.


മേല്‍പറഞ്ഞ കവികളുടേയും മറ്റു പലരുടേയും ഒരുപാടു സ്വപ്നഗാനങ്ങളിനിയുമുണ്ട്‌. എടുത്തു പറയേണ്ടവ "സ്വപ്നങ്ങള്‍ താഴികക്കുടം.." (കായംകുളം കൊച്ചുണ്ണിയുടെ മകന്‍, പാപ്പനംകോട്‌), "സ്വപ്നത്തിന്‍ പുഷ്പരഥം.."(കുടുംബിനി, അഭയദേവ്‌), "സ്വപ്നങ്ങളേ വീണുറങ്ങൂ.." (തകിലുകൊട്ടാമ്പുറം, ബാലു കിരിയത്ത്‌), "സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങളുണ്ടായിരുന്നെങ്കില്‍ .." (ഓര്‍മകളേ വിട തരൂ, ഡോ:പവിത്രന്‍) എന്നിവയാണു.

കവികള്‍ മാത്രമല്ല സ്വപ്നങ്ങളേയും സംഗീതത്തേയും കോര്‍ത്തിണക്കുന്നത്‌. സംഗീത സംവിധായകരും ഇതില്‍ ഒട്ടും പുറകിലല്ല. സ്വപ്നങ്ങളെക്കുറിച്ചു ഗവേഷണങ്ങള്‍ നടത്തുന്ന ശാസ്ത്രജ്നന്മാര്‍ പലരും സംഗീതവും സ്വപ്നവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചു പഠിക്കാറുണ്ട്‌. ഇതു പോലൊരു ഗവേഷണം നടത്തിയത്‌ ഫ്ലോറെന്‍സ്‌ സര്‍വകലാശാലയിലെ വാലേരി ഉഗ എന്ന ശാസ്ത്രജ്നയാണു. ആ ഗവേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്‌ സംഗീതജ്നരുടെ സ്വപ്നങ്ങളില്‍ ഒരുപാടു പുതിയ സംഗീതം ഉല്‍ഭവിക്കുന്നുണ്ട്‌ എന്നാണു. ഇതിനുള്ള സുനിശ്ചിതമായ തെളിവാണു ഒരുപക്ഷേ എം.ബി.ശ്രീനിവാസന്റെ സംഗീതശൈലി.

നടന്നും നടന്നേറെ തളര്‍ന്നും
തളര്‍ന്നു തെല്ലിരിന്നും ..

എന്ന വിരുത്തത്തില്‍ തുടങ്ങുന്ന ഓ എന്‍ വി കുറൂപ്പിന്റെ മനോഹരമായ കവിത "മനസ്സിന്റെ തീര്‍ത്ഥയാത്ര" എന്ന ചിത്രത്തിനു വേണ്ടി തയ്യാറാക്കിയപ്പോള്‍ തീര്‍ച്ചയായും എം.ബി.എസ്സിനു ദൈവീകമായ, അമാനുഷികമായ ഒരു സിദ്ധി കൈവന്നിരിക്കണം. വിരുത്തത്തിലെ വാക്കുകള്‍ തമ്മിലുള്ള ഏകീകരണങ്ങള്‍ കേട്ടാല്‍, കവി തന്നെ പറഞ്ഞ പോലെ, "ഇരുന്നിളവേല്‍ക്കവേ ഒരു സ്വപ്നം നുണഞ്ഞും .." ആയിരുന്നിരിക്കണം ഈ സംഗീത സംവിധായകന്‍ മേല്‍പ്പറഞ്ഞ ഗാനം തിട്ടപ്പെടുത്തിയതു എന്നെനിക്കുറപ്പുണ്ട്‌.



ഓ എന്‍ വി സൂചിപ്പിച്ചിരിക്കുന്ന പോലെ "ഒരു കിളിയൊച്ചക്കേട്ടുണര്‍ന്നതു.." ഒരു സ്വപ്നത്തില്‍ നിന്നായിരിക്കുമൊ ഇവിടെ? "വീണുടഞ്ഞ മയക്കത്തിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ വാരിയെറിഞ്ഞും.." എന്ന അല്‍ഭുതമുണര്‍ത്തുന്ന ഭാവനയും അമാനുഷിക സംഗീതവും ഒത്തിണങ്ങിയ ഈ ഗാനമാണു സ്വപ്നഗാനങ്ങളുടെ ചക്രവര്‍ത്തിനി എന്നു വേണം കരുതാന്‍. ഈ ഗാനം ശ്രോതാക്കളെ ഒരു സ്വപ്നലോകത്തേക്കു കൊണ്ടുപോകുന്നു. പ്രത്യേകിച്ചും:

"എന്റെ വിഷാദ വിഭാതങ്ങളെ നീ എന്തിനു പാടിയുണര്‍ത്തി,
എന്റെ അനാഥദിനാന്തങ്ങളെ നീ എന്തിനു പാടിയുറക്കി.."


എന്ന വരികളുടെ ഭംഗിയും തീക്ഷ്ണതയും അലാപനവും അനുഭവിച്ചു മാത്രം അറിയേണ്ട ഒന്നാണു. ജീവിതത്തിലെ എല്ലാ അര്‍ത്ഥങ്ങളും അര്‍ത്ഥശൂന്യതയും ഇവിടെ ഒന്നാവുന്നു. എല്ലാ സ്വപ്നങ്ങളും ഇവിടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നു. എല്ല മിഥ്യകളും തഥ്യത നേടുന്നു. സംഗീതം സ്വപ്നത്തില്‍ അലിഞ്ഞലിഞ്ഞു സര്‍വ്വ ജീവജാലങ്ങളും മുക്തി തേടുന്നു. ഭൂമിയും, സ്വര്‍ഗ്ഗവും, സ്വപ്നവും എല്ലാം ഒന്നായി അനന്തതയിലലിയുന്നു.

ദൈവത്തിന്‍ പുത്രന്‍ ജനിച്ചു....

ക്രിസ്തുമസ്സിനോടനുബന്ധിച്ച്‌ ജീവജ്യോതി മാസികയ്ക്ക്‌ വേണ്ടി ആരതി മേനോന്‍ തയ്യാറാക്കിയ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

ദൈവത്തിന്‍ പുത്രന്‍ ജനിച്ചു....

ആരതി മേനോന്‍ , കൊച്ചി


പുതിയ ജീവിതക്രമങ്ങളില്‍ പുത്തന്‍ മാധ്യമങ്ങള്‍ നല്‍കിയ സാധ്യതകളില്‍ മലയാള സിനിമാ രംഗവും അതിലെ ഗാനശാഖയും എങ്ങനെയാണ് ഭക്തിഗാനങ്ങള്‍ക്ക് ഒരു സമുന്നത സ്ഥാനം നല്‍കിയത്? കാലാകാലങ്ങളായി അനുഷ്ഠാനങ്ങളുടെ കാര്‍ക്കശ്യത്തിലും, ആചാരങ്ങളുടെ കടുത്ത നിയന്ത്രണത്തിലും ചൊല്ലപ്പെട്ടു പോന്നിരുന്ന നാമജപങ്ങള്‍ എവിടം മുതലാണ് ജനകീയകല എന്നു പില്‍ക്കാലത്തു വിശേഷിപ്പിക്കപ്പെട്ട സിനിമയില്‍ ഇടം കണ്ടെത്തിയത്?

ലേഖിക പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കാലത്ത് സ്കൂളിലെ പ്രമുഖ പ്രാര്‍ഥനാ ഗാനമായിരുന്നു "എങ്ങുമെങ്ങും നിറയും വെളിച്ചമേ" (രചന:ശ്രീകുമാരന്‍ തമ്പി,ചിത്രം:മധുരസ്വപ്നം,1977) . അതു പോലെതന്നെ "ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം" എന്ന ഗാനം (രചന: പന്തളം കേരളവര്‍മ്മ, ചിത്രത്തില്‍ ഉപയോഗിച്ചത്‌: അമ്മയെ കാണാന്‍ , 1963). സിനിമയെക്കുറിച്ചു വലിയ അറിവൊന്നും അന്നു ഇല്ലാതിരുന്ന കൊണ്ട് പ്രാര്‍ഥനാ ഗാ‍നം ഒരുക്കലും ഒരു സിനിമാഗാനം അയിരുന്നു എന്നു തോന്നിയില്ല. പില്‍ക്കാലത്ത് അവ രണ്ടു സിനിമാഗാനങ്ങള്‍ ആയിരുന്നു എന്നറിഞ്ഞപ്പോല്‍ വളരെ അല്‍ഭുതം തോന്നി. ഭക്തിഗാനങ്ങളെ ജനകീയമാക്കിയതില്‍ സിനിമയ്ക്കുള്ള പങ്കിനെ ക്കുറിച്ചുള്ള ചിന്തകള്‍ അവിടം മുതലാണ് ഉരുത്തിരിഞ്ഞത്.

പുതിയ സിനിമകളെ അപേക്ഷിച്ച് പഴയകാല സിനിമകളില്‍ ഭക്തിഗാനങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്നു നമുക്കു കാണുവാന്‍ കഴിയും. സാധാരണ നാട്ടിന്‍പുറങ്ങള്‍ പാശ്ചാത്തലമാക്കി, അതിലും സാധാരണക്കാരായ ആള്‍ക്കരുടെ ജീവിതകഥകള്‍ കറുപ്പിലും വെള്ളയിലും നമുക്കു കാണിച്ചു തന്ന അറുപതുകളിലെയും എഴുപതുകളിലെയുമൊക്കെ സിനിമകളില്‍ നിന്ന് എത്രയെത്ര ഭക്തിഗാനങ്ങളാണ് നമുക്കു നിത്യ പ്രാര്‍ഥനകളില്‍ പോലും ഉള്‍പ്പെടുത്തത്തക്ക വിധത്തില്‍ ലഭിച്ചത്! രചനാ ശ്രേഷ്ഠതകൊണ്ടും അലൌകികമായ സംഗീത മികവുകൊണ്ടും ഇന്നും ശ്രോതാവിനെ ഭക്തിയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ എത്തിക്കുന്ന ഏതാനും കൃസ്തീയ ഭക്തിഗാനങ്ങളെയാണ് എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുന്ന ഈയവസരത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്.

ഒരു പിടി കുളിരും ഒരായിരം മനസ്സുകളില്‍ ഭക്തിയുടെ നിറവുമായി വീണ്ടും ക്രിസ്തുമസ് അണയുകയാണ്. രണ്ടായിരത്തോളമാണ്ടുകള്‍ക്കു മുന്നേ നിന്ദിതരുടേയും പീഡിതരുടേയും കണ്ണുനീരൊപ്പാന്‍ ബെത് ലെഹേമില്‍ പിറന്ന പൊന്നുണ്ണി. എണ്ണമില്ലാത്ത മനസ്സുകള്‍ക്കുവെളിച്ചമായി വഴികാട്ടിയായി മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റ് കുരിശിലേറിയ മനുഷ്യപുത്രന്‍. കടലും കരയും കടന്ന് ആ പ്രഭാവത്തിന്റെ അലയടികള്‍ ഭാരതത്തിലും ഈ ഭൂമി മലയാളത്തിലും എത്തിച്ചേര്‍ന്നു. വേദപുസ്തകത്തിന്റെ ഏടുകളിലെ ദൈവസ്നേഹം മഥിതമനസ്സുകളുടെ ഇരുണ്ട ഗഹ്വരങ്ങളില്‍ വെളിച്ചമായി.മുള്ളും മുരടൂം കല്ലും കരടും മുറിവേല്‍പ്പിക്കാതെ മനുഷ്യന്‍ ആ വെളിച്ചത്തില്‍ ജീവിതവീഥിയിലൂടെ നടന്നു. തെളിഞ്ഞ മനസിന്റെ തിരിച്ചറിവുകളില്‍ അവന്‍ ആ സ്നേഹം ഏറ്റുപാടി. തനിക്കറിയാവുന്ന ഭാഷകളില്‍, ശൈലികളില്‍ ഒക്കെയും ദൈവപുത്രന്റെ അപദാനങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ അവന്‍ പരിശ്രമിച്ചു . അതിന്റെ മാറ്റൊലികളാണ് ഒരു ജനകീയമാധ്യമമായി വളര്‍ന്നു വന്ന സിനിമയിലും നാം കാണുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നു.

ഒരു മാധ്യമമെന്ന നിലയില്‍ അതിന്റെ ബൌദ്ധികമായ തലങ്ങള്‍ക്കപ്പുറത്ത് സ്വന്തം ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചയായി സാമാന്യജനങ്ങള്‍ സിനിമയെ കണ്ടു. നായകനിലും നായികയിലും മറ്റു കഥാപാത്രങ്ങളിലും അവര്‍ സ്വന്തം വ്യക്തിത്വങ്ങളുടെ പ്രതിബിംബങ്ങള്‍ ദര്‍ശിച്ചു. വെള്ളിത്തിരയിലെ കഥാപാത്രങ്ങളുടെ കണ്ണുനീരും ചിരിയും ഭക്തിയുമെല്ലാം അവര്‍ തങ്ങളുടെ തന്നെ ജീവിതമുഹൂര്‍ത്തങ്ങളുടെ പുനരാവിഷ്കാരമാക്കി മനസ്സില്‍ കൊണ്ടുനടന്നു. ജീവിതത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കുടുംബചിത്രങ്ങളില്‍ പ്രണയത്തോടും മറ്റുവികാരങ്ങളോടൂമൊപ്പം ഭക്തിയും സ്ഥാനം പിടിച്ചു, മെഴുകുവിളക്കു കൊളുത്തി മുട്ടുകുത്തി നിറകണ്ണുകളോടെ തിരുസ്വരൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന നായകനേയും നായികയേയും, രാത്രിപ്രാര്‍ത്ഥനക്കു ഒരുമിച്ചു കൂടുന്ന കുടുംബങ്ങളേയും അഭ്രപാളികളില്‍ കാണുമ്പോള്‍ പ്രേക്ഷകനും അറിയാതെ കുരിശുവരയ്ക്കുന്നു. ഒരു ദീര്‍ഘശ്വാസത്തോടെ ദൈവനാമം വീണ്ടും പാടുന്നു.

ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഏറ്റവും മുന്‍ നിരയില്‍ നിര്‍ത്താവുന്ന ഗാനമാണ് 'നിത്യവിശുദ്ധയാം കന്യാമറിയമേ' (നദി-1969) എന്ന ഗാനം. വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്ററ് ഈണമിട്ട ഗാനം ചര്‍ച്ച് ഓര്‍ഗന്റെ അത്ഭുതകരമായ സ്വരവിന്യാസങ്ങളുടെ അകമ്പടിയോടെ കന്യാമറിയത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നു. പാശ്ചാത്യ സംഗീതത്തോടു കിടപിടിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം ദേവരാജന്മാസ്റ്ററുടെ പ്രതിഭ ഒരിക്കല്‍ കൂടി മാറ്റുരച്ചു കാണിക്കുന്നു. യേശുമാതാവിനെ പ്രകീര്‍ത്തിക്കുന്ന അനേകം ഗാനങ്ങളില്‍ യേശുമാതാവേ (നാത്തൂന്‍ -1974), കന്യാമറിയമേ തായേ(ജ്ഞാനസുന്ദരി-1961), കന്യാമറിയമേ പുണ്യ പ്രകാശമെ (അള്‍ത്താര-1964) എന്നിവ മികച്ചവയാണ്. രക്തമുറയുന്ന കൊടും തണുപ്പില്‍ ലോകരക്ഷകന്നു ജന്മം നല്‍കിയ പുണ്യമാതാവിന്റെ സ്മരണ കൃസ്തീയ വിശ്വാസികളല്ലാത്തവര്‍ക്കും പകര്‍ന്നു നല്‍കാന്‍ ഈ ഗാനങ്ങള്‍ സാക്ഷ്യം നില്‍ക്കുന്നു, ലോകമാതാവായ കന്യകാമറിയത്തിന്റെ മഹല്‍ത്യാഗം വാഴ്ത്തുന്ന 'നന്മനേരും അമ്മ....' എന്ന ഗാനം 1977 ലെ അപരാധി എന്ന ചിത്രത്തില്‍ നമുക്കു കേള്‍ക്കാം.

യേശുദേവനെ അമ്മയുടെ മടിയില്‍ മയങ്ങുന്ന, കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ പൊന്നും മൂരും കുന്തിരിക്കവും വെച്ചു വണങ്ങുന്ന ഉണ്ണിയീശോയായും, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ സന്തുഷ്ടനാക്കിയ അമാനുഷികനായും, കാല്‍ വരിയില്‍ വിടര്‍ന്ന രക്തപുഷ്പമായും വിവിധ ചിത്രങ്ങളില്‍ നാം കാണുന്നു. 'യേശുനായകാ.....(തങ്കക്കുടം-1965) , സത്യനായകാ മുക്തിദായകാ(ജീവിതം ഒരു ഗാനം-1979) എന്നിവ വിശ്വാസിയുടെ മനസ്സില്‍ പുതിയ വെളിച്ചമായി കടന്നു ചെല്ലുന്ന ഗാനങ്ങളാണ്. വെള്ളിനക്ഷത്രങ്ങളും തൂക്കുവിളക്കുകളും പ്രഭ ചൊരിയുന്ന കൃസ്തുമസ് രാവുകളില്‍ ദൈവപുത്രനു വീഥിയൊരുക്കി വരവേല്‍ക്കാന്‍ നമുക്കേറെ ഗാനങ്ങളുണ്ട്. കൃസ്തുമസ്സിന്റെ ആഹ്ലാദാരവം മുഴുവനും മനസ്സില്‍ പകര്‍ന്നു നല്‍കുന്നവയാണ് 'ശാന്തരാത്രി തിരുരാത്രി' (തുറമുഖം1979), 'ആരാധനാ നിശാ സംഗീത മേള..(നോക്കെത്താദൂരത്ത് കണ്ണുംനട്ട്-1985) എന്നിവ.

രാജാവിന്‍ രാജാവെഴുന്നള്ളുമ്പോള്‍ ഇസ്രായേലിലെ വീഥികള്‍ പോലെ തന്നെ വീഥികള്‍ അലങ്കരിച്ച്, അല്ലിയൊലീവിലകളുമായിറങ്ങുന്ന വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം. ബെത് ലെഹേമിന്റെ തിരുമടിത്തട്ടിലെ(സ്നാപകയോഹന്നാന്‍ -1963) എന്ന ഗാനമുണര്‍ത്തുന്ന ആശ്വാസം , ദൈവപുത്രന്‍ വീണ്ടുമെത്തുമ്പോള്‍, പിലാത്തോസില്ലാത്ത, കാല്‍ വരിയിലെ മരക്കുരിശില്ലാത്ത, പീഡനങ്ങളില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്ന 'യരുശലേമിലെ സ്വര്‍ഗ്ഗദൂതാ....(ചുക്ക്-1973) എന്ന ഗാനം ഇവയെല്ലാം ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് ഭക്തിയും നന്മയും പകര്‍ന്നു നല്‍കുന്നു. സാമാന്യ മനസ്സുകള്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത തത്വസംഹിതകളേക്കാള്‍ സരളലളിത പദാവലികളാല്‍ തീര്‍ത്ത ഈ ഭക്തിമാലകള്‍ പ്രിയങ്കരമാവുന്നു. അവന്‍ ദൈവത്തെ അറിയുന്നു.

ക്രിസ്തീയ ഭക്തിഗാനങ്ങളെക്കിറിച്ചു പരാമര്‍ശിക്കുമ്പോല്‍ ഒരിക്കലും വിട്ടുപോകാനോ മറന്നു പോകാനോ മനസ്സനുവദിക്കാത്ത ഗാനമാണ് 'സമയമാം രഥത്തില്‍' (അരനാഴികനേരം-1970). ഇതിന്റെ രചയിതാവായ ഫാദര്‍ നഗേല്‍(Valbright Nagel) നെക്കുറിച്ചു ഓര്‍ക്കുന്നതും ഇത്തരുണത്തില്‍ എറ്റവും അഭികാമ്യമാണ്. ഒരു മലയാളിയുടെ പ്രാഗല്‍ഭ്യത്തോടെ എത്ര അയത്നലളിതമായാണ് ജര്‍മ്മനിയില്‍ ജനിച്ച്, ഭാരതത്തില്‍ വന്ന്, കേരളം പ്രവര്‍ത്തനമണ്ഡലമാക്കിത്തീര്‍ത്ത ഫാദര്‍ നഗേല്‍ ഈ ഗാനം രചിചിരിക്കുന്നത്! ഇതു യഥാര്‍ഥത്തില്‍ സിനിമയ്ക്കുവേണ്ടി എഴുതിയതല്ലെങ്കിലും 17 ഭാഷകളിലേക്കു മൊഴിമാറ്റംചെയ്യപ്പെട്ട ഈ ഗാനം അരനാഴികനേരം എന്ന സിനിമയിലൂടെ നമ്മളിലെത്തിയില്ലെങ്കില്‍ ഇത്ര ജനപ്രിയമായിത്തീരുമായിരുന്നോ എന്നു ഈ ലേഖികക്കു സംശയമുണ്ട്. കൃസ്തീയ വിശ്വാസികള്‍ക്കുമാത്രമല്ല, മറ്റെല്ലാ മതവിശ്വാസികള്‍ക്കും ജീവിതസാരം പഠിപ്പിച്ചുകൊടുക്കുവാന്‍ ഈ ഗാനം ഉതകുന്നു. 'ആകെയല്പ നെരം മാത്രം എന്റെയാത്ര തീരുവാന്‍ ...ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍ .....എന്ന രണ്ടുവരികളില്‍ എത്രയോ തത്വശാസ്ത്രഗ്രന്ഥങ്ങളിലെ മുഴുവന്‍ സത്തും കലര്‍ന്നു കിടക്കുന്നു.

ഈ പഠനത്തില്‍ കണ്ടെത്തിയ വളരെ കൌതുകകരമായ ഒരു കാര്യം 'സമയമാം രഥത്തില്‍' എന്ന ഗാനമൊഴികെ മറ്റെല്ലാം രചിച്ചത് ഇതര മതക്കാരായ രചയിതാക്കളാണെന്നാണ്. ഭാരതത്തിന്റെ മാത്രം പ്രത്യേകതയായിക്കാണാവുന്നതാണിത്. ഈശ്വരനെ അറിയാന്‍ മതങ്ങളുടെ ആവശ്യമില്ലെങ്കിലും മതങ്ങളുടേയും വിശ്വാസങ്ങളുടേയും ഭാഷയിലൂടെയാണ്‌ മനുഷ്യമനസ്സുകളുടെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന് ഭക്തിയുടെ ഭാവത്തില്‍ ലയിക്കാനാവുന്നതും അതിലൂടെ ഒരു സമൂഹത്തിന്റെ നന്മക്കായുള്ള സ്വാധീനം ചെലുത്താനും ആവുന്നത്‌. ഭാരതം പോലെ ഒരു മതേതരത്വ രാജ്യത്തില്‍ മതങ്ങളുടെ സീമകള്‍ കടന്നു ഇതുണ്ടായില്ലെങ്കിലേ നാം അല്‍ഭുതപ്പെടാനുള്ളൂ. മതങ്ങളുടെ പേരില്‍ ചില സാമൂഹ്യവിരോധികള്‍ ലോകമെമ്പാടും പോരിനും പടവെട്ടിനും തുനിയുമ്പോള്‍ ഈ കൃസ്തുമസ്‌ വേളയില്‍ മതേതരത്വത്തിന്റെ പ്രതിഷ്ഠാനത്തില്‍ ഈ ശാന്തിഗീതങ്ങളിലെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഒരു നല്ല നാളേക്ക്‌ നാമെല്ലാം ഒത്തൊരുമിച്ച്‌ പ്രയത്നിക്കുകയും കാത്തിരിക്കേണ്ടതുമാണ്‌.

ചവിട്ടുനാടകം

ചവിട്ടുനാടകം





എന്താണിപ്പോള്‍ ചവിട്ടു നാടകം ഒരു പരാമര്‍ശവിഷയമാകുന്നത്? ചമയം എന്ന സിനിമയാണ് സമകാലീക സമൂഹത്തിലേക്ക് ചവിട്ടുനാടകത്തെ ഒരു പുതിയഭാവത്തോടെ പകര്‍ത്തിയത്. ചവിട്ടുനാടകക്കാരന്റെ കഥ പറഞ്ഞ് ഒരു നിശ്ചിത ആസ്വാദകഗണത്തില്‍ നിന്ന് വലിയൊരാസ്വാദകവൃന്ദത്തിലേക്ക് ചമയം ഇറങ്ങിവന്നു. അതിലെ അന്തിക്കടപ്പുറത്ത് എന്ന ഗാനവും രണ്ടുപതിറ്റാണ്ടോളമെത്താറായിട്ടും ഇന്നും പുതുമമങ്ങാതെ നില്‍ക്കുന്നു. മനോജ് കെ ജയനിലൂടെയും മുരളിയിലൂടെയും ഒരു തലമുറ അവര്‍ക്ക് ഒരളവുവരെ അന്യമായിരുന്ന ചവിട്ടുനാടകക്കാരെ കണ്ടു
കുട്ടിസ്രാങ്ക് എന്ന ചിത്രം ചവിട്ടുനാടകത്തെ നമുക്ക് കൂടുതല്‍ പരിചിതമാക്കുന്നു. ചമയത്തില്‍ ചവിട്ടുനാടകത്തിലെ തനതു ഗാനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കുട്ടിസ്രാങ്ക് അവയാല്‍ സുരഭിലമാണ്.
ഇതുകൂടാതെ ഒരു വര്‍ഷം ഒരുമാസം എന്ന ചിത്രത്തിലും ചവിട്ടുനാടകത്തെ സൂചിപ്പിക്കുന്ന ഒരു ഗാനമുണ്ട്..ഭൂലോകത്തില്‍ പലപലനാട് എന്നാരംഭിക്കുന്ന ആ ഗാനം യേശുവിന്റെ ജനനത്തെക്കുറിച്ചുള്ളതാണ്.
അരവിന്ദന്റെ എസ്തപ്പാന്‍ എന്ന ചിത്രത്തില്‍ പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ചവിട്ടുനാടകം അവതരിപ്പിക്കപ്പെടുന്നുണ്ട്.
മാനവസംസ്കാരത്തിന് ബഹുമുഖങ്ങളും ബഹുതലങ്ങളും ഉണ്ട്. കലയും സംഗീതവും സംസ്കാരത്തിന്റെ മുഖക്കണ്ണാടികളാണ്. ഓരോജനതയുടെയും സംസ്കാരത്തിന്റെ പ്രതിഫലനമാണ് താന്താങ്ങളുടെ നാട്ടിലെ കലാരൂപങ്ങള്‍ . ഒരു പ്രദേശത്തു ജനിച്ചുവെന്നു കരുതി ഒരു കലയും ആ പ്രദേശത്തിന്റെയോ ജനതയുടെയോ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്‍ക്കണമെന്നില്ല. എവിടെയെങ്കിലുമൊരിടത്ത് രൂപം കൊണ്ട ഒരു കലാരൂപം കടലും നാടും കടന്ന് മറ്റൊരിടത്തെത്തി അന്നാട്ടിലെ ജനതയുടെ സ്വത്വം പകര്‍ന്ന് പുതിയൊരു കലാരൂപമാകുന്നു. ഇതിന് ഒരു നല്ല ഉദാഹരണമാണ് കേരളത്തിന്റെ ചവിട്ടു നാടകം.
ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലില്‍ എന്‍ എസ് മാധവന്‍ അന്യാപദേശേന ചവിട്ടു നാടകത്തിന്റെ ചരിത്രവും അതില്‍ ചരിത്രപരമായിത്തന്നെയുള്ള തെറ്റുകളും സൂചിപ്പിക്കുന്നുണ്ട്. ഫ്രാന്‍സിലെ ഷാര്‍ലിമെയ്‌ന്‍ ചക്രവര്‍ത്തിയുടെ കഥയാണ്‍ കാറല്‍മാന്‍ ചരിതം എന്ന പേരില്‍ പ്രശസ്തമായ ചവിട്ടുനാടകത്തിലെ പ്രഥാന കഥ. ഇതുകൂടാതെ ബൈബിള്‍ കഥകളും ചവിട്ടുനാടകങ്ങളില്‍ പ്രചാരത്തിലുണ്ട്. കുരിശുയുദ്ധക്കാലത്ത് കാറല്‍മാന്‍ യുദ്ധം ചെയ്ത് മുസ്ലിങ്ങളില്‍ നിന്ന് യരുശലേം പിടിച്ചെടുത്തുവെന്നാണ്‍ കാറല്‍മാന്‍ ചരിതം പറയുന്നത്. യഥാര്‍ഥത്തില്‍ ഷാര്‍ലിമെയ്‌ന്‍ ചക്രവര്‍ത്തിയുടെ കാലവും കുരിശുയുദ്ധങ്ങളുടെ കാലവും തമ്മില്‍ നൂറ്റാണ്ടുകളുടെ അന്തരമുണ്ട്. ഷാര്‍ലിമെ‌യ്‌ന്‍ ചക്രവര്‍ത്തി എഡി 814 ല്‍ അന്തരിച്ചു. എന്നാല്‍ കുരിശുയുദ്ധങ്ങളുടെ കാലം 1095മുതല്‍ 1291 വരെ എന്ന് ചരിത്രം പറയുന്നു. ഇതാണ് ചരിത്രപരമായ തെറ്റായി കണക്കാക്കപ്പെടുന്നത്.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റലിയിലെ ഒരു മഹാകവി ലുദോ വീകോ ആരിയോസ്റ്റ എഴുതിയ കഥയാണ്‍ കാറല്‍മാന്‍ ചരിതത്തിന്റെ മൂലരൂപം എന്ന് വിശ്വസിക്കപ്പെടുന്നു. അത് അന്ന് മതപ്രചാരണത്തിനായെത്തിയെ ഏതെങ്കിലുമൊരു കര്‍മലീത്താ പാതിരി വഴി കേരളത്തിലെത്തിയതാവാമെന്നും മാധവന്‍ തന്റെ നോവലില്‍ പറയുന്നു.അതുകൊണ്ടുതന്നെ യൂറോപ്പില്‍ പ്രചാരത്തിലുള്ള 'ഓപ്പെറ' എന്ന സംഗീതനാടകത്തിണ്റ്റെ കലര്‍പ്പുകള്‍ ചവിട്ടു നാടകത്തില്‍ കാണാം. കഥകളിയിലെ ചില പ്രത്യേകതകളും ചവിട്ടുനാടകത്തിനുണ്ട്‌.കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പലപ്പുഴ വരേയുള്ള ക്രൈസ്തവര്‍ക്കിടയില്‍ ഒരു കാലത്ത്‌ പ്രചാരത്തിലിരുന്ന കലാരൂപമാണിത്‌. വീരരസപ്രധാനമാണ്‌ ചവിട്ടുനാടകത്തിലെ കഥകള്‍.
കളരികെട്ടിയാണ്‌ ചവിട്ടുനാടക പരിശീലനം.ഗുരുവിനെ 'അണ്ണാവി' എന്നു വിളിക്കുന്നു.
കഥയേക്കാള്‍ മുമ്പേ പഠിപ്പിക്കുന്നത്‌ ആയുധാഭ്യാസങ്ങളാണ്‌। ചവിട്ടുനാടകത്തില്‍ പാട്ടുകളാണ്‌ കൂടുതല്‍ । പാട്ടുപാടി ചുവടുവച്ച്‌ അഭ്യസിക്കുന്നതിന്‌ ചൊല്ലിയാട്ടം എന്നാണ്‌ പറയുക. സംഗീതം,അഭിനയം,നൃത്തം,സംഭാഷണം,താളമേളങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്നതാണ്‌ ചവിട്ടു നാടകംചെണ്ട,കൈമണി എന്നീ വാദ്യങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നു।പാട്ടു പാടാന്‍ പിന്നണി ഗായകന്‍മാരുണ്ടാകും।
സ്റ്റേജിനായി കെട്ടിയിരിക്കുന്ന തട്ടില്‍ ആഞ്ഞു ചവിട്ടിയാണ് ചവിട്ടുനാടക്കാര്‍ അഭിനയിക്കുന്നത്. ചൊല്ലുകള്‍ക്കൊത്ത് തട്ടില്‍ ആഞ്ഞ് ചവിട്ടിയും ചാടിക്കുതിച്ചുമൊക്കെ അഭിനയം കൊഴുപ്പിക്കുന്നു. അതിനാലാവാം ഇതിന് ‘ചവിട്ട് നാടകം’ എന്ന പേരുതന്നെ വന്നത്. കഥയുടെ ക്ലൈമാക്സില്‍ അഭിനേതാക്കളുറ്റെ ചവിട്ടു കൊണ്ട് തട്ട് തന്നെ തകര്‍ന്നു വീഴാറുണ്ട് . ഇങ്ങനെ പൊളിഞ്ഞുവീഴുന്നതട്ടുകള്‍ നാടകത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. ‘തട്ടുപൊളിപ്പന്‍ ‘ എന്ന പദം തന്നെ വിജയം എന്ന പദത്തിന്‍ പര്യായമായി ഉപയോഗിച്ചു തുടങ്ങിയതും ഇങ്ങനെയാവണം.



നിറക്കൊഴുപ്പുള്ള വേഷഭൂഷാദികളാണ് മറ്റൊരു ആകര്‍ഷണം. മദ്ധ്യകാല കഥകളായതുകൊണ്ടുതന്നെ കിരീടങ്ങളും കിന്നരിത്തലപ്പാവുകളും ആഭരണങ്ങളും തിളക്കമുള്ള വസ്ത്രങ്ങളുമെല്ലാം കഥാപാത്രങ്ങള്‍ക്ക് അത്യന്താപേക്ഷിതം തന്നെ.

യൂറോപ്യന്‍ ഓപെറകള്‍ കണ്ട് ശീലിച്ചവര്‍ക്ക് ചവിട്ട്നാടകം വളരെ ക്രൂഡ് ആയിത്തോന്നാം. കലാപരമായ സമ്പൂര്‍ണ്ണത അവകാശപ്പെടാവുന്നതാണ്‍ ഓപെറകള്‍ . അവയുമായി താരതമ്യം ചെയ്യുമ്പോള്‍ ചവിട്ടുനാടകങ്ങളിലെ സംഗീതവും നൃത്തച്ചുവടുകളും നിലവാരക്കുറവുണ്ടെന്നൊരഭിപ്രായവും നിലവിലുണ്ട്.

മുന്‍പേ സൂചിപ്പിച്ചതുപോലെ വേരുകളും ചില ഛായകളും യൂറോപ്പിലേക്ക് നീളുന്നുണ്ടെങ്കിലും ചവിട്ട് നാടകത്തിന്‍ നമ്മുടെ ഒരു മൌലിക കലാരൂപമായിത്തന്നെ സ്ഥാനം ലഭിക്കുന്നു.

ചവിട്ടുനാടകത്തിന്റെ പ്രധാനഭാഗങ്ങള്‍ പാട്ടുകളാണ്. തമിഴ് ചുവ കലര്‍ന്ന മലയാളവും അത്ര പരിചിതമല്ലാത്ത ലത്തീന്‍ പദാവലികളും ഈ പാട്ടുകളില്‍ കാണാം. നേരത്തെ ഒരു ചര്‍ച്ചയില്‍ സൂചിപ്പിച്ച മാപ്പിളപ്പാട്ടുകളുടെ ഭാഷയുമായി ഇവയ്ക്ക് സാമ്യം പലയിടങ്ങളിലും കാണാം. പണിന്തേനെ ഇണയ്ന്തേനേ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഈ രണ്ടു ഗാനശാഖകളിലും കാണുന്നു. പോര്‍ച്ചുഗീസുകാരാണ് ഈ കലാരൂപം ഇവിടെ കൊണ്ടുവന്നതെന്നൊരു അഭിപ്രായമുണ്ടെങ്കിലും അതിന് ഉപോല്‍ബലകമായ തെളിവുകള് ഇനിയും ലഭിച്ചിട്ടില്ല. തമിഴ് കലര്‍ന്ന മലയാളപ്പാട്ടുകളാണ്‍ ഇതില്‍ പ്രധാനമെന്നുമിരിക്കെ ഇത് നമ്മുടെ നാടിന്റെ തനതുകലാസൃഷ്ടിതന്നെയെന്നും ഒരു അഭിപ്രായം ശക്തമാണ്.
മാഗ ചന്ദിരാ രൂപാമണിയേ
മാഗ ചന്ദിരാ രൂപാമണിയേ
എനതു മങ്കൈ തങ്കമേ
മരതഗ മനമേ
എനതു മങ്കൈ തങ്കമേ
മരതഗ മനമേ
ഈ വരികളിലെ തമിഴ് പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക.

കുറിപ്പ്: ഷാര്‍ലിമെയ്‌ന്‍ ചക്രവര്‍ത്തി.
ഏ.ഡി 800കളുടെ ആദ്യം പശ്ചിമജർമ്മനിയുൾപ്പെടുന്ന യൂറോപ്പിന്റെ ഭാഗം ഭരിച്ചിരുന്ന ഷാർലിമെയ്ൻ ചക്രവർത്തി. കാറൽ ദെർ ഗ്രോസ (Karl der Grosse) എന്ന് ജർമ്മനിൽ. ഇദ്ദേഹത്തിന്റെ പന്ത്രണ്ടു പാരികളിൽ (Peers) ഒരാളായ റോളാൻഡിനെ (നാടകത്തിൽ റോൾദാൻ) ചുറ്റിപ്പറ്റി വികസിക്കുന്ന കഥയാണു കാറൽമാൻ ചരിതം ചവിട്ടുനാടകത്തിലേത്. റോളാൻഡിന്റെ ഗാനം (La Chanson de Roland) എന്നറിയപ്പെടുന്ന 12-ആം നൂറ്റാണ്ടിലെ ഫ്രഞ്ച് കഥയിൽ റോളാൻഡ് മുസൽമാന്മാരാൽ കൊല്ലപ്പെടുകയും ആ മരണത്തിനു ഷാർലിമെയ്ൻ ചക്രവർത്തി നേരിട്ടെത്തി പകരം ചോദിക്കുകയും സരഗോസ നഗരം നശിപ്പിച്ച് മുസ്ലീമുകളെയും ജൂതന്മാരെയും ക്രൈസ്തവരാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്നു. കാറൽമാന്റെ കാലത്തിനും വളരെ പിന്നീടു നടന്ന കുരിശുയുദ്ധങ്ങളുമായി അദ്ദേഹത്തിനു ചരിത്രപരമായി ബന്ധമില്ലെങ്കിലും കുരിശുയുദ്ധകാലത്ത് റോളാൻഡിന്റെ ഗാനം ഒരു ക്രൈസ്തവ ഉത്തേജകം എന്ന രീതിയിൽ പ്രശസ്തിയാർജ്ജിച്ചു. ഇസ്ലാം-കത്തോലിക്ക വിശ്വാസസംഘർഷവും യുദ്ധവുമാണ് കെട്ടുകഥയെ ഉപജീവിക്കുന്ന കാറൽമാൻ ചരിതത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലം.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
വിക്കിപ്പീഡിയ, ഇന്റര്‍ നെറ്റിലെ വിവിധ ബ്ലോഗുകള്‍ , ഗൂഗിള്‍ എന്നിവയ്ക്ക് ചവിട്ടുനാടകത്തെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്.