Showing posts with label കിളികള്‍. Show all posts
Showing posts with label കിളികള്‍. Show all posts

Thursday, April 12, 2012

ഓലഞ്ഞാലി




ഇന്നലെ ഉണ്ണിക്കുട്ടന് വഴിയില്‍ കിടന്നൊരു ഓലഞ്ഞാലി കുഞ്ഞിനെ കിട്ടി. അത് കൂട്ടില്‍ നിന്നും വീണു പോയതാണെന്ന് തോന്നുന്നു. പറക്ക മുറ്റിയിട്ടില്ല. ആകെ അത് ഒരു കുഞ്ഞിക്കുഞ്ഞി രോമം കൊണ്ട് ഉണ്ടാക്കിയ ഒരു പന്ത് പോലെ ചുരുണ്ടിരിക്കുന്നു. തല മേത്തേക്ക് ചരിച്ചു വച്ചിരിക്കുമ്പോ ഒരു പന്താണ് എന്നെ തോന്നു. ഉണ്ണിക്കുട്ടന്‍ അതിനെ എടുത്തു ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒരു പേപ്പര്‍ ഒക്കെ ഇട്ടു ഇരുത്തി. വെള്ളം കൊടുത്തു. അതിന്റെ കണ്ണ് രണ്ടും വീങ്ങി വലുപ്പം വച്ച് ഇരിക്കുന്നു. ചെറുതായി കരയുന്നും ഉണ്ടായിരുന്നു. രാവിലെ മുതല്‍ ഉണ്ണിക്കുട്ടന്‍ അതിന്റെ പിന്നാലെ തന്നെ ആണ്. സ്കൂള്‍ അടവും ആണല്ലോ. ടെറസില്‍ കൊണ്ട് വച്ച് കുറച്ചു കഴിഞ്ഞപ്പോലുണ്ട് അതിന്റെ അച്ഛന്‍ കിളിയും അമ്മക്കിളിയും ആണെന്ന് തോന്നുന്നു കരഞ്ഞു കൊണ്ട് അടുത്ത തെങ്ങിലും മാവിലുമൊക്കെ വന്നിരിക്കുന്നു. കൂടെ വേറെ ഒന്നുരണ്ടു ഓലഞ്ഞാലികളും ഉണ്ട്. എന്ത് ഉച്ചത്തിലാണ് അച്ഛനും അമ്മയും കരയുന്നത്. അതിനു മറുപടിയായി കുഞ്ഞു കുഞ്ഞി ശബ്ദത്തില്‍ കരയും. അപ്പൊ അച്ഛനും അമ്മയും കൂടുതല്‍ ഉറക്കെ കരയും. ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് പറക്കും. അവയുടെ നിസ്സഹായതയാണ്. ആ കുഞ്ഞിനെ എടുത്തു കൊണ്ട് പോകാന്‍ അവര്‍ക്ക് പറ്റുന്നില്ലല്ലോ. കുഞ്ഞിനെ പിന്നെ ഞങ്ങള്‍ എടുത്തു teresilekku ചാഞ്ഞു നില്‍ക്കുന്ന പറങ്കി മാവിന്റെ ചില്ലയില്‍ വച്ചു. അപ്പോള്‍ വലിയ കിളികള്‍ പറന്നു പറങ്കിമാവിന്റെ മറ്റു ചില്ലകളില്‍ ഇരുന്നു കരഞ്ഞു. അടുത്തു വരുന്നില്ല. മനുഷ്യന്റെ മണം ഉള്ളിടത്ത് അവ അടുക്കുക വിരളമാണ്.

ഓലഞ്ഞാലികള്‍ അല്ലെങ്കിലും മനുഷ്യനുമായി അത്ര അടുക്കാറില്ലല്ലോ. അവ മരചില്ലകള്‍ക്കിടയിലും മറ്റും ഒളിഞ്ഞിരിപ്പാണ് മിക്കപ്പോഴും. ചിലപ്പോള്‍ ശരം വിട്ടപോലെ ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്കു പറന്നു ഇലകള്‍ക്കിടയില്‍ മറയും. ചിലപ്പോള്‍ വളരെ പെട്ടന്ന് ഒരു തെങ്ങോലയില്‍ ഞാന് ഊര്‍ന്നിറങ്ങി പറന്നു പോകുന്നത് കാണാം. അതാണ്‌ അതിനു ഓലഞ്ഞാലി എന്ന പേര് വരാന്‍ കാരണം. തെങ്ങോലയില്‍ ഇരിക്കുന്ന കൊമ്പന്‍ ചെല്ലിയുടെ പുഴുവിനെയും മറ്റു പൂച്ചികളെയും ഒക്കെ പിടിക്കാനാണ് അത് ഓലയില്‍ വന്നു ഞാലുന്നത്. ആത്തരത്തില്‍ ഓലഞ്ഞാലി തെങ്ങിന്റെ സംരക്ഷകന്‍ കൂടി ആണ്. കാതടപ്പിക്കുന്ന ശബ്ദത്തിലാണ് അതിന്റെ ചിലപ്പ്‌.
ഇളം മഞ്ഞ കലര്‍ന്ന തവിട്ടു നിറമാണ് ഓലഞാലിക്ക് പ്രധാനമായും. തലതൊട്ടു മാറ് വരെ കടുത്ത തവിട്ടു നിറം. ചിറകിലും വാലിലും കറുപ്പും വെള്ളയും ഇടകലര്‍ന്നും കാണും . കാക്കയുടെ വര്‍ഗത്തിലുള്ള പക്ഷി ആണത്രേ ഓലഞ്ഞാലി.
ഓലഞ്ഞാലിക്കുഞ്ഞിനു കണ്ണിനു എന്തോ കുഴപ്പം ഉണ്ട്. രാം നാളെ വന്നിട്ട് അതിനെ വെറ്റിനറി ഡോക്ക്ടരുടെ അടുത്ത് കൊണ്ട് പോകാനിരിക്കയാണ് ഉണ്ണിക്കുട്ടന്‍. അതിനു ഗ്ലൂക്കോസ് കലക്കി കൊടുക്കുന്നു. ചോറ് കൊടുക്കുന്നു എന്ന് വേണ്ട ഇന്ന് ഉണ്ണിക്കുട്ടന്‍ ആകെ തിരക്കിലായിരുന്നു. പ്രകൃതിയെയും പക്ഷി മൃഗാദികളെയും സ്നേഹിക്കാനുള്ളതാണല്ലോ ബാല്യകാലം. അറിവിന്റെ നാളങ്ങള്‍ ഇന്ന് മനസ്സില്‍ പ്രകാശം paratthaarundo എന്നൊരു സംശയം. അറിവെന്നു പറയുന്ന വിദ്യാഭ്യാസം നമ്മെ പ്രകൃതിയില്‍ നിന്നും അകറ്റുന്നു. എട്ടിലെ താളുകളില്‍ ഓലഞ്ഞാലിയും മഞ്ഞക്കിളിയുമെല്ലാം ജീവസ് ഇല്ലാത്ത വര്‍ണ്ണ ചിത്രങ്ങളായി എങ്ങും പറക്കാനില്ലാതെ ആകാശവും മരക്കൊമ്പുകളും നഷ്ടപ്പെട്ട്‌ ഉഴലുന്നു. ചിത്രങ്ങളിലെ കുയിലിനു പാടാനാവില്ല. മയിലിനു ആടാനും. മഴക്കാര് കണ്ടാല്‍ വേഴാമ്പല്‍ കരയില്ല. അങ്ങനെ ദ്വിമാന ചിത്രങ്ങളില്‍ തങ്ങളുടെ ലോകം നിര്‍മ്മിക്കപ്പെട്ടു വികാര വിചാരങ്ങള്‍ പട്ടു പോകുന്ന ബാല്യങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ. ബാല്യത്തിന്റെ കുളിര്‍മ കൌമാര യൌവനങ്ങളികെല്ലും പകര്‍ന്നോഴുകട്ടെ.
ഓലഞ്ഞാലികളും മഞ്ഞക്കിളികളും മധുരം പകര്‍ന്നു തരട്ടെ.