Friday, November 11, 2011

ഭിന്നാഭിപ്രായങ്ങളില്‍ ഒന്നു മാത്രമാണ് പ്രമോദിന്റെ ഈ ലേഖനം.

ഹൈപേഷ്യയെപ്പറ്റി പറയുമ്പോള്‍ വികിപീഡിയ തപ്പാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നതു തന്നെ - അതു ശരിയോ തെറ്റോ- ഗ്രന്ഥകര്‍ത്താവിന്റെ വിജയമാണെന്ന് ഞാന്‍ കരുതുന്നു. വിജയത്തിന്റെ ശതമാനം നുള്ളിക്കീറിനോക്കി ഫസ്റ്റ് ക്ലാസാണോ വെറും പാസ്സാണോ എന്ന് നോക്കണോ? വിമര്‍ശകര്‍ എടുത്തുവച്ചിരിക്കുന്ന അന്താരാഷ്ട്ര ഉരകല്ലില്‍ ക്വാളിറ്റി ചെക്കിങ് ക്ലിയര്‍ ചെയ്യാത്തതൊന്നും സാഹിത്യമല്ലേ? മലയാളത്തിലെ ഒരു നല്ല രചന തന്നെയാണ് ഇട്ടിക്കോര. പുതിയ സാഹചര്യങ്ങളില്‍ പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് എഴുതുന്നതിനെ കണ്ണുമടച്ച് വിമര്‍ശിക്കാമോ? വിക്കിപ്പീഡിയ യില്‍ നിന്നാണ് ‘പീഡനം’ എടുത്തതെന്നൊക്കെ പറയുന്നത് വല്ലാത്തൊരു വിമര്‍ശന പീഢനം തന്നെയായിപ്പോയി.

വിദേശ പേരുകള്‍ മലയാളി അതിന്റെ ശരിയായ ഉച്ചാരണത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് ഒരു സാഹിത്യ കൃതിയുടെ ഗുണത്തെ ബാധിക്കുമോ? തിരിച്ച് മാര്‍ക്വേസോ മറ്റാരുമോ (മലയാളിയല്ലാത്ത ഒരാള്‍ എന്നേ ഉദ്ദേശമുള്ളു) ഒരു കഥയില്‍ മലയാളിപ്പേരുകള്‍ തെറ്റിച്ചുച്ചരിച്ചാല്‍ നാം എന്തു പറയും. നോവല്‍ വായിക്കുമോ അതോ പേരിന്റെ പിന്നാലെ പോകുമോ? (എന്റെ വിവരക്കേട് ക്ഷമിക്കുക. ഒരു സാധാരണക്കാരിക്ക് തോന്നുന്നതാണ് എഴുതുന്നത്.)

കാല്പനീകതയും, ചരിത്രവും, യാഥാര്‍ഥ്യവും ഇഴപിരിച്ചെഴുതുമ്പോള്‍ എവിടെയും വന്നുപോകാവുന്ന കടുംകെട്ടുകളോ, കുരുക്കുകളോ ഒക്കെയേ ഈ നോവലിലുള്ളു എന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ടു കേസ് കൊടുക്കേണ്ട ഒരുകാര്യവും ഇല്ല. അതേസമയം ജീവിച്ചിരിക്കുന്നവരെക്കൂടിച്ചേ
ര്‍ത്ത് ഇങ്ങനെയൊരു കഥപറയാന്‍ ശ്രമിച്ച എഴുത്തുകാരന്റെ ആര്‍ജ്ജവം അഭിനന്ദിക്കപ്പെടേണ്ടതാണെന്നുകൂടി ഞാന്‍ കരുതുന്നു. ചരിത്ര പഥങ്ങള്‍ തീര്‍ച്ചയായും ബോറഡിപ്പിക്കുന്നുണ്ട്, ആവര്‍ത്തന വിരസതയുമുണ്ട്. പക്ഷേ അതൊന്നും ഈ നോവലിന്റെ മൊത്തമായുള്ള വായനാക്ഷമതയെ നശിപ്പിക്കുന്നില്ല. അടച്ചാക്ഷേപങ്ങള്‍ വിമര്‍ശനമല്ല. ആശാമേനോന്റെ ആമുഖം വെറും വിരസമാണെന്നു കൂടി പറയാനാഗ്രഹിക്കുന്നു. തന്റെ വിജ്ഞാനം വിളമ്പാനും, പ്രഥാന കഥാതന്തു വിട്ട് കണക്കിലെ കളികള്‍ എന്നുള്ള രീതിയിലാണ് നോവലെന്നും പറഞ്ഞുവച്ചിരിക്കുന്നു ആമുഖത്തില്‍.

എങ്കിലും വിമര്‍ശകന്റെ ഒരു ഗ്ലോസറി നല്‍കാനും അനുബന്ധങ്ങള്‍ ചേര്‍ക്കാനുമുള്ള നിര്‍ദ്ദേശം തികച്ചും കൈക്കോള്ളേണ്ടതുതന്നെയാണ്.

കലാപരമായി ഈ നോവല്‍ ഒരു പരാജയമാണെന്നൊക്കെ ഒറ്റയടിക്കു പറഞ്ഞ് വായനക്കാരെ പേടിപ്പിക്കുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നത്. ആ തോന്നല്‍ ഒരാള്‍ക്കുണ്ടായെന്നു വച്ച് ഇതിനകം നല്ല ഒരു റീഡര്‍ഷിപ് കിട്ടിയ ഈ നോവല്‍ വായിച്ചവരും കൊള്ളാമെന്നെങ്കിലും പറഞ്ഞവരും മുഴുവനും വിഡ്ഢികളാണോ?

‘വികിപീഡിയയും നുണകളും ചേര്‍ത്ത് പൊലിപ്പിച്ചെടുത്ത ഒരു കഥ മാത്രമാണിത്.............‘ കഥ കഥയാണെന്നും അതില്‍ സത്യമുണ്ടാവണമെന്നും എവിടെയാണെഴുതിയിരിക്കുന്നതെന്നറിയില്ല.
സി വി രാമന്‍പിള്ള എഴുതിയ പോലെ രാമകൃഷ്ണന്‍ എഴുതണമോ? എങ്കില്‍ പിന്നെ സിവി തന്നെ എഴുതിയതു മാത്രം വായിച്ചാലും മതിയല്ലോ.

വിമര്‍ശകന് കെമിസ്ട്രി ഇഷ്ടമായതുകൊണ്ട് റേഡിയോ ആക്റ്റീവ് സ്റ്റ്രോണ്‍ഷ്യം എന്ന വാക്കു മാ‍ത്രേ ഇഷ്ടമായുള്ളോ? ഗിവ് മീ എ ബ്രേക് എന്നോ മറ്റോ ആംഗലേയത്തില്‍ പറയുന്നത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലല്ലേ?

വൃത്തികെട്ട വ്യക്ത്യാധിഷ്ഠിത പരിഹാസമാണ് ഈ ലേഖനത്തിലുടനീളം കാണുന്നത്. അത് വിമര്‍ശനമാണെന്ന് എഴുതിയ ആളിനു മാത്രമേ തോന്നുകയുള്ളെന്ന് മാത്രം.
മറ്റൊന്ന് വികിപീഡിയയുടെ ‘കപട ആധികാരികത‘ എടുത്തുപൊക്കിക്കാണിക്കലാണ്. ഒരു ക്വിക് റഫറന്‍സ് എന്നല്ലാതെ വികിപീഡിയ ആധികാരികമാണ് എന്ന് വികിപീഡീയക്കാര്‍ പോലും പറയില്ല. അങ്ങനെയെങ്കില്‍ അവര്‍ ‘ഇത് ശരിയല്ലെങ്കില്‍ മാറ്റിയെഴുതൂ‘ എന്ന് അതില്‍ എഴുതിവയ്ക്കില്ലല്ലോ. അല്ലേ. ആംഗലേയ ഭാഷാജ്ഞാനം കമ്മിയാണ്. തെറ്റാണെങ്കില്‍ ക്ഷമിക്കുക.

ഇനി കുട്ട്യേട്ടനൊക്കെ ഇട്ടിക്കോര വായിച്ചാല്‍ ഈ ലേഖനം മുന്‍ നിര്‍ത്തിയേ വായിക്കൂ എന്ന ഒരൊറ്റ ദുരന്തം മാത്രമേ ഈ പോസ്റ്റ് കൊണ്ടുണ്ടായുള്ളു. കഷ്ടം!

No comments:

Post a Comment