Thursday, April 5, 2012

ചാന്തുപൊട്ട്

Originally posted on 28th Sept 2010

ചാന്തുപൊട്ട്

വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നടന്‍ ദിലീപിന്‍ എന്നും താല്പര്യമാണ്‍. കുഞ്ഞിക്കൂനനിലെ വിമല്‍ക്കുമാറും ( ഇതില്‍ ഇരട്ട വേഷമാണ്), തിളക്കത്തിലെ ഉണ്ണിയും, പച്ചക്കുതിരയിലെ ഇരട്ട വേഷങ്ങളും എല്ലാം ദിലീപിന്റെ വ്യത്യസ്തതയ്ക്കുള്ള തിരച്ചിലില്‍ നമ്മുടെ മുന്നില്‍ വന്നുപെട്ട കഥാപാത്രങ്ങളാണ്. ഒരു മിമിക്രിക്കാരനായി തന്റെ അഭിനയജീവിതം തുടങ്ങിയ ദിലീപിന് ഹാസ്യം, അതിന്റെ ടൈമിങ് എന്നിവ കൃത്യമായി വഴങ്ങും. അഭിനയചക്രവര്‍ത്തി എന്നൊന്നും തലക്കെട്ടുകൊടുക്കാനാവില്ലെങ്കിലും ദിലീപ് ചിത്രങ്ങള്‍ എന്നും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നവ തന്നെ. ലാല്‍ ജോസ് തന്റെ ആദ്യചിത്രമായ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ ‘ ല്‍ നായകനാക്കിയത് ദിലീപിനെ ആയിരുന്നു. വീണ്ടും ചാന്തുപൊട്ട് എന്നചിത്രത്തിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒരഭിനേതാവെന്ന നിലയില്‍ ദിലീപിന് അഭിമാനിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. മിമിക്രി അവതരിപ്പിച്ചിരുന്ന സമയത്തുതന്നെ ദിലീപിന്റെ ‘ചാന്തുപൊട്ടു’ വേഷങ്ങള്‍ ജനപ്രിയങ്ങളായിരുന്നു. ആ അനുഭവസമ്പത്തും കൂടിയാവണം ചാന്തുപൊട്ടിലെ രാധയെ ഇത്ര മെയ്‌വഴക്കത്തോടെ അവതരിപ്പിക്കാന്‍ ദിലീപിനെ സഹായിച്ചത്. ചാന്തുപൊട്ട് എന്നൊരു പ്രയോഗം തന്നെ മലയാളഭാഷയില്‍ പ്രചരിക്കാനും ഈ ചിത്രം അവസരമൊരുക്കി.

രാധാകൃഷ്ണന്‍ ശാരീരികമായി ഒരു ആണാണ്. ആണായിട്ടും പെണ്‍‌വേഷം കെട്ടി ചാന്തുപൊട്ടും തൊട്ട് കണ്ണെഴുതിയാണ് അയാള്‍ നടക്കുന്നത്. അതിനുകാരണം മറ്റാരുമല്ല, അവന്റെ മുത്തശ്ശിയമ്മതന്നെ. മത്സ്യബന്ധനതൊഴിലാളിയായ ദിവാകരന്‍ ഉണ്ടാകുന്നത് പെണ്ണായിരിക്കും എന്നുതന്നെയാണ് ദിവാകരന്റെ അമ്മ വിശ്വസിച്ചത്. കുടുംബം വേരറ്റുപോകാതിരിക്കാനായി ദിവാകരനു പെണ്‍കുട്ടിതന്നെ ഉണ്ടാകണേ എന്ന് അവര്‍ കരളുരുകി പ്രാര്‍ഥിച്ചു. പക്ഷേ കടലമ്മയും മറ്റുദൈവങ്ങളും അവരുടെ പ്രാര്‍ഥന കേട്ടില്ല. അവര്‍ കൊടുത്തതൊരാണ്‍കുട്ടിയെ. അവനാണ് രാധാകൃഷ്ണന്‍. മുത്തശ്ശിയമ്മ അവനെ രാധാകൃഷ്ണന്‍ എന്നു പേരിട്ട് രാധ എന്നുവിളിച്ചു. കണ്ണെഴുതി, പൊട്ടുതൊടീച്ച് പെണ്‍കുട്ടികളുടെ നിറമുള്ള ഉടുപ്പുകളിടീച്ചു, നൃത്തം പഠിപ്പിച്ചു. ചുരുക്കത്തില്‍ ഒരു കൊലപാതകക്കേസില്‍പ്പെട്ട് ജീവപര്യന്തം ശിക്ഷകഴിഞ്ഞെത്തുന്ന ദിവാകരന്‍ കാണുന്നത് വള്ളവും വലയുമായി കടലില്‍പ്പോയി മീന്‍പിടിച്ച് കുടുംബം പുലര്‍ത്തുന്ന ആണൊരുത്തനായ മകനെയല്ല. ചാന്തുപൊട്ടും തൊട്ട്, ലിപ്സ്റ്റിക്കും ഇട്ട്, തുറയിലെ പെണ്‍കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന ആണും‌പെണ്ണും കെട്ട രാധയെ ആണ്.

ദിവാകരന്‍ കൊല്ലുന്നത് തന്റെ ഉറ്റസുഹൃത്തിനെത്തന്നെയാണ്. അതിനുകാരണം അയാളുടെ മകന്‍ കുമാരനും രാധയും തമ്മിലുള്ള ഒരു പിള്ളാരുവഴക്കും. രാധയുടെ ഉറ്റകൂട്ടുകാരിയാണ് മാലു. മാലു തുറയിലാശാന്റെ മകളാണ്. കുമാരന് രാധയും മാലുവുമായുള്ള സൌഹൃദം സഹിക്കാനാവുന്നില്ല. ചെറുപ്പത്തിലേഉള്ള അസൂയയും, പകയും, വിദ്വേഷവും വിവാഹപ്രായമായപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്നു. രാധയെ തുരത്തി മാലുവിനെ സ്വന്തമാക്കാനുള്ള കുമാരന്റെ ശ്രമങ്ങള്‍ ഫലം കാണാന്‍ തുടങ്ങുമ്പോള്‍ രാധയ്ക്ക് തുറവിട്ട് പോകേണ്ടിവരുന്നു. ദൂരെ മറ്റൊരു തീരത്ത് രാധകണ്ടുമുട്ടുന്ന സ്നേഹത്തിന്റെ മുഖങ്ങള്‍ അവനെ ആണും പെണ്ണും കെട്ടവന്‍ എന്ന തലക്കെട്ട് മായ്ചുകളയാന്‍ സഹായിക്കുന്നു. അപ്രതീക്ഷിതമായ രംഗങ്ങള്‍ക്കൊടുവില്‍ തന്റെ തുറയില്‍ തിരിച്ചെത്തുന്ന് രാധയെ കാത്തിരിക്കുന്നത് മാലുവും, കുഞ്ഞും പിന്നെ ഒത്തിരി സന്തോഷവുമാണ്.

രാധയുടെ മുത്തശ്ശിയമ്മയായി അതിഥിതാരമായി എത്തുന്നത് സുകുമാരിയമ്മയാണ്. രാധയുടെ അച്ഛന്‍ ദിവാകരനെ ലാല്‍ അവതരിപ്പിക്കുന്നു. മാലുവായി ഗോപികയും കുമാരനായി ഇന്ദ്രജിത്തും എത്തുന്നു.

മലയാളസിനിമ കാണാന്‍ തീയറ്ററുകളില്‍ ആളുകള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ രക്ഷകനായെത്തിയ സംവിധായകനാണ് ലാല്‍ജോസ്. ഭരതന്‍ ചിത്രങ്ങള്‍ , പദ്മരാജന്‍ ചിത്രങ്ങള്‍ എന്നിവയ്ക്ക് പിന്നാലെ ലാല്‍ജോസ് ചിത്രങ്ങള്‍ എന്നൊരു ഗണവും കൂടി രൂപപ്പെട്ടുവരുന്നത് മലയാളസിനിമയുടെ തന്നെ പുനര്‍ജ്ജനിയ്ക്ക് കാരണമാവും എന്നുതന്നെയാണ് ചാന്തുപൊട്ടുള്‍പ്പടെയുള്ള ലാല്‍ജോസ് ചിത്രങ്ങള്‍ നമുക്ക് കാട്ടിത്തരുന്നത്.

No comments:

Post a Comment